വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കർശന നടപടിയ്ക്കൊരുങ്ങി സർക്കാർ. ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരിക്കില്ലെന്ന് കായിക മന്ത്രി എ.സി.മൊയ്തീൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഭാരവാഹികൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സ്പോട്സ് കൗൺസിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
വോളിബോൾ അസോസിയേഷൻ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സർക്കാരിന് കത്തയച്ചതിനെതുടർന്നാണ് ഇടപെടൽ. അസോസിയേഷൻ ഭാരവഹികൾക്കതിരെ രൂക്ഷ ഭാഷയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കായികചരിത്രത്തില്‍ സംഭവിക്കാൻ പാടില്ലാത്തത്ര ആക്ഷേപമാണ് ടോം നേരിട്ടത്. ഇക്കാര്യത്തിൽ കർശന നടപടിയുണ്ടാകും. സെക്രട്ടറിയ്ക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് ടോം ജോസഫിനെ കഴിഞ്ഞദിവസം അസോസിയേഷൻ സസ്പെന്റ് ചെയ്തത്.