ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മൽസരത്തിലെ ഇന്ത്യയുടെ ‘അവിശ്വസനീയ’ വിജയത്തിൽ നിർണായക പങ്കുവഹിച്ച് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും. തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി ഉറ്റുനോക്കിയ ഇന്ത്യയെ അവസാന ഓവറുകളിലെ നിർണായക തീരുമാനങ്ങളിലൂടെ കരകയറ്റിയത് ധോണിയായിരുന്നു. ഫീൽഡിങ് ക്രമീകരണങ്ങളും ബോളിങ് മാറ്റങ്ങളും അതിനിർണായകമായ ട്വന്റി20 മൽസരങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കുള്ള അനുഭവക്കുറവിന്റെ പശ്ചാത്തലത്തിലാണ് കിറുകൃത്യം തീരുമാനങ്ങളുമായി ധോണി രംഗം കൈയ്യടക്കിയത്.
മഹേന്ദ്ര സിങ് ധോണിയെന്ന ക്യാപ്റ്റൻ കൂളിനു കീഴിൽ സമീപകാലത്ത് ടീം ഇന്ത്യ നേടിയ ചില കിടിലൻ വിജയങ്ങളുടെ വകഭേദമായിരുന്നു നാഗ്പുരിലെ സ്റ്റേഡിയത്തിലും കണ്ടത്. ഒറ്റവാക്കിൽ ‘ധോണി ടച്ചുള്ള’ ഒരു വിജയം.
തുടർച്ചയായ രണ്ടാം മൽസരത്തിലും ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ നേടാനായത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഇന്ത്യയ്ക്കു തുണയായത് ഓപ്പണർ കെ.എൽ രാഹുലിന്റെ 71 റൺസാണ്. 47 പന്തിൽ രണ്ടു സിക്സും ആറും ഫോറും സുന്ദരമാക്കിയ ഇന്നിങ്സ്. എന്നാൽ, രാഹുലിന് പിന്തുണ നൽകുന്നതിൽ മറ്റു താരങ്ങൾ പരാജയപ്പെട്ടതോടെ ആദ്യ മൽസരത്തിൽ നേടിയ സ്കോർ പോലും സ്വന്തമാക്കാൻ ഇന്ത്യയ്ക്കായില്ല.
എന്നിട്ടും ബോളിങ്ങിൽ ഒരു കൈ നോക്കാൻ തന്നെയായിരുന്നു കോഹ്‍ലിയുടെ തീരുമാനം. സ്പിന്നറെ വച്ചു ബോളിങ് തുടങ്ങാനുള്ള നീക്കത്തിൽ തുടങ്ങുന്ന കോഹ്‍ലിയുടെ ‘ധോണി അനുകരണം’. ആദ്യ ഓവർ ബോള്‍ ചെയ്ത യുശ്‌വേന്ദ്ര ചാഹൽ കോഹ്‍ലിയുടെ പ്രതീക്ഷ കാത്ത് അധികം റൺ വഴങ്ങാതെ ബോള്‍ ചെയ്തു. ബോളർമാരെ ഉപയോഗിക്കുന്നതിൽ ആദ്യം മുതലേ ധോണി ശൈലി പിന്തുടർന്ന കോഹ്‍ലി, ഇംഗ്ലണ്ട് ഇന്നിങ്സിനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. സാധാരണ ഗതിയിൽ അടിച്ചു തകർക്കാറുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗനുപോലും ഇത്തവണ പതിവുശൈലി വിടേണ്ടിവന്നു. 23 പന്തുകൾ നേരിട്ട മോർഗനു നേടാനായത് 17 റൺസുമാത്രം. ബെൻ സ്റ്റോക്സ് എത്തിയപ്പോൾ മാത്രമാണ് ഇന്ത്യൻ ബോളിങ്ങിനുമേൽ അൽപമെങ്കിലും മേൽക്കോയ്മ പുലർത്താൻ ഇംഗ്ലണ്ടിനായത്. അതും, അമിത് മിശ്രയുടെ പന്ത് നോബോളായിപ്പോയതുകൊണ്ടു മാത്രം ജീവൻ ലഭിച്ചശേഷം.
അവസാന രണ്ട് ഓവറിൽ ഇംഗ്ലണ്ടിന് ജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റൺസു മാത്രം. ക്രീസിൽ 35 പന്തിൽ 35 റൺസുമായി ജോ റൂട്ടും നാല് പന്തിൽ രണ്ടു റൺസുമായി ജോസ് ബട്‌ലറും. അവിടെയായിരുന്നു ധോണിയുടെ രംഗപ്രവേശം. തനിക്ക് ചിരപരിചിതമായ സാഹചര്യത്തിൽ വെറ്ററൻ താരം ആശിഷ് നെഹ്റയുമായി സ്ഥിരം സമ്പർക്കം പുലർത്തിയ ധോണി, ഫീൽഡ് ക്രമീകരിക്കുന്ന കാര്യത്തിലും കോഹ്‍ലിയെ സഹായിച്ചു. നെഹ്റയുടെ ഓവറിന്റെ ആദ്യ മൂന്നു പന്തിൽ നാലു റൺസ് മാത്രം നേടിയ ഇംഗ്ലണ്ട്, അവസാന മൂന്നു പന്തുകളിൽ ഒരു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 12 റൺസു കൂടി നേടി. അവസാന പന്ത് ലോങ് ഓണിലൂടെ ബട്‌ലർ ഉയർത്തി വിടുമ്പോൾ അതിർത്തിവരയ്ക്കു സമീപം ക്യാപ്റ്റൻ കോഹ്‍ലിയുണ്ടായിരുന്നു. എന്നാൽ, ചെറിയ വ്യത്യാസത്തിൽ കോഹ്‌ലിയുടെ കൈയിൽത്തട്ടി പന്ത് ഗാലറിയിൽ.
ഇതോടെ അവസാന ഓവറിൽ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് എട്ടു റൺസ് മാത്രം. ഉറച്ച ആരാധകർ പോലും പ്രതീക്ഷകൾ കൈവിട്ട സമയം. എന്നാൽ, ഈ സമയമത്രയും ആത്മവിശ്വാസം കൈവിടാതെ ഫീൽഡ് ക്രമീകരണം നടത്തിയും കോഹ്‍ലിയുമായി സംസാരിച്ചും ധോണി രംഗത്തുണ്ടായിരുന്നു. ഇടയ്ക്ക് ബോൾ ചെയ്യുന്ന യുവതാരം ജസ്പ്രീത് ബുമ്രയ്ക്ക് ആത്മവിശ്വാസം നൽകുന്ന ചില വാക്കുകൾ. ബുമ്ര എറിഞ്ഞ അവസാന ഓവറിൽ സംഭവിച്ചതിങ്ങനെ:
1-ാം പന്ത്: ബുമ്രയെറിഞ്ഞ പന്ത് നേരിടുന്നത് ക്രീസിൽ നിലയുറപ്പിച്ച ജോ റൂട്ട്. അംപയറിന്റെ തെറ്റായ എൽബിഡബ്ല്യൂ തീരുമാനത്തിൽ റൂട്ട് പുറത്ത്. ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ചു പന്തിൽ എട്ട്.
2-ാം പന്ത്: ക്രീസിലെത്തിയ മോയിൻ അലിക്കെതിരെ ബുമ്രയുടെ സ്‌ലോ ബോൾ. പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് ഇംഗ്ലണ്ടിന് സിംഗിൾ. ബട്‌ലറിന് സ്ട്രൈക്ക്. ഇംഗ്ലണ്ടിന് വേണ്ടത് നാലു പന്തിൽ ഏഴു റൺസ്.
3-ാം പന്ത്: ബുമ്രയുടെ മൂന്നാം പന്ത് പൂർണമായും ബട്‌ലറെ കബളിപ്പിച്ചു. ഡോട്ട് ബോൾ. ഇംഗ്ലണ്ടിന്റെ ലക്ഷ്യം മൂന്നു പന്തിൽ ഏഴു റൺസ്.
4-ാം പന്ത്: ബുമ്രയുടെ തകർപ്പൻ പന്ത് ബട്‌ലറിന്റെ കുറ്റി തെറുപ്പിച്ചു. ഇംഗ്ലണ്ടിന് ജയിക്കാൻ രണ്ടു പന്തിൽ ഏഴു റൺസ്.
5-ാം പന്ത്: ബട്‌ലറിനു പകരം ക്രിസ് ജോർദാൻ ക്രീസിൽ. ബുമ്രയുടെ പന്ത് ജോർദാനെ ബീറ്റ് ചെയ്തെങ്കിലും ഇംഗ്ലണ്ട് സിംഗിൾ നേടി. അവർക്കു ജയിക്കാൻ അവസാന പന്തിൽ ആറു റൺസ്.
6-ാം പന്ത്: വീണ്ടും മോയിൻ അലിക്കുനേരെ ബുമ്രയുടെ വൈഡ് ഫുൾടോസ്. റൺസെടുക്കുന്നതിൽ അലി പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് അഞ്ചു റൺസിന്റെ ആവേശജയം.ഇതോടെ മൂന്നു മത്സര പരമ്പര 1–1 സമനിലയിലായി. കാൻപൂരിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.