ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഡിസിഷൻ റിവ്യു (ഡിആർഎസ്) തീരുമാനത്തിനു ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയതു വിവാദമായി. സംഭവത്തിൽ അംപയർമാർക്കൊപ്പം ഇടപെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മൽസരശേഷം ശക്തമായ ഭാഷയിൽ സംസാരിച്ചതോടെ, ക്രിക്കറ്റ് രംഗത്തെ പ്രമുഖരും പ്രതികരണങ്ങളുമായി രംഗത്തെത്തി. 21–ാം ഓവറിൽ ഉമേഷ് യാദവിന്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ റിവ്യു ആവശ്യപ്പെടും മുൻപാണ് സ്മിത്ത് ഡ്രസ്സിങ് റൂമിൽനിന്നു സഹായത്തിനു ശ്രമിച്ചത്. സംഭവം ശരിയെന്നു സമ്മതിച്ച സ്മിത്ത് തൽക്കാലത്തേക്കുണ്ടായ ബുദ്ധിഭ്രമത്തിനിടെ സംഭവിച്ചതാണ് അതെന്നു ന്യായീകരിച്ചു. ഡിആർഎസിനു പുറത്തുനിന്നു സഹായം തേടാൻ പാടില്ലെന്ന ക്രിക്കറ്റ് നിയമം ലംഘിച്ച സാഹചര്യത്തിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.
∙ സംഭവം ഇങ്ങനെ
സ്റ്റീവ് സ്മിത്ത് 28 റൺസിൽ നിൽക്കുമ്പോഴായിരുന്നു ഉമേഷിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. ഒറ്റ ഡിആർഎസ് അവസരം മാത്രം ബാക്കി. അനുവദനീയമായ 15 സെക്കൻഡ് സമയത്തിനുള്ളിൽ തീരുമാനമെടുക്കാൻ സ്മിത്ത് ആദ്യം തിരിഞ്ഞതു നോൺ സ്ട്രൈക്കർ എൻഡിലേക്ക്. തൊട്ടുപിന്നാലെ ഡ്രസ്സിങ് റൂമിലേക്കും നോട്ടമെത്തി. ഇതു ശ്രദ്ധയിൽപ്പെട്ട അംപയർമാർ ഇടപെട്ടു. പിന്നാലെ കോഹ്‌ലിയുമെത്തി. സ്മിത്തും കോഹ്‌ലിയും തമ്മിൽ ചൂടൻ വാക്കേറ്റം. വൈകാതെ സ്മിത്തിനെ അംപയർമാർ ഡ്രസ്സിങ് റൂമിലേക്കു പറഞ്ഞയച്ചു. സ്മിത്ത് പോയിക്കഴിഞ്ഞും കോഹ്‌ലിയും അംപയർമാരും തമ്മിൽ ചർച്ച തുടർന്നു.
∙ കുറ്റപ്പെടുത്തി കോഹ്‌ലി
ഡിആർഎസ് സൗകര്യം ദുരുപയോഗപ്പെടുത്തുകയാണു സ്മിത്ത് ചെയ്തത് എന്നു മൽസരശേഷം മാധ്യമപ്രവർത്തകർക്കു മുന്നിൽ വിരാട് കോഹ്‌ലി തുറന്നടിച്ചു. ഡിആർഎസ് ഉപയോഗിക്കുന്നതിൽ പലപ്പോഴും തെറ്റുപറ്റാറുണ്ട്. ഔട്ടായ പന്തുകളിലും ഡിആർഎസ് ചോദിച്ച് അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഞാനൊരിക്കലും ഡ്രസ്സിങ് റൂമിൽനിന്നു സഹായം ചോദിച്ചിട്ടില്ല.
രണ്ടുവട്ടം ഇന്നലെ ഞാനീ കാഴ്ച കണ്ടു. ഓസീസ് കളിക്കാർ ഡിആർഎസിനു മുൻപ് ഡ്രസ്സിങ് റൂമിലേക്കു നോക്കുന്നതു നേരിട്ടു കണ്ടതാണ്. ഇക്കാര്യം അംപയർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. അവരെ വിലക്കാൻ ആവശ്യപ്പെട്ടു. ഇതിനെ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കുണ്ട്, പക്ഷേ, ഞാൻ അതുപയോഗിക്കുന്നില്ല. – കോഹ്‌ലി പറഞ്ഞു.
ഓസീസ് ടീം ഡിആർഎസ് സൗകര്യത്തെ വഞ്ചിക്കുകയാണോ എന്നു മാധ്യമപ്രവർത്തകർ തിരിച്ചുചോദിച്ചു. ആണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല. എന്നാൽ, ഞാൻ മുൻപു പറഞ്ഞതിൽ എല്ലാമുണ്ട് – കോഹ്‌ലി മറുപടി നൽകി.
∙ കുറ്റം സമ്മതിച്ച് സ്മിത്ത്
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണു താൻ ചെയ്തതെന്ന് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കുറ്റസമ്മതം. മൽസരശേഷം മാധ്യമപ്രവർത്തകരെ കണ്ട സ്മിത്ത് നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ഉമേഷിന്റെ പന്ത് എന്റെ പാഡിലാണു തട്ടിയത്. ഡിആർഎസ് തീരുമാനമെടുക്കാൻ നേരത്തു കുറച്ചുസമയത്തേക്കു ബുദ്ധിഭ്രമമുണ്ടായി. ഈ നേരത്താണ് ഞാൻ അറിയാതെ ഡ്രസ്സിങ് റൂമിലേക്കു നോക്കിപ്പോയത്. കളിയുടെ നല്ല ഉദ്ദേശ്യത്തിൽ ഈ അബദ്ധത്തെയും കാണണം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. മുൻപും ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയെന്ന ആരോപണം ശരിയല്ല– സ്മിത്ത് പറഞ്ഞു. അതേസമയം, കോഹ്‌ലിയുമായി ഗ്രൗണ്ടിൽ വച്ചു വാക്കുതർക്കമുണ്ടായതിനെ നിസ്സാരവൽക്കരിക്കാനും സ്മിത്ത് മറന്നില്ല. അതു വെറും നിസ്സാരം എന്നായിരുന്നു സ്മിത്തിന്റെ വിശദീകരണം.
ഓസീസ് – ഇന്ത്യ തർക്കം തുടർക്കഥ
1981ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡെന്നിസ് ലിലിയുടെ പന്തിൽ സുനിൽ ഗാവസ്കർ എൽബിഡബ്ള്യു. തൊട്ടുപിന്നാലെ ലിലി നടത്തിയ പരാമർശം ഗാവസ്കറെ ദേഷ്യം പിടിപ്പിച്ചു. കൂട്ടാളി ബാറ്റ്സ്മാൻ ചേതൻ ചൗഹാനെയും കൂട്ടി ഗാവസ്കർ പുറത്തേക്കു നടന്നു. 2001ലെ ടെസ്റ്റ് പരമ്പരയിൽ ടോസ് ഇടേണ്ട സമയത്തെല്ലാം ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഗ്രൗണ്ടിലെത്താൻ മനഃപൂർവം വൈകി. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് വോയെ കാത്തുനിർത്തുക എന്നതായിരുന്നു ഗാംഗുലിയുടെ ഉദ്ദേശ്യം. 2007–08 സീസണിലെ സിഡ്നി ടെസ്റ്റിൽ ഹർഭജൻ സിങ്ങും ആൻഡ്രു സൈമണ്ട്സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദമായിരുന്നു ഇതിലേറ്റവും ഗൗരവമേറിയത്. ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം