ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് അനുഷ്കയാണോ? കോലിക്ക് ട്രോൾ ശരം

bhuvi-kohli
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിനുള്ള ടീമിൽ നിന്ന് മികച്ച ഫോമിൽ കളിക്കുന്ന ഭുവനേശ്വർ കുമാറിനെ ഒഴിവാക്കി ഇശാന്ത് ശർമയെ ഉൾപ്പെടുത്തിയതിനെതിരെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ട്രോൾ ശരവർഷം. ഫോമിന്റെ അടിസ്ഥാനത്തിലാണ് അജിങ്ക്യ രഹാനെയ്ക്കു പകരം രോഹിത്ശര്‍മയെ ഉള്‍പ്പെടുത്തിയ കോഹ്‌ലി എന്തുകൊണ്ടാണ് ഫോമിലുള്ള ഭുവനേശ്വറിനെ ഒഴിവാക്കി ഇഷാന്തിനെ ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകർ ചോദിക്കുന്നത്. കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയാണോ ടീം ഇലവനെ തെരഞ്ഞെടുക്കുന്നത് എന്നാണ് ഒരു ആരാധകന്റെ ചോദ്യം.

എന്നാല്‍ ഭുവിയെ ഒഴിവാക്കാനുള്ള വിരാടിന്റെ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നായകനും കോച്ച് രവിശാസ്ത്രിയ്ക്കുമെതിരെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്തത് ഭുവിയായിരുന്നു. തന്റെ ആദ്യ മൂന്നോവറിലും ഭുവി വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ മുന്‍ താരങ്ങളായ സുനിൽ ഗവാസ്കറും വിരേന്ദർ സേവാഗും ആര്‍പി സിംങ്ങും ആകാശ് ചോപ്രയും വരെയുണ്ട്. 

ഈ ടെസ്റ്റിൽ ക്യാപ്റ്റൻ കോഹ്‍ലി ബാറ്റിങ്ങിൽ പരാജയപ്പെട്ടാൽ അടുത്ത ടെസ്റ്റിൽ നിന്നു മാറിനിൽക്കണമെന്ന് മുൻ ഓപ്പണർ വീരേന്ദ്ര സേവാഗ് ആവശ്യപ്പെട്ടു. ഒരൊറ്റ ടെസ്റ്റിലെ പരാജയത്തിന് ധവാനെ ഒഴിവാക്കിയ കോഹ്‍ലി ഈ ടെസ്റ്റിൽ പാരാജയപ്പെട്ടാൽ എന്തു ചെയ്യുമെന്നു കാണാൻ കാത്തിരിക്കയാണെന്നു സേവാഗ് പറഞ്ഞു. ഭുവിയെ മാറ്റിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർക്കാനേ ഉപകരിച്ചിട്ടുള്ളുവെന്നും ടീമിനതു ഗുണം ചെയ്യില്ലെന്നും സേവാഗ് പറഞ്ഞു. 

ശിഖർ ധവാൻ എന്നും ബലിയാടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശിരസ് എന്നും അറവുതട്ടിലായിരുന്നുവെന്നും സുനിൽ ഗാവസ്കറും ആരോപിച്ചു. ഉയരക്കാരനായ ഇഷാന്തിനെ കളിപ്പിക്കണമായിരുന്നെങ്കിൽ മറ്റ് ഏതെങ്കിലും ബോളറെ ആയിരുന്നു മാറ്റേണ്ടിയിരുന്നതെന്ന് ഗാവസ്കർ പറഞ്ഞു. കഴിഞ്ഞ ടെസ്റ്റിൽ പത്തു ക്യാച്ചെടുത്ത കീപ്പർ വൃദ്ധിമാൻ സാഹയെ മാറ്റിയതും അദ്ഭുതപ്പെടുത്തിയെന്ന് ഗാവസ്കർ പറഞ്ഞു. 

ആദ്യ ടെസ്റ്റിലെ മികച്ച ബോളറായിരുന്ന ഭുവനേശ്വറിനെ മാറ്റിയതു മനസ്സിലാകുന്നില്ലെന്നും ഭുവിയോടു ചെയ്തതു ക്രൂരതയാണെന്നും വി.വി.എസ്.ലക്ഷ്മണും ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ അലൻ ഡോണൾഡും പറഞ്ഞു. 

MORE IN SPORTS
SHOW MORE