കാൽപന്തുകളിയുടെ ലോകം ഇന്ത്യയിലേക്ക് ചുരുങ്ങുകയാണ്. മലബാറുകാർക്ക് ഫുട്ബോൾ അവരുടെ ഹൃദയതാളം കൂടിയാണ്. കോഴിക്കോട്ടെ ഫുട്ബോൾ ആവേശം എങ്ങനെയെന്നറിയാനുള്ള ശ്രമമായിരുന്നു. നഗരത്തിലെ ഫുട്ബോൾ ക്ലബുകളെ തേടിയുള്ള യാത്ര. അങ്ങനെ നൈനാംവളപ്പിലുമെത്തി. വേൾഡ് കപ്പും, കോപ്പ അമേരിക്കയും, യൂറോ കപ്പുമൊക്കെ ആഘോഷമാക്കിയവർ സ്വന്തം നാട്ടിൽ വിരുന്നെത്തിയ കൗമാരഫുട്ബോൾ ആഘോഷമാക്കുകയാണ്. തിരിച്ചുള്ള യാത്രയിലാണ് ഗഫൂർ എന്ന ഫുട്ബോൾ പ്രേമിയെക്കുറിച്ച് ക്യാമറാമാൻ മഹേഷ് പോലൂർ പറയുന്നത്. ഫുട്ബോളിനെ പ്രാണനോളം സ്നേഹിക്കുന്ന ചങ്ങാതി. പക്ഷേ കാലുകൾ തളർന്നു. കൈകൊണ്ട് ഫുട്ബോൾ തട്ടി ഗോളടിക്കുന്ന ഗഫൂറിന്റെ കഥ കേട്ടപ്പോൾ ഒന്നു കാണണമെന്നു തോന്നി. പത്തുവർഷം മുമ്പത്തെ സൗഹൃദം പൊടിതട്ടിയെടുത്ത് ക്യാമറാമാൻ തന്നെയാണ് ഗഫൂറിനെ വിളിച്ചത്. അങ്ങനെ മണ്ണിൽക്കടവിൽ ഗഫൂറുണ്ടെന്നറിഞ്ഞു.
ഗഫൂറിനെത്തേടിയുള്ള യാത്ര
തലേന്ന് വിളിച്ചറിയിച്ചപ്രകാരം തിരക്കൊഴിഞ്ഞ ഒരു ഞായറാഴ്ച അതിരാവിലെ ഗഫൂറിനെക്കാണാനിറങ്ങി. ഈ കൈ കൊണ്ടോക്കെ ഫുട്ബോൾ തട്ടുമ്പോൾ ഗഫൂറിനൊപ്പം കളിക്കുന്നത് ചെറിയ കുട്ടികളായിരിക്കുമല്ലേ? ഇതായിരുന്നു വാഹനത്തിൽ കയറിയശേഷം ഞാൻ ആദ്യം ക്യാമറാമാനോട് ചോദിച്ചത്. ഞാൻ ചോദിച്ച ചോദ്യം അദ്ദേഹം കേട്ടതേയില്ല. തിരിച്ചു കിട്ടിയ ഉത്തരം മറ്റൊന്നായിരുന്നു. നല്ല ലൈറ്റാണ്. ഇനി ഒരു നല്ല മൈതാനം കൂടി കിട്ടിയാൽ മതിയെന്ന്. ഒാരോ ഫ്രെയിമും മനസിൽ കാണുന്നതിന്റെ തിരക്കാണ്. . അങ്ങനെ ഞങ്ങൾ മണ്ണിൽക്കടവിലെത്തി. ബൈക്കിന്റെ പിറകിലിരുന്ന് ഒരു മിടുക്കനായ യുവാവ് ഞങ്ങളെ കൈകാണിച്ചു വിളിച്ചു. ഗഫൂറായിരുന്നു അത്. മൈതാനത്തേക്ക് ഞങ്ങളുടെ കാറും നീങ്ങി. വഴിയരികിൽ നിന്ന് ഒാരോ ചെറിയ കൂട്ടങ്ങൾ ഞങ്ങളെ അനുഗമിച്ചു. മൈതാനത്തെത്തിയപ്പോൾ ഗഫൂർ വാഹനത്തിൽ നിന്നിറങ്ങി. ശരിക്കും അതിശയിച്ചു പോയി. ഇരുകാലുകൾക്കും സ്വാധീനമില്ല. മൈതാനത്തേക്ക് എടുത്തു കൊണ്ടുപോയത് സുഹൃത്ത് ഷംസുവാണ്. ഗഫൂറിക്കയെന്നുവിളിച്ച് കുറെ നാട്ടുകാരം ഒപ്പം ചേർന്നിട്ടുണ്ട്.
മണ്ണിൽക്കടവിന്റെ മറഡോണ
കളത്തിലിറങ്ങിയപ്പോൾ എന്നെ അതിശയിപ്പിച്ചത് മുപ്പത്തിനാലുകാരനായ ചെറുപ്പുകാരന്റെ ആത്മവിശ്വാസമാണ്. ടൂർണമെന്റുകളിലും ക്ലബുകളിലുമൊക്കെ കളിച്ചു പരിചയസമ്പന്നരായ കളിക്കാർക്കൊപ്പം കളത്തിൽ നിറയുകയാണ് ഗഫൂർ. ഭൂരിഭാഗം സമയവും കാൽപന്ത് ഗഫൂറിന്റെ കൈകളിൽ ഭദ്രം. ഒപ്പം ചേർന്ന് ഒരു നാടും. കാൽപന്തിന്റെ നിയമം തന്നെ അവർ ഗഫൂറിനെ വേണ്ടി മാറ്റിയെഴുതി. എല്ലാ ടൂർണമെന്റുകളും മുടങ്ങാത്ത കളിക്കാൻ ഗഫൂറിക്കയ്ക്ക് പ്രചോദനം നൽകുന്നത് ഈ മണ്ണിൽക്കടവുകാരാണ്. കളിയുടെ വിശ്രമവേളയിൽ കുറച്ച് സംസാരിച്ചു ഗഫൂറുമായി. ചെറുപ്പം മുതൽ കൂട്ടുകാരുടെ ഒക്കത്തുകയറി മൈതാനത്തേക്ക് എത്തിയ ഒാർമകൾ തൊട്ട് പങ്കുവച്ചു. കൊച്ചിയിൽ ഐഎസ്എൽ മാച്ച് കാണാൻ പോയ കാര്യമൊക്കെ പറയുമ്പോൾ ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു. ബ്രസീലാണ് ഇഷ്ട ടീം.
വിജയേട്ടനൊപ്പം കളിക്കണം
കളിത്തട്ടിൽ ഐ. എം. വിജയനൊപ്പം കളിക്കണമെന്നതാണ് ഗഫൂറിന്റെ ഏറ്റവും വലിയ ആഗ്രഹം. അത്രയ്ക്ക് സ്നേഹമാണ് വിജയേട്ടനോട്. ഇനി വിജയൻ കോഴിക്കോട്ടേക്കെത്തുമ്പോൾ മണ്ണിൽക്കടവിൽ കൊണ്ടുവരണം. ഗഫൂറിന്റെ ആഗ്രഹം സാധിക്കുമെങ്കിൽ നടത്തിക്കൊടുക്കണമെന്ന് മനസിൽ ഉറപ്പിച്ചു. ഒന്നരമണിക്കൂറിനുശേഷവും നാട്ടുകാർ പിരിഞ്ഞു പോയില്ല. മൈതാനം നിറഞ്ഞു നിൽക്കുന്നു ഗഫൂറിനു ചുറ്റും. ഒരു ടൂർണമെന്റിന്റെ ആവേശമായിരുന്നു ആ സ്റ്റോറി ഷൂട്ടിന്. ക്ഷീണമില്ലാതെ വീണ്ടും വീണ്ടും ഗഫൂർ പന്തിൽ മാസ്മരികത തീർക്കുകയാണ്. വിശ്രമവേളയിൽ മകനെ കയ്യിൽവച്ചു കളിപ്പിക്കുന്നുണ്ട്. കൈകൊണ്ട് ഗഫൂറിന്റെ ഗോൾമഴയായിരുന്നു. നാട്ടുകാരും കൂട്ടുകാരും ചേർന്ന് ആഘോഷമാക്കി ഒാരോ പാസും.
മനസു നിറഞ്ഞ സൈൻ ഒാഫ്
അങ്ങനെ ഗഫൂറിനൊപ്പംനിന്നൊരു സൈൻ ഒാഫ് . കൗമാരഫുട്ബോളിന്റെ ആവേശം നിറയുമ്പോൾ എന്നൊക്കെ തുടങ്ങാനാണ് ഞാൻ മനസിൽ കണ്ടത്. ഗഫൂറിന്റെ ആത്മവിശ്വാസത്തെ ക്കുറിച്ചുപറയുന്ന കുറച്ച് വാചകങ്ങളും. പക്ഷേ മണ്ണിൽക്കടവുകാരുടെ സ്നേഹം കണ്ടപ്പോൾ എനിക്കൊപ്പം അവരും വേണമെന്ന് തോന്നി. അങ്ങനെ ആ നാട്ടുകാർക്കൊപ്പം നിന്ന് ഞാൻ പറഞ്ഞു.
"കാൽപന്തുകളിയുടെ നാട്ടിൽ കൈക്കരുത്തുകൊണ്ട് ഗോൾ നേടാൻ ഗഫൂറിന് പിന്തുണ നൽകുന്നത് ഒരു നാട് ഒന്നാകെയാണ്. ഫുട്ബോൾ സൗഹൃദത്തിന്റെ കൂടെ കളിയാണെന്ന് ഇവർ ഉറപ്പിക്കുകയാണ്."
മണ്ണിൽക്കടവിൽനിന്ന് മഹേഷ് പോലൂരിനൊപ്പം മഹിമ സൂസൻ വർഗീസ്, മനോരമ ന്യൂസ്,
മനസുനിറഞ്ഞ സൈൻ ഒാഫ്....