മലയാളം ചലച്ചിത്ര അവാർഡ് പ്രഖ്യാപന ദിവസം ചിന്നസ്വാമി പിച്ചിലെ മാൻഹോളിൽ ഓസ്ട്രേലിയ വീണു. കോഹ്‌ലിയുടെ പ്രതികാരം ടീം ഇന്ത്യയെ വീണ്ടും ജനപ്രിയമാക്കി. എന്തൊരു ടെസ്റ്റായിരുന്നു ഇത് ! ആവേശത്തിന്റെ വെടിമരുന്നു നിറച്ച പൂത്തിരിയല്ലേ നാലുദിവസം ജ്വലിച്ചുനിന്നത്. ഇമചിമ്മിയിട്ടില്ല. ഇടനെഞ്ചിന്റെ തുടിപ്പടങ്ങിയിട്ടില്ല. പൂരത്തിന്റെ കുടമാറ്റംപോലെ ഇരുരാജ്യക്കാരുടെ വികാരങ്ങളും മാറിമാറി ആനപ്പുറമേറിയ നാളുകൾക്കൊടുവിൽ വിജയദേവന്റെ തിടമ്പ് ഇന്ത്യയുടെ ശിരസ്സിൽ. വിജയം 75 റൺസിന്.
ഓസീസ് പേസ് ബോളർ ഇന്ത്യയിൽ നടത്തിയ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തോടെ 67 റൺസിന് ആറു വിക്കറ്റെടുത്ത ഹെയ്സൽവുഡിന്റെ മുന്നിൽ ഇന്ത്യൻ ഇന്നിങ്സ് രാവിലെ 274 റൺസിൽ അവസാനിച്ചു. ഓസീസ് വിജയലക്ഷ്യം 188 റൺസ്. ഏറ്റവും വേഗം 25–ാം അഞ്ചു വിക്കറ്റു നേട്ടം സ്വന്തമാക്കിയ ബോളർ എന്ന റെക്കോർഡുമായി രവിചന്ദ്ര അശ്വിൻ ആറു വിക്കറ്റെടുത്തപ്പോൾ ഓസീസ് ഇന്നിങ്സിനു 112 റൺസിൽ അവസാനം. ആഹാ, ഇതിൽപരം എന്തുവേണം ആരാധകർക്ക് ആവേശം കൊള്ളാൻ !
∙ പിച്ചും തന്ത്രവും
ഓസ്ട്രേലിയക്കാർ അവരുടേതെന്നും നമ്മൾ നമ്മുടേതെന്നും കരുതി ഈ പിച്ചിനെ. രണ്ടുകൂട്ടർക്കും അതിനനുസരിച്ച നേട്ടവും സ്വന്തം. പക്ഷേ, അവസാന നിമിഷത്തിലെ അശ്വിൻ വെടിക്കെട്ടിൽ ഓസ്ട്രേലിയക്കാരുടെ കണ്ണഞ്ചിപ്പോയി.
രാവിലെ എന്തായിരുന്നു തുടക്കം..! ഹെയ്സൽവുഡും സ്റ്റാർക്കും തീയുണ്ടകളാണ് എറിഞ്ഞത്. പന്തുപോയ വഴിക്കുള്ള വായുവിനുപോലും തീപിടിച്ചുകാണണം. പിച്ചിൽ കുത്തി ഇന്ത്യൻ പ്രതീക്ഷകൾക്കും തീയിട്ടു. 200 റൺസ് ലീഡ് എന്ന മോഹം ചാരമായി. രഹാനെയും (52), പൂജാരയും (92) നടത്തിയ ചെറുത്തുനിൽപ്പുകൾക്കുശേഷം 19 പന്തുകൾക്കിടെ അഞ്ചു വിക്കറ്റ്. പിന്നീട് സാഹയും ഇഷാന്തും ഒരുവിധം പത്തോവറോളം പിടിച്ചുനിന്നു. ഏറെയൊന്നും റൺസ് വന്നില്ലെങ്കിലും അങ്ങനെ കീഴടങ്ങുന്നവരല്ലെന്ന് അവർ കാട്ടിക്കൊടുത്തു. 150 റൺസ് ലീഡ് കഴിഞ്ഞപ്പോൾ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന്റെ മുഖമൊന്നു കാണണമായിരുന്നു. അസ്വസ്ഥതയും നിരാശയുമെല്ലാം അവിടെ നിഴലിട്ടു. ഈ പിച്ചിൽ, ടെസ്റ്റിന്റെ നാലാം ഇന്നിങ്സിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്നു സ്മിത്തിനു മനസ്സിലായി.
മുട്ടിനിന്നു കളിക്കുന്ന വിദ്യ അവസാന ഇന്നിങ്സിന്റെ സമ്മർദം കൂട്ടും. അടിച്ചുകളിച്ചു. വാർണറിന്റെ വിക്കറ്റ് വീഴുന്നതുവരെ പ്രശ്നരഹിതം. ആ വിക്കറ്റു പോയപ്പോൾ സമ്മർദമായി. പിടിച്ചുനിൽക്കാൻ ശ്രമിച്ചു. അതു പാളി. അശ്വിന്റെ തകർപ്പൻ പന്തുകൾക്കു മുന്നിൽ പ്രതിരോധത്തിന്റെ ചിറപൊട്ടി; വിക്കറ്റിന്റെ കുത്തൊഴുക്കായി.
∙ അശ്വിനും വിക്കറ്റും
മൂന്നാംദിവസം വൈകിട്ട് ഗ്രിപ്പിലെ പ്രശ്നങ്ങളെക്കുറിച്ചാണ് അശ്വിൻ കോച്ചിനോടു ചോദിച്ചത്. കറക്കംകിട്ടാൻ പന്തിൽ കൂടുതൽ ഇറുക്കിപ്പിടിക്കുന്നുണ്ടോയെന്നു സംശയം. അതോടെ റിലീസ് വൈകുന്നുണ്ടോയെന്ന് ആശങ്ക. നാലാം ദിവസം രാവിലെ അശ്വിൻ കോഹ്‌ലിക്കു മുന്നിൽ നിർദേശംവച്ചു: ചെറിയ സ്പെല്ലുകളിൽ ഉപയോഗിക്കുക. പിന്നെ കണ്ടത് മറ്റൊരു അശ്വിനെ. ആ ബോളിങ് പെരുന്തച്ചന്റെ താൽക്കാലിക ഫോംമങ്ങൽ കണ്ട് ആനന്ദിച്ച ഓസ്ട്രേലിയക്കാരേ, ഒന്നോർത്തോളൂ; ഇത് അശ്വിനാണ് ! അണ്ണാൻ മരം കയറിയില്ലെങ്കിലും അശ്വിൻ വിക്കറ്റെടുത്തിരിക്കും.
∙ ഡിആർഎസും തന്ത്രവും
ഇതു വല്ലാത്ത പൊല്ലാപ്പായല്ലോയെന്നു ഡിആർഎസിനെക്കുറിച്ചു ചിന്തിക്കുന്നത് ഇനി ടീം ഇന്ത്യ മാത്രമല്ല. 22 റൺസിൽ റെൻഷോയുടെ (5) വിക്കറ്റ് ഇഷാന്ത് സ്വന്തമാക്കിയശേഷം 42 റൺസിൽ അശ്വിന്റെ പന്തിൽ വാർണർ (22) എൽബിഡബ്ല്യു. റിവ്യുവിനു കൊടുത്തു. തീരുമാനം അംപയർക്കൊപ്പം. പിന്നീട് 67 റൺസിൽ ഷോൺ മാർഷ് ഉമേഷിന്റെ പന്തിൽ എൽബി. ഓഫ്സ്റ്റംപിനു പുറത്താണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തം. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമായി മാർഷ് ചർച്ചചെയ്തു. ഒരു റിവ്യു അവസരമേ ബാക്കിയുള്ളൂ. അതും പാളിയാൽ സമ്മർദമാകും. മാർഷ് ഡ്രസിങ് റൂമിലേക്കു നടന്നു. അതു റിവ്യുവിനു കൊടുത്തിരുന്നെങ്കിലോ ? ഒരുപക്ഷേ, കളിയുടെ ജാതകം മറ്റൊന്നായേനേ. 74 റൺസിൽ സ്റ്റീവ് സ്മിത്ത് (28) ഉമേഷിന്റെ പന്തിൽ എൽബി. അതു പ്ലംബ് ആയിരുന്നുവെന്നു വ്യക്തം. പക്ഷേ, സ്മിത്തിനു റിവ്യു മോഹം. ഇതിനിടെ ഡ്രസിങ് റൂമിലെ സഹായം തേടിയെന്ന് ആരോപണം. കോഹ്‌ലിയെത്തി ദേഷ്യപ്പെട്ടു പറഞ്ഞുവിട്ടു.
ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഡിആർഎസ് ഇരുതല മൂർച്ചയുള്ള കത്തിയാണ്; സ്വന്തം ദേഹം മുറിയും.
∙ ടെസ്റ്റും ആവേശവും
സ്ഫോടകവസ്തുക്കളുമായി പൊലീസുകാർ ഓട്ടോറിക്ഷയിൽ യാത്രചെയ്തതു മുൻപു വാർത്തയായിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ആരാധകരും. ജയിക്കുമോ തോൽക്കുമോ എന്നറിയാത്ത ടെസ്റ്റ് ബോംബുമായി നാലു ദിവസം ! അതിന്റെ വികാരവിക്ഷോഭങ്ങളെല്ലാം കളിക്കളത്തിലും പ്രകടമായി. ബോളർമാരെ പൂർണമായി പുൽകിയ പിച്ച് പിടിച്ചുനിൽക്കാൻ ശ്രമിച്ച ബാറ്റ്സ്മാൻമാരെയും അനുഗ്രഹിച്ചു. രണ്ടിന്നിങ്സിലും അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലിന്റെ പ്രകടനത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല. പിന്നീട് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പൂജാരയും രഹാനെയും നടത്തിയ പ്രകടനവും. നാലാം ദിവസം ആവേശം പാരമ്യത്തിലെത്തി.
ഉത്സവത്തിനു ദീപാലങ്കാരം പൂർത്തിയാക്കിയശേഷം ടെസ്റ്റിങ് നടത്തുന്നതുപോലെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ മുഖങ്ങൾ. ഓരോ വിക്കറ്റു വീണപ്പോഴും ആ മുഖങ്ങൾ മിന്നിക്കത്തി. പത്താം വിക്കറ്റു വീണപ്പോൾ ഓഫാകാതെ ആ മുഖങ്ങൾ ജ്വലിച്ചുനിന്നു. അതോടെ ഉത്സവാഘോഷം തുടങ്ങി. ഈ ടെസ്റ്റുത്സവം തീരുന്നതുവരെ അതങ്ങനെതന്നെ നിൽക്കട്ടെ ! 16ന് അടുത്ത ടെസ്റ്റ് തുടങ്ങുകയാണ്. ഓസീസ് മോഹങ്ങളുടെ പതിനാറടിയന്തിരംകൂടിയങ്ങു നടത്തൂ, കോഹ്‌ലീ, ഞങ്ങളുടെ മുഖത്തും കുറച്ചുകാലം പ്രകാശം പരക്കട്ടെ... !
64 – ബെംഗളൂരു ടെസ്റ്റ് വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിജയശതമാനം നായകനെന്ന നിലയിൽ 64% ആയി. 25 ടെസ്റ്റിൽ 16 വിജയം, മൂന്നു തോൽവി, ആറു സമനില.
2 – ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടെസ്റ്റ് വിജയം. 2010 ഒക്ടോബറിൽ നടന്ന ഇതിനു മുൻപത്തെ ടെസ്റ്റിൽ ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.
190 – നാലാം ഇന്നിങ്സിൽ 190ൽ താഴെയുള്ള സ്കോർ പ്രതിരോധിച്ച് ഇന്ത്യ ജയിക്കുന്നത് അഞ്ചാം തവണ. ഇതുൾപ്പെടെ മൂന്നുവട്ടം ഓസ്ട്രേലിയയ്ക്ക് എതിരെയും ഓരോ തവണ വീതം ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് ടീമുകൾക്കെതിരെയുമായിരുന്നു ഇന്ത്യയുടെ വിജയം.
200 – ഇന്ത്യൻ മണ്ണിൽ 200 ടെസ്റ്റ് വിക്കറ്റുകൾ എന്ന നാഴികക്കല്ല് മറികടക്കുന്ന നാലാമത്തെ ഇന്ത്യൻ ബോളറായി രവിചന്ദ്ര അശ്വിൻ. 20 ടെസ്റ്റിൽനിന്നായി അശ്വിന്റെ നേട്ടം 202 വിക്കറ്റ്. അനിൽ കുംബ്ലെ (350), ഹർഭജൻ സിങ് (265), കപിൽ ദേവ് (219) എന്നിവർ മുൻഗാമികൾ.
25 – അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടം 25–ാം തവണ. 47 ടെസ്റ്റുകളിൽനിന്നാണ് ഈ നേട്ടം. 103 ടെസ്റ്റിൽനിന്നാണ് ഹർഭജൻ സിങ് ഈ നേട്ടം കൈവരിച്ചത്. 132 ടെസ്റ്റുകളിൽനിന്നായി 35 തവണ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്.
47 – ഏറ്റവും കുറച്ചു ടെസ്റ്റുകളിൽനിന്ന് (47) 25 തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബോളർ എന്ന റെക്കോർഡും അശ്വിന്. 62 ടെസ്റ്റിൽനിന്ന് ഇതേനേട്ടം കൈവരിച്ച റിച്ചഡ് ഹാഡ്‌ലി ഇനി പിൻസീറ്റിൽ.
11 – ഓസ്ട്രേലിയയ്ക്ക് ആറുവിക്കറ്റ് നഷ്ടപ്പെട്ടത് 11 റൺസ് നേടുന്നതിനിടെ. നാലിനു 101 എന്ന നിലയിൽനിന്ന് 112ന് ഓൾഔട്ട്. വേഗമേറിയ ആറുവിക്കറ്റ് തകർച്ചയിൽ മൂന്നാമത്തേത്. 1953ജൂണിൽ ഇംഗ്ലണ്ടിനെതിരെ നാലിന് 244 എന്ന നിലയിൽനിന്ന് 249ന് ഓൾഔട്ടായതാണ് ഓസീസ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയത്.
118 – പൂജാരയും രഹാനെയും ചേർന്ന് നേടിയ 118 റൺസ് ബെംഗളൂരിൽ ഓസ്ട്രേലിയയ്ക്ക് എതിരെ അഞ്ചാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട്. 1979ൽ ഗുണ്ടപ്പ വിശ്വനാഥും യശ്പാൽ ശർമയും നേടിയ 93 റൺസ് പഴങ്കഥ.