പുണെയിൽ നടക്കുന്ന സീനിയർ വിഭാഗം ദേശിയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം മെഡൽവേട്ട തുടരുന്നു. ഇന്ന് അഞ്ചു സ്വർണവും, ഏഴു വെള്ളിയും കേരളം നേടി. ലോങ് ജംപിൽ കേന്ദ്രിയ വിദ്യാലയത്തിന്റെ മലയാളിതാരം ശ്രീശങ്കർ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ കേരളത്തിന്റെ സി ബബിത ഇരട്ടസ്വര്‍ണത്തിന് അർഹയായി. മീറ്റിന് ഇന്ന് സമാപനം.
രണ്ടാം ദിനത്തിലെ മെഡൽവേട്ടക്ക് മൂന്നാം ദിനവും ശമനമുണ്ടായില്ല. അയ്യായിരം മീറ്റർ നടത്തത്തിൽ പാലക്കാട് മുണ്ടൂർ എച്ച് എസ് എസ്സിലെ എസ്. വൈദേഹി വെള്ളിയിലൂടെ തുടക്കമിട്ടു. 1500മീറ്ററിൽ അഭിനന്ദ് സുന്ദരേശനും വെള്ളി. ഇതേയിനത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീം ക്യാപ്റ്റൻ കൂടിയായ സി. ബബിത കേരളത്തിന്റെ നാലാം സ്വർണ്ണം.
പെൺകുട്ടികളുടെ പോൾവാട്ടിൽ സ്വർണവും വെള്ളിയും കേരളത്തിനായിരുന്നു. ആർഷ ബാബു 3.20 മീറ്റർ ഉയരംതാണ്ടി സ്വർണവും, മാർ ബേസിലിന്റെ കേരളതാരം ദിവ്യമോഹൻ 3.10 മീറ്റർ ഉയരംചാടി വെള്ളിയും നേടി. സംസ്ഥാന കായികമേളയിൽ ദിവ്യ ഒന്നാമതും ആർഷ രണ്ടാമതുമായിരുന്നു.
അതേസമയം ആൺകുട്ടികളുൾടെ ലോങ്ജമ്പിൽ മൂന്നു മെഡലും മലയാളികൾ നേടി. കഞ്ചിക്കോട് കേന്ദ്രിയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥി ശ്രീശങ്കർ മീറ്റ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. കേന്ദ്രിയ വിദ്യാലയമായതിനാൽ ഇത് കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടില്ല. ഈയിനത്തിൽ ടി. വി അഖിൽ വെള്ളിയും, ടി.പി അമൽ വെങ്കലവും കേരളത്തിനായി നേടി.
എന്നാൽ, സ്വർണനേട്ടം പ്രതീക്ഷിച്ച 4ഗുണം നാനൂറുമീറ്ററിൽ രണ്ടു വിഭാഗങ്ങളിലും വെള്ളികൊണ്ട് തൃപ്തിപെടേണ്ടിവന്നു. രണ്ടിലും തമിഴ്നാട് അപ്രതീക്ഷിതമായി സ്വർണത്തിലേക്ക് കുതിച്ചു.അവസാന ഇനമായ മൂവായിരം മീറ്ററിൽ സി. ബബിത മീറ്റിലെ തന്റെ രണ്ടാം സ്വർണം നേടി. പോള്‍വാട്ടില്‍ എസ്. അശ്വിന്‍റെ സ്വര്‍ണനേട്ടവും മീറ്റ് റെക്കോര്‍ഡോടെയാണ്.