കടംവാങ്ങിയത്
ഈ കഥയിലെ നായകൻ നിശാന്തോ അജിത്തോ അല്ല; ആറിഞ്ച് നീളമുള്ള ഒരു ക്യാൻവാസ് ഷൂവാണ്. എല്ലാ മീറ്റുകളിലും അജിത്ത് ഓടിത്തീരുന്നതുവരെ കൂട്ടുകാരൻ നിശാന്ത് ട്രാക്കിനു വെളിയിൽ കാത്തുനിൽക്കും.
അജിത്തിന്റെ ഈ ക്യാൻവാസ് ഷൂ കിട്ടിയിട്ടുവേണം നിശാന്തിനു നടത്ത മത്സരത്തിനിറങ്ങാൻ. കാണികളെ അമ്പരപ്പിക്കുന്ന വേഗത്തിൽ നടന്ന് എതിരാളികളെ പിന്നിലാക്കുമ്പോഴും നിശാന്തിന് ഉള്ളിൽ പേടിയൊന്നുമാത്രം. കടം വാങ്ങിയ ഷൂവാണ്, പൊട്ടുകയോ സോൾ ഇളകുകയോ ചെയ്താൽ പുതിയതു വാങ്ങിക്കൊടുക്കേണ്ടിവരും. 3500 രൂപ വിലവരുന്ന വെയ്റ്റ്‌ലെസ് ക്യാൻവാസ് ഷൂസ് വാങ്ങാൻ ഓട്ടോ ഡ്രൈവറായ പിതാവ് കൃഷ്ണന്റെ വരുമാനം തികയില്ല. പക്ഷേ, ഷൂ കേടായാലും നിശാന്തിനു മെഡൽ കിട്ടിയാൽ അജിത്ത് ഹാപ്പി!
കഴിഞ്ഞ രണ്ടു സ്കൂൾ മീറ്റുകളിലും പറളി എച്ച്എസിലെ ഡി.കെ.നിശാന്ത് നടന്നതു 2015ലെ സ്കൂൾ മീറ്റിൽ ജൂനിയർ വ്യക്തിഗത ചാംപ്യൻകൂടിയായ പി.എൻ.അജിത്തിന്റെ ക്യാൻവാസ് ഷൂ ധരിച്ചാണ്. ജൂനിയർ ആൺകുട്ടികളുടെ അഞ്ചു കിലോമീറ്ററിലെ സ്വർണത്തിളക്കത്തിൽ കഴിഞ്ഞ മീറ്റിലെ വെള്ളിമെഡലിന്റെ നിരാശ നിശാന്ത് മറക്കുന്നു.
സംഭാവന കിട്ടിയത്
സീനിയർ ചേച്ചിമാർക്കൊപ്പം 400 മീറ്റർ ഹർഡിൽസിനു മൽസരിക്കാനൊരുങ്ങുമ്പോൾ പാലക്കാട്ടുകാരി ജെ. വിഷ്ണുപ്രിയയ്ക്ക് സ്വന്തമായി സ്പൈക്ക് പോലുമില്ലായിരുന്നു. കാര്യമറിഞ്ഞ ഒരു വിദേശ മലയാളി വാങ്ങി നൽകിയ സ്പൈക്ക് ധരിച്ച് പാലായിൽ മൽസരത്തിനിറങ്ങിയ വിഷ്ണുപ്രിയ സീനിയേഴ്സിനെ മൊത്തം ഞെട്ടിച്ചു സ്വർണം നേടി. ജൂനിയർ വിഭാഗത്തിന് 400 മീറ്റർ ഹർഡിൽസ് ഇല്ലാതിരുന്നതു കൊണ്ടാണു സീനിയറിൽ മൽസരിക്കേണ്ടിവന്നത്.
വിഷ്ണുപ്രിയ ഒരു മിനിറ്റ് രണ്ടു സെക്കൻഡിൽ ഫിനിഷ് ചെയ്തു. പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. മുൻ ഇന്ത്യൻ താരം സി. ഹരിദാസാണു പരിശീലകൻ. പിതാവ് എലപ്പുള്ളി എം.കെ.ജയപ്രകാശ് വെൽഡിങ് തൊഴിലാളിയാണ്. മാതാവ് ഗിരിജ.