ക്രിക്കറ്റ് ലോകത്തെ സ്വപ്നസങ്കേതമായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്താം അധ്യായത്തിന് ലേലം വിളിയുണർന്നു. ബെംഗളൂരുവിൽ നടക്കുന്ന താരലേലത്തിൽ നാട്ടിലും മറുനാട്ടിലുമുള്ള 357 കളിക്കാരാണ് എട്ടു ടീമുകളുടെ വിളി പ്രതീക്ഷിച്ചെത്തിയിരിക്കുന്നത്. എല്ലാ ടീമുകളിലുമായി പരമാവധി 77 താരങ്ങൾക്കു മാത്രമാണ് അവസരം ലഭിക്കുക. ഒൻപതു രാജ്യങ്ങളിൽ നിന്നായി 122 രാജ്യാന്തര ക്രിക്കറ്റർമാർ കളിമിടുക്കിന്റെ പണത്തൂക്കം അറിയാൻ കാത്തിരിക്കുന്നു. ലേലത്തുകയുടെ കാര്യത്തിൽ ഞെരുക്കമുള്ളതിനാൽ ശ്രദ്ധാപൂർവമുള്ള വിളിക്കാണ് ആരംഭത്തിൽ ടീമുകൾ പ്രാധാന്യം നൽകുന്നത്.
ലേലവേദിയിൽനിന്നുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ
∙ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനേയും ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.
∙ കഴിഞ്ഞ വർഷത്തെ ഐപിഎൽ താരലേലത്തിൽ വണ്ടർ കിഡ് ആയി മാറിയ ഇന്ത്യൻ യുവതാരം പവൻ നേഗി ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക്. 10 ലക്ഷം രൂപമാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന നേഗിയെ ഒരു കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.
∙ ശ്രീലങ്കൻ ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് ഡൽഹി ഡെയർഡെവിൾസിൽ. രണ്ടു കോടി രൂപയ്ക്കാണ് ഡൽഹി ശ്രീലങ്കൻ താരത്തെ സ്വന്തമാക്കിയത്.
∙ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ കിങ്സ് ഇലവൻ പഞ്ചാബിലേക്ക്. രണ്ടു കോടി രൂപയ്ക്കാണ് പഞ്ചാബ് മോർഗനെ ടീമിലെടുത്തത്.
∙ മാർട്ടിൻ ഗപ്റ്റിൽ (ന്യൂസീലൻഡ്), ജേസൺ റോയി (ഇംഗ്ലണ്ട്), ഫൈസ് ഫൈസൽ (ഇന്ത്യ), റോസ് ടെയ്‌ലർ (ന്യൂസീലൻഡ്), സൗരഭ് തിവാരി (ഇന്ത്യ) എന്നിവരെ ആദ്യഘട്ടത്തിൽ ആരും വാങ്ങിയില്ല.
ഐപിഎല്ലിൽ ഓരോ ടീമിനും പരമാവധി 27 കളിക്കാരെയാണ് ഉൾപ്പെടുത്താനാവുക. വിദേശതാരങ്ങളുടെ പരിധി ഒൻപതാണ്. നിലവിൽ എട്ടു ടീമുകളിലുമായി 43 വിദേശതാരങ്ങളടക്കം 139 കളിക്കാരാണുള്ളത്. കഴിഞ്ഞ ലീഗിൽ കളിച്ച 63 താരങ്ങളെ ടീമുകൾ ഒഴിവാക്കി. 20 അംഗ ടീമുമായി മുംബൈയാണ് ഏറ്റവും അധികം കളിക്കാരെ നിലനിർത്തി ലേലത്തിനെത്തുന്നത്. 14 കളിക്കാരെ മാത്രം നിലനിർത്തിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സാകും ലേലത്തിൽ ഏറ്റവും സജീവമാകുക.
താരങ്ങളുടെ ഒഴിവുകൾ പോലെതന്നെ ലേലത്തുകയുടെ കാര്യത്തിലും ടീമുകൾ ഞെരുക്കത്തിലാണ്. എട്ടു ടീമുകൾക്കുമായി 148 കോടി രൂപയാണ് ചെലവഴിക്കാനാകുക. 23.35 കോടി രൂപ കൈവശമുള്ള കിങ്സ് ഇലവൻ പഞ്ചാബാണ് ലേലത്തിലെ സമ്പന്ന ടീം. 23.1 കോടിയുമായി ഡൽഹി ഡെയർഡെവിൾസാണു രണ്ടാമത്.
താരത്തിളക്കം നോക്കി പണം വാരിയെറിയുന്ന പതിവ് തെറ്റിക്കുന്നതാകും ഇത്തവണത്തെ ലേലം. ഫണ്ടിന്റെ അപര്യാപ്തത മാത്രമല്ല, ഇതിനകം രൂപപ്പെട്ടുകഴിഞ്ഞ പ്ലേയിങ് ഫോർമേഷനുകളും ടീമുകളെ കണ്ണടച്ചു പണമൊഴുക്കുന്നതിൽനിന്നു പിന്തിരിപ്പിക്കും. വമ്പൻ താരങ്ങളെ സ്വന്തമാക്കി സംഘബലം കൂട്ടുന്നതിനെക്കാളുപരി ടീമിന്റെ ആവശ്യവും കുറവുകളുമറിഞ്ഞുള്ള സ്ട്രാറ്റജിക് വാങ്ങലുകൾക്കാകും ഫ്രാഞ്ചൈസികൾ തയാറെടുക്കുന്നത്.
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾക്കു പുറമേ അഫ്ഗാനിസ്ഥാൻ, യുഎഇ എന്നീ ഏഷ്യൻ അസോഷ്യേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരപങ്കാളിത്തവും ഇത്തവണത്തെ ലേലത്തിന്റെ പ്രത്യേകതയാണ്. പാക്ക് താരങ്ങളെ അടുപ്പിക്കാത്ത ലീഗിൽ അഫ്ഗാനിസ്ഥാന്റെ നായകനടക്കം അഞ്ചു കളിക്കാരും യുഎഇ ടീമിൽ നിന്നൊരാളുമാണ് ലേലത്തിനുള്ളത്. പതിവിനു വിപരീതമായി ഇംഗ്ലണ്ടിൽ നിന്നുള്ള പ്രമുഖ താരങ്ങളുടെ കൂട്ടസാന്നിധ്യവും ശ്രദ്ധേയം. ഏറ്റവുമുയർന്ന അടിസ്ഥാന തുകയായ രണ്ടുകോടി തിരഞ്ഞെടുത്ത ഏഴു താരങ്ങളിൽ മൂന്നുപേരും ഇംഗ്ലിഷുകാരാണ്.