സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയുള്ള പാർലമെന്‍ററി സമിതി ആലപ്പുഴയിലെ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ പരിശീലന കേന്ദ്രം സന്ദർശിച്ചു. തൊഴില്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വനിതകൾ നേരിടുന്ന ലൈംഗീക അതിക്രമങ്ങളെ കുറിച്ചു പഠിക്കാനെത്തിയ സംഘം കായിക താരങ്ങളുമായും പരിശീലകരുമായി കൂടിക്കാഴ്ച നടത്തി. വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത അപര്‍ണ രാമഭദ്രന്‍റെ അമ്മ സമിതിക്ക് പരാതി നല്‍കി
ആലപ്പുഴ സായിയിലെ വനിതാ കായികതാരങ്ങളില്‍ നാലുപേര്‍ 2015 ജൂലൈയില്‍ വിഷക്കായ കഴിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം സായി സെന്‍ററിന്‍റെ മുഖംതന്നെ ഉടച്ചുവാര്‍ക്കുകയാണ്. ഭൗതികസാഹചര്യങ്ങള്‍ക്കപ്പുറം സായിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പരിശോധിക്കുന്നതിനാണ് പാല്‍ലമെന്‍ററി സമിതി എത്തിയത്. ഇരുപത്തിയെട്ടുപേരടങ്ങുന്ന സമിതി വനിതാ കായിക താരങ്ങളില്‍ ഓരോരുത്തരുമായും സംസാരിച്ചു. തുടര്‍ന്ന് അവരുടെ പരിശീലനവും കണ്ടു.
കെട്ടിടനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന നാഷനൽ പ്രോജക്ട് കൺസ്ട്രക്ഷൻ കോർപ്പറേഷന്‍റെ പ്രതിനിധികളുമായും സംഘം ആശയവിനിമയം നടത്തി. ബിജോയ ചക്രവർത്തി എംപി ചെയർപഴ്സനായ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങളില്ല. വിഷക്കായ കഴിച്ച് മരിച്ച കായികതാരം അപര്‍ണ്ണയുടെ അമ്മ സമിതിക്കു പരാതി നല്‍കി. അപര്‍ണ്ണ മരിച്ചപ്പോള്‍ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് സായി പ്രഖ്യാപിച്ചിരുന്നു. ജോലി കിട്ടിയില്ലെന്ന പരാതിയാണ് ഇവര്‍ പറഞ്ഞത്.