തുണിപ്പന്തിലാണു കോമൾ തട്ടാൽ പന്തു തട്ടിത്തുടങ്ങിയത്. തയ്യൽ ജോലിക്കാരായ മാതാപിതാക്കൾ മിച്ചം വരുത്തുന്ന തയ്യൽത്തുണി കൂട്ടിക്കെട്ടിയതായിരുന്നു പന്ത്. തുണിപ്പന്ത് കാലിലൊട്ടിച്ചുള്ള ചടുല നീക്കങ്ങൾ കണ്ട് സിക്കിമുകാരൻ പയ്യനെ നന്നേ ചെറുപ്പത്തിൽ അക്കാദമികൾ സ്വന്തമാക്കി. നെയ്മറോടുള്ള ആരാധന മൂത്ത് നെയ്മറെപ്പോലെ തന്നെ മുടിവെട്ടിയ കോമൾ, കളത്തിൽ ഇതാ ഇന്ത്യൻ നെയ്മറെന്നു പേരും സ്വന്തമാക്കിയിരിക്കുന്നു.
യുഎസിനെതിരെ ഗോൾ നേടുന്നതൊഴികെ ബാക്കിയെല‌്ലാം കോമൾ ചെയ്തുവെന്ന് ഇന്ത്യൻ പരിശീലകൻ നോർട്ടൻ ഡി മാറ്റോസ് കളിക്കു ശേഷം പറഞ്ഞതാണു ശരി. മധ്യനിരയിൽ എതിരാളിയുടെ പാസുകൾ കൂടെക്കൂടെ മുറിച്ചു, പിന്നോട്ടിറങ്ങി പന്തു വാങ്ങി കുതിച്ചുകയറി, ലോങ് ക്രോസുകൾ എത്തിപ്പിടിച്ച് യുഎസ് ബോക്സിൽ ഭീതി സൃഷ്ടിച്ചു. വലയനക്കാൻ ആയില്ലെന്നതിന്റെ പേരിൽ മങ്ങിപ്പോകാത്ത പോരാട്ടവീര്യം. രണ്ടും മൂന്നും വെട്ടിയൊഴിഞ്ഞ് ഡ്രിബ്ൾ ചെയ്തു കയറിയ കോമളിന് ഗാലറിയിൽനിന്നു കിട്ടിയതു നിറഞ്ഞ കയ്യടി. കോമളിനു പന്തു കൊടുക്ക് എന്നു പറഞ്ഞ് ആർത്തുവിളിക്കുകയായിരുന്നു കാണികൾ. ഇന്ത്യൻ നെയ്മർ എന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം.
തുണിപ്പന്തിലെ കളിമികവുകൊണ്ടു ടിംബെർബോങ്ങിലെ സ്കൂൾ ടീമിൽ ഇടംപിടിച്ച കോമൾ 2011ൽ നാംചി സ്പോർട്സ് അക്കാദമിയിലെത്തി. 2014ൽ അണ്ടർ 17 സിലക്‌ഷൻ ട്രയൽസ് വഴി ഇന്ത്യൻ ക്യാംപിൽ. കഴിഞ്ഞ വർഷം നടന്ന ബ്രിക്സ് കപ്പിൽ ബ്രസീലിനെതിരെ ഗോളടിച്ച കോമൾ തട്ടാൽ രാജ്യാന്തര മൽസരങ്ങളിൽ ബ്രസീലിനെതിരെ ഗോൾ നേടിയ ആദ്യ ഇന്ത്യക്കാരനുമായി!