മികച്ച ക്രിക്കറ്റ് താരമെന്നതുപോലെ തന്നെ വലിയ മനസിന്റെ ഉടമകൂടിയാണ് സച്ചിൻ തെൻഡുൽക്കറെന്ന് മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ െബ്രറ്റ് ലീ. നവജാത ശിശുക്കളിലെ കേൾവി പരിശോധനയുടെ ബോധവൽക്കരണത്തിനായി കോഴിക്കോട് എത്തിയതായിരുന്നു െബ്രറ്റ് ലീ.
അപകടത്തെത്തുടർന്ന് സ്വന്തം മകന്റെ കേൾവിക്കുറവിന് ചികിൽസതേടേണ്ടിവന്ന സാഹചര്യമാണ് കേൾവിയുടെ വക്താവാകാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് ബ്രെറ്റ് ലീ പറഞ്ഞു. ഇന്ത്യയിൽ ശ്രവണ ചികിൽസയിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് കേരളമാണ്.രാജ്യന്തരനിലവാരത്തോട് കിടപിടിക്കുന്നതാണ് കേരളത്തിലെ സൗകര്യങ്ങൾ എന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ ശ്രവണ ചികിൽസ കേന്ദ്രം സന്ദർശിച്ച ലീ അഭിപ്രായപ്പെട്ടു.
മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിലെ വിദ്യാർഥികളുമായും ബ്രെറ്റ് ലീ ആശയവിനിമയം നടത്തി. നർമ്മസംഭാഷണങ്ങളിലൂടെ അദ്ദേഹം സദസിനെ കൈയ്യിലെടുത്തു. ഏറ്റവും ഇഷ്ടപ്പെടുന്ന ശബ്ദം എതിർ ബാറ്റ്സ്മാന്റെ വിക്കറ്റ് തെറിക്കുന്നതാണെന്നും ബ്രെറ്റ് ലീ പറഞ്ഞു.സച്ചിനൊപ്പമുള്ള കളി ഒാർമകളും ബ്രെറ്റ് ലീ പങ്കുവച്ചു.
ആരാണ് ബ്രെറ്റ് ലീ എന്ന ചോദ്യത്തിന് പാട്ടും, നൃത്തവും എല്ലാം ഇഷ്ടപ്പെടുന്ന തികഞ്ഞ സാധാരണക്കാരനെന്നായിരുന്നു ഈ ലോകപ്രശസ്ത ഫാസ്റ്റ് ബൗളറുടെ മറുപടി.