ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന് ഇന്ന് 49ാം പിറന്നാള്‍. മൂന്നു വര്‍ഷം മുന്‍പ് സ്കീയിങ് അപകടത്തില്‍ പരുക്കേറ്റ ഷൂമാക്കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. 116 കോടി രൂപയാണ് ഷൂമാക്കറിന്റെ ചികില്‍സയ്ക്കായി ഇതുവരെ ചിലവായത്.
റേസിങ് ട്രാക്കില്‍ വേഗത്തിന്റെ അവസാനവാക്കായിരുന്നു ജര്‍മന്‍കാരനായ മൈക്കല്‍ ഷൂമാക്കര്‍. ഏഴു തവണ ഫോര്‍മുല വണ്‍ ലോകചാംപ്യന്‍. വിജയങ്ങളുടെ റെക്കോര്‍ഡില്‍ വേഗരാജാവിനൊപ്പം നില്‍ക്കാന്‍ പോന്നവര്‍ ഉണ്ടായിട്ടില്ല. ഫെറാറിയുടെ ചുവപ്പുകാര്‍ 2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം കിരീടമണിഞ്ഞത് ഷൂമാക്കറുടെ വേഗപ്പാച്ചിലിലായിരുന്നു. 2006ല്‍ വിരമിച്ച് 2010ല്‍ വീണ്ടും ട്രാക്കിലേക്ക് മടങ്ങിയെത്തിയ ഷൂമാക്കര്‍ 2013 ഡിസംബറിലാണ് കായികലോകത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി അപകടത്തില്‍ പെട്ടത്. ഫ്രഞ്ച് ആൽപ്സ് റിസോർട്ടിൽ സ്കീയിങ്ങിനിടെ തെന്നി പാറയിലിടിച്ചു വീണ ഷൂമാക്കറുടെ ശിരസ്സിനേറ്റ മാരകമായ പരുക്കാണ് അദ്ദേഹത്തെ അനക്കമറ്റ നിലയിലാക്കിയത്.
ഫ്രാൻസിലെ ഗ്രെനോബിൾ ആശുപത്രിയില്‍ ആറു മാസത്തെ ചികില്‍സയ്ക്കുശേഷം സ്വിറ്റ്സർലൻഡിൽ അദ്ദേഹത്തിന്റെ വസതിയോടു ചേർന്നു നിർമിച്ച പ്രത്യേക റീ ഹാബിലിറ്റേഷൻ സെന്ററിലായി ചികിൽസ. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ അതീവ രഹസ്യമായാണു ബന്ധുക്കളും മാനേജരും സൂക്ഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്നതിനപ്പുറം ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നുമില്ല. വിദഗ്ധരായ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന പതിനഞ്ചംഗ സംഘത്തിന്റെ ചികില്‍സയിലാണ് ഷൂമാക്കറെന്നും ആഴ്ചയില്‍ 96 ലക്ഷം രൂപയാണ് ചികില്‍സയ്ക്ക് ചിലവിടുന്നതെന്നും സണ്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതുവരെ 116 കോടിയിലധികം രൂപ ചിലവിട്ടു ചികില്‍സയ്ക്ക്. ജീവിതത്തിലും ട്രാക്കിലും ഏറെ തിരിച്ചുവരവുകള്‍ നടത്തിയ ഷൂമാക്കര്‍ അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ പതിവ് പുഞ്ചിരോയോടെ കടന്നുവരുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധര്‍.