ഡേവിഡ് വാർണറെന്ന സമകാലിക ക്രിക്കറ്റിലെ ‘വീരേന്ദർ സെവാഗ്’ വീണ്ടും കരുത്തുകാട്ടിയ മൽസരത്തിൽ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് 57 റൺസ് വിജയം. ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും നേടിയ സെഞ്ചുറികളുടെ കരുത്തിൽ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്തപ്പോൾ, പാക്കിസ്ഥാന്റെ മറുപടി ബാറ്റിങ് 50 ഓവറിൽ ഒൻപതു വിക്കറ്റിന് 312ൽ അവസാനിച്ചു. പാക്ക് താരം ഷോയ്ബ് മാലിക്ക് പരുക്കേറ്റതിനെ തുടർന്ന് ഇന്നിങ്സ മതിയാക്കി മടങ്ങിയിരുന്നു. ഇതോടെ, അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ഓസ്ട്രേലിയ 4-1ന് സ്വന്തമാക്കി. ഡേവിഡ് വാർണറാണ് കളിയിലെ കേമൻ.
പാക്കിസ്ഥാനായി ബാബർ അസം സെഞ്ചറി (109 പന്തിൽ 100) േനടി. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാന് നേരിയ തോതിലെങ്കിലും വിജയപ്രതീക്ഷ ഉണ്ടായിരുന്നത് രണ്ടാം വിക്കറ്റിൽ ബാബർ അസം-ഷർജീൽ ഖാൻ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ മാത്രം. ഓസീസ് ബോളിങ്ങിനെ നിഷ്പ്രയാസം നേരിട്ട ഇരുവരും രണ്ടാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്തു. ഷർജീൽ ഖാൻ 69 പന്തിൽ 79 റൺസെടുത്ത് പുറത്തായി. ഉമർ അക്മൽ 40 പന്തിൽ 46 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാർണർ 179 റൺസുമായി പുറത്തായെങ്കിലും കന്നി ഏകദിന സെഞ്ചുറി നേടിയ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡിന്റെ കൂടി ഇന്നിങ്സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 137 പന്തുകൾ നേരിട്ട ട്രാവിസ് 128 റൺസെടുത്ത് പുറത്തായി. ആദ്യ നാല് ഏകദിനങ്ങളിൽ മൂന്നിലും വിജയിച്ച ഓസ്ട്രേലിയ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
ഏകദിനത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ കൂട്ടുകെട്ട് തീർത്ത വാർണർ-ട്രാവിസ് ഹെഡ് സഖ്യമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും പുറത്തായശേഷം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (രണ്ടു പന്തിൽ നാല്), ഗ്ലെൻ മാക്സ്‌വെൽ (ഏഴു പന്തിൽ 13), മാത്യു വെയ്ഡ് (ആറു പന്തിൽ എട്ട്), പീറ്റർ ഹാൻഡ്സ്കോംബ് (രണ്ടു പന്തിൽ ഒന്ന്), മിച്ചൽ സ്റ്റാർക്ക് (അഞ്ചു പന്തിൽ ആറ്) എന്നിവർ പെട്ടെന്ന് പുറത്തായത് ഓസീസ് ഇന്നിങ്സിന്റെ വേഗം കുറച്ചു. ഫോക്നർ (12 പന്തിൽ 18), പാറ്റ് കുമ്മിൻസ് (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി ജുനൈദ് ഖാൻ, ഹസൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
41.3 ഓവർ ക്രീസിൽനിന്ന ഇരുവരും നേടിയത് 284 റണ്‍സ്! ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് വെറും രണ്ടു റൺസിനായി ഇവർക്ക് നഷ്ടമായത്. ശ്രീലങ്കൻ താരങ്ങളായ ഉപുൽ തരംഗ-സനത് ജയസൂര്യ സഖ്യം 2006ൽ ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ നേടിയ 286 റൺസാണ് മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്, പാക്കിസ്ഥാനെതിരെ ഏതൊരു ടീമും നേടുന്ന മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്നീ റെക്കോർഡുകളും വാർണർ-ഹെഡ് സഖ്യത്തിന് സ്വന്തം. 10 ഓവറിലധികം ബാക്കിനിൽക്കെ ഇരട്ടസെഞ്ചുറി കുറിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അതിനുശ്രമിക്കാതെ ആക്രമിച്ചു കളിച്ചാണ് വാർണർ വിക്കറ്റ് കളഞ്ഞത്.
വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്‍ൽ-മർലോൺ സാമുവൽസ് സഖ്യം 2015 ഫെബ്രുവരിയിൽ സിംബാബ്‌വെയ്ക്കെതിരെ രണ്ടാം വിക്കറ്റിൽ നേടിയ 372 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ-രാഹുൽ ദ്രാവിഡ് സഖ്യം 1999 നവംബറിൽ ന്യൂസീലൻഡിനെതിരെ രണ്ടാം വിക്കറ്റിൽ നേടിയ 331 റൺസാണ് രണ്ടാം സ്ഥാനത്ത്. ഗാംഗുലി-ദ്രാവിഡ് സഖ്യം അതേ വർഷം ശ്രീലങ്കയ്ക്കെതിരെ നേടിയ 318 റൺസ് മൂന്നാമതും തരംഗ-ജയസൂര്യ സഖ്യത്തിന്റെ 286 റൺസ് നാലാമതും നിൽക്കുന്നു.
ഏകദിനത്തിൽ ഓസ്ട്രേലിയക്കാരന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറെന്ന സ്വന്തം റെക്കോർഡ് തിരുത്താനും വാർണറിനായി. അഫ്ഗാനിസ്ഥാനെതിരെ 2015ൽ നേടിയ 178 റണ്‍സായിരുന്നു വാർണറിന്റെ ഉയർന്ന സ്കോർ. ഷെയ്ൻ വാട്സൻ (ബംഗ്ലദേശിനെതിരെ 185), മാത്യു ഹെയ്ഡൻ (ന്യൂസീലൻഡിനെതിരെ 181) എന്നിവരാണ് വാർണർക്കു മുന്നിലുള്ളത്. ഒരു സീസണിൽ ഏറ്റവുമധികം സെഞ്ചുറികളെന്ന ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ നേട്ടത്തിനൊപ്പമെത്താനും വാർണറിനായി. ഈ സീസണിൽ വാർണറിന്റെ ആറാം ഏകദിന സെഞ്ചുറിയാണിത്.