ഫുട്ബോളിലെ മികവു പരിഗണിച്ചാൽ പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ് താനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഗോളടിക്കുന്നതിലാണ് തന്റെ മികവ്. ഷോട്ടുകൾ ഉതിർക്കുന്നതിന് ഇടതുകാലും വലതുകാലും ഒരു പോലെ വഴങ്ങും. ഫുട്ബോൾ താരമെന്ന നിലയിൽ നോക്കിയാൽ സ്വന്തം മനസ്സിൽ താൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു തുല്യനാണെന്നും കോഹ്‍ലി പറഞ്ഞു. ഫിഫ റേറ്റിങ്ങിലുണ്ടെങ്കിൽ തന്റെ സ്ഥാനം 98 ആകുമായിരുന്നെന്നും കോഹ്‍ലി അവകാശപ്പെട്ടു.
മുംബൈയിലെ അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ നാളെ നടക്കുന്ന ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള ഫുട്ബോൾ മൽസരത്തിനു മുന്നോടിയായാണ് കോഹ്‍ലി മനസ്സു തുറന്നത്. കോഹ്‍ലി നയിക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ ടീമായ ഓൾ ഹാർട്ട്സ് എഫ്സിയും ബോളിവുഡ് താരം രൺബീർ കപൂർ നയിക്കുന്ന ഓൾ സ്റ്റാർസ് എഫ്സിയും തമ്മിലാണ് മൽസരം.
സെലിബ്രിറ്റി ക്ലാസികോ 2017ൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും കോഹ്‍ലി മനസ്സു തുറന്നു. മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കാൻ കഴിവുള്ള താരങ്ങൾ തനിക്കൊപ്പമുണ്ട്. ധോണിയും താനും ഇടതുവലതു വിങ്ങുകളിൽ കളിക്കാനാണ് പദ്ധതിയിടുന്നത്. ടീമിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായ മനീഷ് പാണ്ഡെ മധ്യനിരയിൽ കളി നിയന്ത്രിക്കും. കഴിഞ്ഞ സീസണിലും മികച്ച പ്രകടനമായിരുന്നു മനീഷ് പാണ്ഡെയുടേത്. കേദാർ ജാദവും മുന്നേറ്റ നിരയില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കോഹ്‍ലി പറഞ്ഞു.
ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷാമിയാണ് കഴിഞ്ഞ സീസണിൽ ടീമിന്റെ ഗോൾവല കാത്തത്. ഈ സീസണിൽ ഷാമി തന്നെ ഗ്ലൗസ് അണിയുമോയെന്ന കാര്യം ഉറപ്പിച്ചു പറയാനാവില്ലെന്നും കോഹ്‍ലി വ്യക്തമാക്കി. രഞ്ജി ട്രോഫിയിൽ കളിക്കുന്ന മനോജ് തിവാരിക്കു മൽസരത്തിനെത്താനാകാതെ വന്നാൽ, താൻ മധ്യനിരയിലേക്കിറങ്ങി കളിക്കുമെന്നും കോഹ്‍ലി പറഞ്ഞു.