ഹാട്രിക് തികയ്ക്കാൻ കൈവെള്ളയിൽ പെനല്‍റ്റി കിട്ടിയെങ്കിലും സഹതാരത്തിന് അവസരം നൽകി ലയണല്‍ മെസി ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്നു. ലാ ലിഗയില്‍ പുതുമുഖങ്ങളായ വിസ്കയ്ക്കെതിരായ മല്‍സരത്തിലാണ് മെസി പെനല്‍റ്റിയെടുക്കാനുള്ള അവസരം സഹതാരം ലൂയിസുവാരസിന് കൈമാറിയത് . മെസിയുടെ വിശ്വാസം സുവാരസ് കാത്തു. മല്‍സരത്തില്‍ രണ്ടിനെതിരെ എട്ടുഗോളുകള്‍ക്ക് ബാര്‍സിലോന വിജയിച്ചു .
ഇറ്റാലിലേയ്ക്ക് കൂടുമാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ ദാരിദ്രം നേരിടുമ്പോളാണ് സ്പെയിനില്‍ മെസിയുടെ നിറഞ്ഞാട്ടം. മൂന്നുമല്‍സരങ്ങളില്‍ നിന്ന് നാലുഗോളുകള്‍ നേടിയ മെസി രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി. ആദ്യമായി ബാര്‍സിലോനയെ നേരിടുന്ന കുഞ്ഞന്‍ ക്ലബ് വിസ്കയ്ക്കതെതിരെ മെസില്‍ നേടിയത് രണ്ടുഗോളുകള്‍ .
സ്പെയിനില്‍ ഒന്നാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് വിസ്ക ലാ ലിഗയില്‍ മല്‍സരിക്കാനെത്തിയത്. ക്ലബ് ചരിത്രത്തിലെ ബാര്‍സിലോനക്കെതിരായ ആദ്യ പോരാട്ടം. നു ക്യാംപില്‍ കുഞ്ഞന്‍ ക്ലബായ വിസ്കയ്ക്ക് ലഭിച്ചത് സ്വപ്നത്തിനും അപ്പുറമുള്ള തുടക്കം. മൂന്നാം മിനിറ്റില്‍ നു ക്യാംപിനെ നിശബ്ദമാക്കി കച്ചോ ഫെര്‍ണാണ്ടസിന്റെ വക ആദ്യ ഗോള്‍ . പിന്നെ കണ്ടത് മുറിവേറ്റ പോരാളിയെപ്പോലെ ശൗര്യം പൂണ്ട മെസിപ്പടയെ. അടിച്ചുകയറ്റി എട്ടുഗോളുകള്‍ വിസ്കയുടെ വലയില്‍ . 16ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസി ഗോള്‍ വേട്ടക്ക് തുടക്കമിട്ടു . 61ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ . ഇതിനിടെ ഉസ്മാന്‍ ഡെംബലെയും, ഇവാന്‍ റാക്കിറ്റിച്ചും ലൂയി സുവാരസും ജോര്‍ഡി ആല്‍ബയും ഹ്യൂസ്ക പെനല്‍റ്റി ബോക്സില്‍ കളിച്ചുനടന്നു.
ഇഞ്ചുറി ടൈമിലാണ് വിസ്ക ഗോള്‍കീപ്പര്‍ സുവാരസിനെ വീഴ്ത്തിയതിന് ബാര്‍സിലോനക്ക് പെനല്‍റ്റി ലഭിച്ചത്. ക്യാപ്റ്റന്‍ മെസിക്ക് ഹാട്രിക് തികയ്ക്കാനുള്ള അവസരം. ലൂയിസ് സുവാരസ് വച്ചുനീട്ടിയ പന്ത് മെസി മടക്കി നല്‍കി. പെനല്‍റ്റിയെടുത്ത സുവാരസിന് തെറ്റിയില്ല . മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ബാര്‍സയുടെ എട്ടാം ഗോള്‍ .
ഹാട്രിക് തികയ്ക്കാന്‍ അവസരം ലഭിച്ചിട്ടും പെനല്‍റ്റിക്ക് വഴിയൊരുക്കിയ സുവരാസിന് തന്നെ പന്ത് കൈമാറിയെ മെസിയെ വാഴ്ത്തുകയാണ് ആരാധകര്‍ . എന്നാല്‍ ലോകകപ്പില്‍ ഐസ്്ലെന്‍ഡിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ ഹാങ്ങോവറിലാണ് െമസി എന്നാണ് വിമര്‍ശകര്‍ കണ്ടെത്തിയ കാരണം .