താരാരാധന മൂത്ത് സെൽഫിക്കായി വിമാനത്തിൽ പിന്തുടർന്നെത്തിയ ആരാധിക മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ആഡംബരകാറായ ഹമ്മർ തടഞ്ഞുനിർത്തി. കൊൽക്കത്തയിൽനിന്നു റാഞ്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ധോണി വീട്ടിലേക്ക് പോകാൻ ഹമ്മറിൽ കയറിയ ഉടനെയാണ് ഇരുപതുകാരിയായ ആരാധിക വണ്ടിതടഞ്ഞത്. ഡൽഹി സ്വദേശിയായ ആരാധിക കൊൽക്കത്തയിൽനിന്നു ധോണി കയറിയ വിമാനത്തിൽ പിന്തുടരുകയായിരുന്നു.
കൊൽക്കത്തയിൽ വിജയ് ഹസാരെ ടൂർണമെന്റിൽ പ്രാഥമിക മൽസരങ്ങൾക്കുശേഷം മടങ്ങുകയായിരുന്നു ധോണി. റാഞ്ചി വിമാനത്താവളത്തിൽ വച്ചാണ് ആരാധിക അഞ്ചുമിനിറ്റോളം വാഹനം തടഞ്ഞത്. വിമാനത്താവളം അധികൃതരെയും സുരക്ഷാ ജീവനക്കാരെയും ഇത് അമ്പരപ്പിച്ചു. ഓട്ടോഗ്രാഫും സെൽഫിയും വേണമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ബഹളം കൂട്ടുന്നതിനിടെ ആരാധികയുടെ ഹാൻഡ് ബാഗ് വാഹനത്തിന്റെ ടയറിൽ കുരുങ്ങിയത് അൽപനേരം പരിഭ്രാന്തി പരത്തി. ധോണി വാഹനത്തിൽത്തന്നെ ഇരുന്നതോടെ സുരക്ഷാജീവനക്കാർ ആരാധികയെ മാറ്റി വാഹനത്തിനു വഴിയൊരുക്കി.
അടുത്തയിടെ റാഞ്ചിയിലെ വസതിയിൽനിന്നു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ധോണിയെ സ്കൂട്ടറിൽ പിന്തുടർന്ന് നഗരമധ്യത്തിലൂടെ കുതിച്ചുപാഞ്ഞ കോളജ് വിദ്യാർഥിനിക്കൊപ്പം ധോണി സെൽഫിക്ക് പോസ് ചെയ്തത് സമൂഹമാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.