സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനായി എണ്ണപ്പെടുന്ന ഓസീസ് താരം ഡേവിഡ് വാർണർ വീണ്ടും റെക്കോർഡ് പുസ്തകത്തിൽ. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിന് മുന്നോടിയായി സെഞ്ചുറി പൂർത്തിയാക്കിയാണ് വാർണർ റെക്കോർഡിലേക്ക് വീണ്ടും ബാറ്റേന്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യദിനം ലഞ്ചിന് മുന്നോടിയായി സെഞ്ചുറി പൂർത്തിയാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് വാർണർ. വാർണർ ഉൾപ്പെടെ ഈ പട്ടികയിലെ നാലു പേരും ഓസീസ് താരങ്ങളാണ്. നാൽപ്പതിലധികം വർഷങ്ങൾക്കുശേഷമാണ് ഒരു താരം ഈ നേട്ടത്തിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വാർണറിന് മുൻപ് ഈ നേട്ടത്തിലേക്കെത്തിയ താരം പാക്കിസ്ഥാന്റെ മജീദ് ഖാനാണ്. 1976 ഒക്ടോബറിൽ കറാച്ചിയിൽ ന്യൂസീലൻഡിനെതിരെയായിരുന്നു മജീദ് ഖാന്റെ റെക്കോർഡ് നേട്ടം. മജീദ് ഖാന് മുൻപ് ഓസീസ് താരങ്ങളായ വിക്ടർ ട്രംപർ (1902), ചാൾസ് മക്കാർത്തീനി (1926), ഡോൺ ബ്രാഡ്മാൻ (1930) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇവർ മൂവരും റെക്കോർഡ് കണ്ടെത്തിയത് ഇംഗ്ലണ്ടിനെതിരെയാണ്. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിനും മുന്‍പായിരുന്നു ഇവരുടെ റെക്കോർഡ് നേട്ടം.
വെറും 78 പന്തുകളിലാണ് വാർണർ ഇന്ന് സെഞ്ചുറിയിലേക്കെത്തിയത്. അതിനിടെ 17 ബൗണ്ടറികളും താരം കണ്ടെത്തി. തുടർച്ചയായ മൂന്നാം പുതുവർഷ ടെസ്റ്റിലാണ് ഡേവിഡ് വാർണർ സെഞ്ചുറി നേടുന്നത്. 2015ൽ ഇന്ത്യയ്ക്കെതിരെയും 2016ൽ വെസ്റ്റ് ഇൻഡീസിനെതിരെയും പുതുവർഷ ടെസ്റ്റിൽ വാർണർ സെഞ്ചുറി നേടിയിരുന്നു. ഓപ്പണിങ് വിക്കറ്റിൽ മാറ്റ് റെൻഷായ്ക്കൊപ്പം 151 റൺസിന്റെ കൂട്ടുകെട്ട് തീർക്കാനും വാർണറിനായി. 2002ന് ശേഷം സിഡ്നിയിൽ ഒരേ ഇന്നിങ്സിൽ ഓസീസ് ഓപ്പണർമാർ സെഞ്ചുറി കണ്ടെത്തുന്നത് ഇതാദ്യമാണ്. മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാത്യു ഹെയ്ഡനും ജസ്റ്റിൻ ലാംഗറുമാണ് ഈ നേട്ടം കൈവരിച്ചത്.
വാർണറിന് പുറമെ ഓപ്പണറായിറങ്ങിയ മാറ്റ് റെൻഷായും സെഞ്ചുറി (പുറത്താകാതെ 167) നേടിയതോടെ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 40 റണ്‍സുമായി പീറ്റർ ഹാൻഡ്സ്കോമ്പാണ് റെൻഷായ്ക്കൊപ്പം ക്രീസിൽ. 95 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 113 റൺസെടുത്ത വാർണറിനെ വഹാബ് റിയാസ് പുറത്താക്കി. ഉസ്മാൻ ഖവാജ (13), സ്റ്റീവ് സ്മിത്ത് (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇന്നിങ്സിൽ പിറന്ന മറ്റു റെക്കോർഡുകൾ
∙ ഓസീസ് മണ്ണിൽ നടക്കുന്ന ടെസ്റ്റ് മൽസരങ്ങളിൽ ആദ്യ സെഷനിൽത്തന്നെ ഒരു താരം സെഞ്ചുറി കുറിക്കുന്നത് നടാടെയാണ്. 1975-76ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മൽസരത്തിന്റെ മൂന്നാം ദിനത്തിൽ ആദ്യ സെഷനിൽ വിൻഡീസ് താരം ക്ലൈവ് ലോയ്ഡ് നേടിയ 98 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.
∙ സിഡ്നി സ്റ്റേഡിയത്തിൽ പിറക്കുന്ന ഏറ്റവും വേഗം കൂടിയ ടെസ്റ്റ് സെഞ്ചുറിയാണ് 78 പന്തിൽ സെഞ്ചുറിയിലേക്കെത്തിയ വാർണറിന്റേത്. കഴിഞ്ഞ വർഷത്തെ പുതുവർഷ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ താൻതന്നെ 82 പന്തിൽ നേടിയ സെഞ്ചുറിയുടെ റെക്കോർഡാണ് അദ്ദേഹം പുതുക്കിയത്. വാർണറിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയുമാണിത്. ഇന്ത്യയ്ക്കെതിരെ 2011-12ൽ 69 പന്തിൽ സെഞ്ചുറി നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയത്.