ദേശിയ സ്കൂൾ സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. 11 സ്വർണവും 13വെള്ളിയും 6 വെങ്കലവുമടക്കം 114 പോയിന്റ് നേടിയാണ് കേരളം കിരീടം ചൂടിയത്. കായികമേളയിൽ മൂന്നു മീറ്റ് റെക്കോർഡുകളും കേരളം സ്വന്തമാക്കി.
മൂന്നായി വിഭജിച്ചാലും കേരളത്തിന്റെ കരുത്തിനു പകരമാരുമില്ല. ട്രാക്കിലും ഫീൽഡിലുമായി ആകെ 30 മെഡലുകൾ. സ്വർണ്ണം 11, വെള്ളി 13, വെങ്കലം 6. പതിനൊന്ന് സ്വർണത്തിൽ ഏഴും പെൺകുട്ടികളുടെ വക.
മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ട അബിത മേരി മനുവൽ നേടിയ ഇരട്ട സ്വർണവും ഇരട്ട മീറ്റ് റെക്കോർഡും. കേരള ടീം ക്യാപ്റ്റൻ കൂടിയായ സി ബബിതയുടെ ഇരട്ട സ്വർണം. എസ് അശ്വിന് മീറ്റ് റെക്കോർഡ്. ലിസ്ബത് കരോളിൻ ജോസെഫ്, മുഹമ്മദ് അജ്മൽ, അനില വേണു, കെ എസ് അനന്ദു, എന്നിവരുടെ സ്വർണനേട്ടം.
പ്രതീക്ഷിച്ചിരുന്ന മൂന്നു റിലേ ഫലവും രണ്ടാം സ്ഥാനക്കാരായ തമിഴ്നാട് തട്ടിയെടുത്തപ്പോളും അവസാന ഇനമായ 4ഗുണം നൂറു മീറ്ററിൽ കേരളത്തിന്റെ ആൺകുട്ടികൾ പൊരുതി നേടിയ സ്വർണ്ണം. മീറ്റിൽ മത്സരിച്ച 79 അംഗങ്ങളും പതിനൊന്നു പരിശീലകരും കൂട്ടായി പ്രയത്നിച്ചു നേടിയ വിജയം.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി വിഭജിച്ച ശേഷമുള്ള ആദ്യ കായികമേളയായിരുന്നു ഇത്. മേളയുടെ അടുത്ത ഘട്ടമായ സബ് ജൂനിയർ മീറ്റ് ഇതേ മൈതാനത്തു അടുത്ത മാസം 7 മുതൽ 9വരെ നടക്കും.