ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ അവസാന മൽസരം മഴ മൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതോടെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ ‘അഭിനന്ദിച്ച്’ ആരാധകർ. മഴപെയ്യാനിടയുള്ള സ്റ്റേഡിയങ്ങൾ തിരഞ്ഞുപിടിച്ച് മൽസരങ്ങൾ വച്ച ബിസിസിഐ നീക്കത്തെ ‘ശ്ലാഘിച്ച്’ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൽസരം നടക്കേണ്ടിയിരുന്നത്.
റാഞ്ചിയിൽ മഴയിൽ കുതിർന്ന ആദ്യ മൽസരം ഇന്ത്യ ഒൻപതു വിക്കറ്റിനു ജയിച്ചപ്പോൾ ഗുവാഹത്തിയിലെ രണ്ടാം മൽസരം എട്ടുവിക്കറ്റിനു നേടി സന്ദർശകർ തിരിച്ചടിച്ചിരുന്നു. ഇതോടെ മൂന്നു മൽസര പരമ്പര 1–1നു സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന മൽസരമെന്ന നിലയിൽ ആരാധകരും പ്രതീക്ഷയോടെയാണ് ഹൈദരാബാദ് ട്വന്റി20യിലേക്കു കണ്ണും നട്ടിരുന്നത്. ആദ്യ മൽസരം ഇന്ത്യയും രണ്ടാം മൽസരം ഓസ്ട്രേലിയയും ജയിച്ചതോടെ ഹൈദരാബാദിലെ മൽസരം നിർണായകമായി മാറിയിരുന്നു. അതുകൊണ്ടു തന്നെ ആവേശം ആകാശം തൊടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആരാധകരെ മൽസരം ഉപേക്ഷിച്ചത് തീർത്തും നിരാശപ്പെടുത്തി.
തുടർച്ചയായ മഴയിൽ കുതിർന്ന മൈതാനം കളിക്ക് ഒരുക്കിയെടുക്കാനാകാത്തതിനാലാണ് അവസാന പോരാട്ടം ഉപേക്ഷിച്ചതെന്നാണ് വിശദീകരണം. കളി തുടങ്ങേണ്ട സമയത്തിനുമുൻപ് രണ്ടുമണിക്കൂറോളം തെളിഞ്ഞ കാലാവസ്ഥയായിട്ടും നനഞ്ഞുകുതിർന്ന ഔട്ട് ഫീൽഡ് ഉണക്കിയെടുക്കാനായില്ല. അംപയർമാർ പലവട്ടം മൈതാനം പരിശോധിച്ചെങ്കിലും എട്ടരയോടെ മൽസരം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു.
രണ്ടു മണിക്കൂറിലധികം മഴ തോർന്നുകിട്ടിയിട്ടും സ്റ്റേഡിയം മൽസരത്തിന് ഒരുക്കിയെടുക്കാനാകാതെ പോയതോടെയാണ് വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്. ഇടിയോടു കൂടി മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നെങ്കിലും മൽസരം തുടങ്ങേണ്ട സമയത്ത് മൈതാനത്ത് മഴയുണ്ടായിരുന്നില്ല. എന്നാൽ, നേരത്തെ പെയ്ത മഴയെ തുടർന്ന് ഗ്രൗണ്ടിൽ കെട്ടിക്കിടന്ന വെള്ളം നീക്കാനാകാതെ പോയതാണ് മൽസരം ഉപേക്ഷിക്കുന്നതിലേക്കു നയിച്ചത്.
ട്വന്റി20 മൽസരങ്ങൾ നടത്തുന്നതിന് അനുയോജ്യമായ 49 സ്റ്റേഡിയങ്ങളിൽ ഉള്ള ഇന്ത്യയിൽ, ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയിലെ മൂന്നു മൽസരങ്ങളും മഴ പെയ്യാൻ സാധ്യതയുള്ള സ്റ്റേഡിയങ്ങളിലേക്കു ബിസിസിഐ ഷെഡ്യൂൾ ചെയ്തതായി ആരാധകർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യയിൽ ഒക്ടോബർ 15 വരെ മഴ ആയിരിക്കുമെന്ന് അറിയാമായിരുന്നിട്ടും മൂന്നാം മൽസരം ഹൈദരാബാദിനു നൽകിയതിനെ ചോദ്യം ചെയ്തും ചില ആരാധകർ രംഗത്തെത്തി. ഉത്തരേന്ത്യയിലെ ഏതെങ്കിലും നഗരങ്ങളിലായിരുന്നു ഈ സമയത്ത് മൽസരം വയ്ക്കേണ്ടിയിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനത്തെയും ആരാധകർ പരിഹാസവിഷയമാക്കി. കായികമേഖലയെക്കുറിച്ചും കായിക സംവിധാനങ്ങളെക്കുറിച്ചും യാതൊരു പിടിപാടുമില്ലാത്ത അധികാരികളാണ് ക്രിക്കറ്റ് പോലുള്ള കായിക ഇനങ്ങളെ നശിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ഏകദിനങ്ങളിലും മഴഭീഷണി
റാഞ്ചി, ഗുവാഹത്തി എന്നിവിടങ്ങളിൽ നടന്ന ആദ്യ രണ്ടു ട്വന്റി20 മൽസരങ്ങൾക്കും മഴഭീഷണി ഉണ്ടായിരുന്നു. ആദ്യ മൽസരം മഴയെത്തുടർന്ന് വെട്ടിച്ചുരുക്കി പൂർത്തിയാക്കിയപ്പോൾ, ഗുവാഹത്തിയിൽ ഭാഗ്യം കൊണ്ടുമാത്രം മഴ മാറിനിന്നു.
മഴമൂലം കളി ചുരുക്കിയ ഒന്നാം ട്വന്റി20യിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 19–ാം ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 118ൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിർണയിച്ച, ആറ് ഓവറിൽ 48 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. കോഹ്‍ലിയും (14 പന്തിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ 22), ശിഖർ ധവാനും (12 പന്തിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ 15) പുറത്താകാതെ നിന്നു.