ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശർമ പരാജയപ്പെടുന്നതിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കെപ്ലര്‍ വെസല്‍സ്. രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ ബാറ്റിങ് പരാജയത്തിന് കാരണം ഫുട്‌വര്‍ക്കില്‍ സംഭവിക്കുന്ന പിഴവാണെന്നാണ് വെസല്‍സ് പറയുന്നത്. ബാറ്റിങ് ടെക്‌നിക്കും മോശമാണെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ ജീവനില്ലാത്ത പിച്ചുകളില്‍ ഈ ഫുട്‌വര്‍ക്ക് വലിയ പ്രശ്‌നം ഉണ്ടാക്കില്ല. ഒാസ്ട്രേലിയയിലെ പിച്ചുകളിൽ പോലും രോഹിതിന് പിടിച്ചു നിൽക്കാനായേക്കും. എന്നാൽ സ്വിങ്ങും ബൗൺസും കൂടുതലായ പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അത് ബാറ്റിങ് പരാജയത്തിലേക്ക് നയിക്കുമെന്നും വെസല്‍സ് പറയുന്നു. വിദേശ പിച്ചുകളില്‍ കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മ ബാറ്റിങ് ടെക്‌നിക്കുകള്‍ മെച്ചപ്പെടുത്തിയേ തീരുവെന്നും അല്ലെങ്കിൽ താരത്തിന് വലിയ സ്‌കോറുകള്‍ നേടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും വെസല്‍സ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന് പരമ്പരയിൽ രോഹിതിന്റെ ബാറ്റിങ് അമ്പേപരാജയമാണ്. നാല് ഏകദിന മത്സരങ്ങളിൽ 10 ശരാശരിയില്‍ 40 റണ്‍സ് നേടാനെ രോഹിത്തിന് കഴിഞ്ഞിട്ടുള്ളൂ. 20, 15, 0, 5 എന്നിങ്ങനെയാണ് രോഹിത്തിന്റെ സംഭാവന.