പാലായിൽ നടക്കുന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ അത്‍ലറ്റിക് മീറ്റിലെ ആദ്യ സ്വർണം പാലക്കാടിന്. സീനിയർ ആൺകുട്ടികളുടെ അയ്യായിരം മീറ്ററിൽ പറളി സ്കൂളിലെ പി.എൻ അജിത്ത് ദേശീയ റെക്കോര്‍ഡ് മറികടന്നുള്ള പ്രകടനത്തോടെ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്ററിൽ മാർ ബേസിലിന്റെ അനുമോൾ തമ്പിയും ദേശീയ റെക്കോര്‍ഡ് മറികടന്നുള്ള പ്രകടനത്തോടെയാണ് സ്വർണം നേടിയത്. അത്‍ലറ്റിക് മീറ്റിന്റെ പതാക ഉയര്‍ത്തല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. മോഹന്‍കുമാര്‍ നിര്‍വഹിച്ചു
ദീർഘദൂര ഇനങ്ങളിലെ ആധിപത്യം വിട്ടുകൊടുക്കാതെ ഇക്കുറിയും പാലക്കാടിന്റെ കുതിപ്പ്. ആദ്യ അഞ്ചു റൗണ്ടുകളിൽ ലഭിച്ച നിർണായക ലീഡ് നിലനിർത്താനായത് അജിത്തിന് സുവർണ നേട്ടത്തിന് സഹായമായി. ഗാലറിയിൽ പിന്തുണയുമായി പാലക്കാട് ടീമും കോച്ച് പരിശീലകൻ പി.ജി.മനോജും. ഒടുവിൽ സ്വർണത്തിലേയ്ക്ക് അജിത്തിന്റെ ചുവടുവയ്പ്.
കഴിഞ്ഞ വർഷം നടന്ന ലോക സ്കൂൾ അത് ലറ്റിക് മീറ്റിൽ വെള്ളി മെഡൽ ജേതാവു കൂടിയാണ് അജിത്ത്. അജിത്തിന്റെ അവസാന സ്കൂൾ മീറ്റിലാണീ സുവർണ നേട്ടം. മാർ ബേസിലിന്റെ ആദർശ് ബേബിയ്ക്കാണ് വെള്ളി. പെൺകുട്ടികളുടെ മൂവായിരം മീറ്ററിൽ സ്വർണ നേട്ടത്തോടെ കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ മാർ ബേസിലും കുതിപ്പു തുടങ്ങി.