ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ വട്ടം കറക്കി ഐഎസ്എൽ സംഘാടകര്‍. പണമടച്ച രസീതുമായി പുലര്‍ച്ചെ മുതല്‍ കൗണ്ടറില്‍ കാത്തു നിന്നവര്‍ക്ക് അഞ്ചുമണിയോടെയാണ് ടിക്കറ്റ് ലഭിച്ചത്. രോഷം കൊണ്ട ആരാധകര്‍ ടിക്കറ്റ് കൗണ്ടര്‍ തകര്‍ത്തു.
ഓൺലൈൻ ബുക്ക് ചെയ്തവർക് 11 മണി മുതൽ ടിക്കറ്റുകൾ കൗണ്ടറിൽ നിന്ന് കൈപ്പറ്റാം എന്നായിരുന്നു അറിയിപ്പ്. അതിരാവിലെ തന്നെ സ്റ്റേഡിയത്തിൽ എത്തി കൗണ്ടറിന് മുന്നിൽ ക്യൂ നിന്നു ഫുട്ബോൾ പ്രേമികൾ. 11 മണിയും 12ഉം 1ഉം കഴിഞ്ഞതോടെ പൊരി വെയിലിൽ നിന്നവർ ക്ഷുഭിതരാവൻ തുടങ്ങി.
പ്രതിഷേധം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെ അറിയിക്കാൻ ചിലർ പ്രകടനവുമായി ഇറങ്ങി, ഒപ്പം ഉശിരൻ മുദ്രാവാക്യങ്ങൾ. 3 മണി ആയിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നപ്പോൾ പ്രതിഷേധം കനത്തു. അത് വരെ മൗനം പാലിച്ച സംഘാടകർ ഒടുവിൽ കതൃകടവിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽ ടിക്കറ്റ് ലഭിക്കും എന്ന് നോട്ടീസ് പതിച്ചാണ് തടി ഊരിയത്.