ന്യൂഡൽഹി∙ കഴിഞ്ഞ വർഷം നടന്ന റിയോ ഒളിംപിക്സിൽ മെഡൽ നേടിയതിന് ഹരിയാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക്. 58 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയ ഇരുപത്തിനാലുകാരിയായ സാക്ഷി ട്വിറ്ററിലൂടെയാണ് ഹരിയാന സർക്കാർ വാഗ്ദാനങ്ങൾ ഇനിയും പാലിച്ചിട്ടില്ലെന്ന വെളിപ്പെടുത്തൽ നടത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറാണ് മുഖ്യമന്ത്രി.
വൻ പ്രതീക്ഷയുമായി ഒളിംപിക്സിന് പോയ ഇന്ത്യ മെഡൽ നേട്ടത്തിൽ പിന്നോക്കം പോയപ്പോൾ മാനം കാത്തത് ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി ഉൾപ്പെടെയുള്ള താരങ്ങളാണ്. തുടർന്ന് കേന്ദ്ര സർക്കാരും താരങ്ങളുടെ മാതൃസംസ്ഥാനങ്ങളും ഇവർക്ക് വമ്പൻ സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഹരിയാന സർക്കാർ തനിക്കു വാഗ്ദാനം ചെയ്ത സമ്മാനങ്ങളൊന്നും ഇനിയും നൽകിയിട്ടില്ലെന്നാണ് സാക്ഷിയുടെ ആരോപണം.
രാജ്യത്തിനായി ഒളിംപിക് മെഡൽ നേടുമെന്ന വാഗ്ദാനം ഞാൻ പാലിച്ചു. ഹരിയാന സർക്കാർ എന്നാണ് അവരുടെ വാഗ്ദാനം പാലിക്കുക? – സാക്ഷി കുറിച്ചു. ഒളിംപിക് മെഡൽ നേട്ടത്തിനു പിന്നാലെ തനിക്ക് ഹരിയാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനങ്ങൾ മാധ്യമ വാർത്തകൾക്കു വേണ്ടി മാത്രമായിരുന്നോ എന്നും സാക്ഷി ചോദിച്ചു.
ഒളിംപിക് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നിലയിൽ ചരിത്രം കുറിച്ച സാക്ഷിക്ക്, 3.5 കോടി രൂപയോളം വിലവരുന്ന സമ്മാനങ്ങളാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തുനിന്നും മെഡൽ നേടുന്നവർക്ക് സ്വർണത്തിന് ആറു കോടി രൂപ, വെള്ളിക്ക് 4 കോടി, വെങ്കലത്തിന് 2.5 കോടി രൂപ എന്നിങ്ങനെ സമ്മാനമായി നൽകുമെന്നും ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.