പുണെ ∙ ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ മാറ്റ് റെൻഷോ റിട്ടയേഡ് നോട്ട്‌ഔട്ട് വിളിച്ച് പുറത്തു പോയത് കളിക്കിടയിലെ അപൂർവ സംഭവമായി. വയറിന് അസ്വസ്ഥത അനുഭവപ്പെട്ട് ശുചിമുറിയിൽ പോകണമെന്നു തോന്നിയതു കൊണ്ടാണ് താൻ മടങ്ങിയതെന്ന് ഷോ പിന്നീട് പറഞ്ഞു. സഹഓപ്പണർ ഡേവിഡ് വാർണർ 28–ാം ഓവറിന്റെ രണ്ടാം പന്തിൽ പുറത്തായതിനു തൊട്ടു പിന്നാലെയാണ് റെൻഷോയും മടങ്ങിയത്. വൺഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനോടും അംപയർമാരോടും റെൻഷോ തന്റെ വിഷമം അറിയിച്ചു. ഒടുവിൽ അൽപനേരത്തെ ആശയക്കുഴപ്പത്തിനൊടുവിൽ റെൻഷോ മടങ്ങി.
കാര്യം സാധിച്ചതിനു ശേഷം പിന്നീട് ബാറ്റിങിനെത്തിയ റെൻഷാ ഒന്നാം ദിനം ഓസ്ട്രേലിയൻ ഇന്നിങ്സിലെ ടോപ് സ്കോററായിട്ടാണ് മടങ്ങിയത്. എന്നാൽ റെൻഷായുടെ നടപടിയെ മുൻ ഓസീസ് ക്യാപ്റ്റൻ അലൻ ബോർഡർ വിമർശിച്ചു. ‘‘വാർണർ അപ്പോൾ ഔട്ടായതു കൊണ്ടല്ലേ റെൻഷായ്ക്കു പോകാമെന്നു തോന്നിയത്.’’– ബോർഡർ പറഞ്ഞു.