ഒരാൾ നായകനാവുന്നത് ഇങ്ങനെയൊരു നിമിഷത്തിലാണ്! കഴിഞ്ഞ ലോകകപ്പ് ഫൈനലും രണ്ടു കോപ്പ അമേരിക്ക ഫൈനലുകളും ഇനി മറക്കാം. ഇക്വഡോറിനെതിരെ സമുദ്രനിരപ്പിൽനിന്ന് 9350 അടി ഉയരെ നടന്ന കളിയിൽ നേടിയ മൂന്നൂഗോളുകൾ അർജന്റീനയെയും മെസ്സിയെയും റഷ്യ ലോകകപ്പിൽ എത്തിച്ചിരിക്കുന്നു. മൽസരശേഷം മെസ്സി പറഞ്ഞതുപോലെ; അർജന്റീന ഇല്ലാത്തൊരു ലോകകപ്പ്, ചിന്തിക്കാൻ പോലുമാവില്ലായിരുന്നു അത്!
മുപ്പതുകാരൻ മെസ്സിയുടെ അവസാന ലോകകപ്പാണിതെന്ന് ഏറെക്കുറെ ഉറപ്പ്. കഴിഞ്ഞ കോപ്പ ഫൈനലിൽ ചിലെയോടു തോറ്റതിനു പിന്നാലെ രാജ്യാന്തര കുപ്പായം ഉപേക്ഷിച്ചു പോയ മെസ്സി തന്നെയാണിത്. രാജ്യമൊന്നാകെ തിരിച്ചുവിളിച്ചതിന് ഒടുവിലാണു മെസ്സി വീണ്ടും കളത്തിലിറങ്ങിയത്. 38–ാം സെക്കൻഡിൽ ഒരു ഗോളിനു പിന്നിൽപ്പോയ ടീമിനെയാണു മെസ്സിയുടെ ഹാട്രിക് വിജയത്തിലേക്കു തിരിച്ചെത്തിച്ചത്.
ബാർസിലോന ജഴ്സിയിൽ നിരന്തരം ഹാട്രിക് നേടുമ്പോഴും മെസ്സി അർജന്റീനയ്ക്കായി ശരീരമനങ്ങി കളിക്കാറില്ലെന്ന കുത്തുവാക്കുകൾക്കുള്ള മറുപടി കൂടിയാണിത്. ഹാട്രിക്കോടെ, തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരവും മെസ്സിയായി; 21 ഗോളുകൾ. യുറഗ്വായ് 4–2നു ബൊളീവിയയെ തോൽപിച്ച കളിയിലെ ഗോൾനേട്ടത്തോടെ ബാർസിലോനയിൽ മെസ്സിയുടെ കൂട്ടുകാരനായ യുറഗ്വായ് താരം ലൂയി സ്വാരെസും ഈ റെക്കോർഡിൽ ഒപ്പമുണ്ട്. യോഗ്യതാറൗണ്ടിൽ മെസ്സി കളിച്ച 10 മൽസരങ്ങളിൽ ആറും അർജന്റീന ജയിച്ചു. മെസ്സി കളിക്കാത്ത എട്ടുകളികളിൽ ഒരു ജയം മാത്രം!