ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റിയെന്നു പറഞ്ഞാൽ ഇതാണ്. ഓസ്ട്രേലിയയിലെ ക്ലബിൽനിന്നാണ് സൂപ്പർ ബാറ്റിങ്ങിന്റെ കഥ. വെസ്റ്റ് ഓഗസ്റ്റയിലെ ബി ഗ്രേഡ് ബാറ്റ്സ്മാൻ ജോഷ് ഡൺസ്റ്റനാണ് ബാറ്റിങ് ഹീറോ. ഓസ്ട്രേലിയയിലെ തുറമുഖ നഗരമായ പോർട് ഓഗസ്റ്റയിൽ സെൻട്രൽ സ്റ്റേർലിങ്ങിനെതിരായ 35 ഓവർ മൽസരത്തിൽ ഡൺസ്റ്റൻ അടിച്ചെടുത്തത് 307 റൺസ്. അതിൽ നാൽപതും ബൗണ്ടറി ലൈനിനപ്പുറമാണു വീണത്. ടീമിന്റെ ആകെ സ്കോറാകട്ടെ 354 ഉം. അതിൽ 86.72 ശതമാനവും നേടിയത് ഡൺസ്റ്റനും.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സിന്റെ പ്രകടനമാണ് ഓസീസ് താരത്തിന്റെ വമ്പനടികൾക്കുമുന്നിൽ റെക്കോർഡ് പുസ്തകത്തിൽനിന്നു മാഞ്ഞത്. 1984ൽ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ റിച്ചാർഡ്സ് നേടിയത് ടീം സ്കോറിന്റെ 69.48 ശതമാനം റൺസായിരുന്നു. ടീം ഒൻപതുവിക്കറ്റിന് 272 റൺസെടുത്തപ്പോൾ റിച്ചാർഡ്സ് 189 റൺസോടെ പുറത്താകാതെനിന്നു.
ഡൺസ്റ്റന്റെ പ്രകടനത്തിന്റെ സവിശേഷതകളിങ്ങനെ:
∙ ടീമിലെ അഞ്ചുപേർ പുറത്തായതു പൂജ്യത്തിന്.
∙ ടീമിലെ രണ്ടാമത്തെ ഉയർന്ന സ്കോർ ബെൻ റസലിന്റെ 18 നോട്ടൗട്ട്.
∙ ഏഴാംവിക്കറ്റിൽ ഡൺസ്റ്റൻ– റസൽ സഖ്യം നേടിയത് 203 റൺസ്. അതിൽ റസലിന്റെ സംഭാവന അഞ്ച്.
∙ ഡൺസ്റ്റൻ ബാറ്റിങ്ങിനെത്തിയത് ഒരു വിക്കറ്റിന് 10 റൺസെന്ന നിലയിൽ.