ക്രിക്കറ്റ് കളിക്കാൻ തന്നെ അനുവദിക്കണമെന്ന അപേക്ഷയുമായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് രംഗത്ത്. ഐപിഎൽ കോഴക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) നിലപാടു വ്യക്തമാക്കുന്നില്ലെന്നും ശ്രീശാന്ത് ആരോപിച്ചു. ക്രിക്കറ്റിൽനിന്നു വിലക്കിക്കൊണ്ടുള്ള രേഖകൾ ഇതുവരെ ബിസിസിഐയിൽനിന്ന് ലഭിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം തുടരുമെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
തന്നെ കോടതി കുറ്റവിമുക്തനാക്കിയ അന്നുമുതൽ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി തുടർച്ചയായി ബിസിസിഐയ്ക്ക് ഇ മെയിൽ സന്ദേശങ്ങളയച്ചു. എന്നാൽ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി കുറ്റവിമുക്തനാക്കിയിട്ടുതന്നെ വർഷങ്ങളായി. എന്നിട്ടും മറുപടിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. സത്യം എല്ലാവരും മനസിലാക്കണമെന്നും ശ്രീശാന്ത് പറഞ്ഞു.
എന്റെ കേരള ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ലാ അസോസിയേഷനോ എന്റെ ക്ലബ് ടീമിനോ എന്നെ ക്രിക്കറ്റ് കളിക്കുന്നതിൽനിന്നും വിലക്കിക്കൊണ്ടുള്ള കത്ത് ബിസിസിഐയിൽനിന്ന് ലഭിച്ചിട്ടില്ല. എന്റെ കഴിവിനൊത്ത് ക്രിക്കറ്റ് കളിക്കാനുള്ള അവകാശം മാത്രമാണ് ഞാൻ ചോദിക്കുന്നത്. കോടതി നേരിട്ട് കുറ്റവിമുക്തനാക്കിയിട്ടും അതിനുള്ള അനുമതി എനിക്ക് ലഭിക്കുന്നില്ല. ദയവു ചെയ്ത് ക്രിക്കറ്റ് കളിക്കാൻ എന്നെ അനുവദിക്കൂ - ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
ഞാൻ ഒരിടത്തും പോകുന്നില്ല. പൊരുതാൻ തന്നെയാണ് എന്റെ തീരുമാനം. എത്ര ചെറുതാണെങ്കിലും കളിക്കാൻ എനിക്ക് അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായി എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ താൻ തയാറാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.
സ്കോട്ട്ലൻഡ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ ശ്രീശാന്തിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും ബിസിസിഐ അനുമതി നൽകാത്തതിനാൽ അദ്ദേഹത്തിന് കരാർ ഒപ്പിടാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലീഗിൽ കളിക്കാൻ അനുമതി തേടി ശ്രീശാന്ത് ബിസിസിഐയെ സമീപിച്ചിരുന്നെങ്കിലും അവർ മറുപടി നൽകിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് കളിക്കാനുള്ള അവകാശത്തിനായി വാദിച്ച് ശ്രീശാന്തിന്റെ ട്വിറ്റർ പോസ്റ്റ് എന്നു കരുതുന്നു.