ന്യൂഡൽഹി∙ എന്റെ പിതാവിനെ ഓട്ടോറിക്ഷ ഓടിക്കാൻ ഇനി അനുവദിക്കില്ല–ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് 2.6 കോടി രൂപയ്ക്ക് ടീമിലെടുത്തപ്പോൾ മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകൾ. ഇന്നലെ, ന്യൂസീലൻഡിനെതിരായ ട്വന്റി20 മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്കു വിളിയെത്തിയപ്പോൾ, സിറാജ് വീണ്ടും കുടുംബത്തെക്കുറിച്ചു പറഞ്ഞു.
‘‘ഐപിഎൽ ടീമിലേക്കു കരാറായപ്പോൾ തന്നെ പിതാവിനോട് ഇനി ജോലി ചെയ്യാൻ പോകേണ്ടെന്നു ഞാൻ പറഞ്ഞു. 23–ാം വയസ്സിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഐപിഎൽ എന്റെ ജീവിതം മാറ്റി; ഞങ്ങൾ പുതിയ വീട്ടിലേക്കു താമസം മാറി.’’
ഇന്ത്യ എ ടീമിനു വേണ്ടി നടത്തിയ ഉശിരൻ പ്രകടനമാണു മുഹമ്മദ് സിറാജിനു ദേശീയ ടീമിലേക്കു വഴിയൊരുക്കിയത്. ‘‘ഇന്ത്യൻ ടീമിൽ അംഗമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. വിവരമറിഞ്ഞയുടൻ ആദ്യം വിളിച്ചതു മാതാപിതാക്കളെയാണ്. സന്തോഷം കാരണം സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവർ’’– സിറാജ് പറഞ്ഞു.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ഹൈദരാബാദ് ജഴ്സിയിൽ നേടിയ 40 വിക്കറ്റുകളാണു സിറാജിന്റെ തലവര മാറ്റിയെഴുതിയത്. പിന്നാലെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ. ഇന്ത്യൻ എ ടീമിനു വേണ്ടി ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എ ടീമുകൾക്കെതിരായ പ്രകടനം കൂടിയായപ്പോൾ മുഹമ്മദ് സിറാജിന്റെ കളി കാണാതിരിക്കാൻ ദേശീയ ടീം സിലക്ടർമാർക്ക് കഴിഞ്ഞില്ല.