ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നാടെങ്ങും അലയടിക്കുമ്പോൾ ഇന്ത്യൻ ടീമിലെ ഭൂരിഭാഗം കളിക്കാരും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ടീം ഇന്ത്യയിൽ ഇടംപിടിച്ചത്. 21 അംഗടീമിലെ പകുതിയിലേറെപ്പേരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യൻ ടീം അംഗങ്ങളായ അമർജീത്ത് സിങ്, കോമൾ തട്ടാൽ, സഞ്ജീവ് സ്റ്റാലിൻ, ജിതേന്ദർ സിങ് എന്നിരുടെ ഫുട്ബോൾ ജീവിതത്തിലൂടെയൊരു യാത്ര
അമർജീത്ത് സിങ്
മണിപ്പൂരിലെ ചെറിയൊരു ടൗണാണ് തൗബാൽ. അവിടെ നിന്നും ഇരുപത്തഞ്ചു കിലോമീറ്റർ അകലെയുളള ഇംഫാലിൽ പോയി മീൻകച്ചവടം നടത്തുന്ന ഒരമ്മയുണ്ട്. കൃഷിയും ഒപ്പം ആശാരിപ്പണിയും ചെയ്യുന്ന അച്ഛനും. കാൽപന്തു കളിക്കാരനാവുക എന്ന മകന്റെ സ്വപ്നം അവരുടെയും സ്വപ്നങ്ങളിലൊന്നായിരുന്നു. മകൻ ഇപ്പോൾ വെറും കളിക്കാരനല്ല, ഇന്ത്യ അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനാണ്. മിഡ് ഫീൽഡ് ജനറലായ അമർജീത്ത് സിങ് കിയാമിന്റെ കാര്യമാണ് പറഞ്ഞു വന്നത്. ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അമറിന് ഫുട്ബോൾ ഭ്രമമായിരുന്നു. കഴിവുകൾ ആർജ്ജിച്ചതിനൊപ്പം വലിയ അക്കാദമിയിൽ പോകണമെന്ന മോഹവും കൂടിവന്നു. അങ്ങനെ മീൻവീറ്റുണ്ടാക്കിയ പണത്തിൽ ഒരു പങ്ക് അമ്മ അഷാങ്ബി ദേവി മകന്റെ കളിക്കമ്പത്തിന് മാറ്റിവെച്ചു. പിന്നെ ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലേക്ക് വിട്ടു. 2010 ലാണ് ദേശീയ സെലക്ടർമാരുടെ കണ്ണിൽപ്പെടുന്നത്. ശേഷം എഐഎഫ്എഫ് അക്കാദമിയിൽ. ഇപ്പോൾ നായകവേഷത്തിൽ.
കോമൾ തട്ടാൽ
വഴിയോരക്കച്ചവടക്കാരുടെ മകൻ, തുന്നൽക്കാരന്റെ മകൻ, മീൻകച്ചവടക്കാരിയുടെ മകൻ, ലോകവേദിയിൽ പന്തുതട്ടുന്ന ഇന്ത്യൻ മിടുക്കരിൽ ചിലർക്ക് ഇങ്ങനെയും മേൽവിലാസങ്ങളുണ്ട്. സാക്ഷാൽ ബ്രസീലിനെതിരെ ഏതെങ്കിലും ഇന്ത്യൻ താരം ഇതുവരെ ഗോളടിച്ചിട്ടുണ്ടോ? അതേ, ഒരു മിന്നും ഗോൾ പിറന്നിട്ടുണ്ട്. സിക്കിം താരം കോമൾ തട്ടാലാണ് ആ സ്വപ്ന ഗോളിന്റെ ഉടമ. കഴിഞ്ഞ വർഷം നടന്ന ബ്രിക് അണ്ടർ 17 ടൂർണമെന്റിലായിരുന്നു ബ്രസീലിനെതിരെ കോമളിന്റെ ഗോൾ. കളി ഇന്ത്യ 3–1 ന് തോറ്റെങ്കിലും മൂന്നു മഞ്ഞക്കുപ്പായക്കാരെ അസാമാന്യമായി വകഞ്ഞുമാറ്റി കോമൾ തൊടുത്ത ആ വലങ്കാലനടി ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷകളിലൊന്നായി.
തുന്നൽക്കാരാണ് കോമളിന്റെ മാതാപിതാക്കൾ. അച്ഛൻ അരുൺ കുമാറും അമ്മ സുമിത്രയും രാത്രി വൈകിയും തുന്നൽ ജോലി ചെയ്യുമ്പോൾ ഫുട്ബോൾ സ്വപ്നം തുന്നിക്കൂട്ടി മകൻ. തുണിയും പ്ലാസ്റ്റിക്കും നിറച്ച് പന്തുണ്ടാക്കി ടാക്ലിംഗിന്റെയും ഡ്രിബ്ലിംഗിന്റെയും ബാലപാഠങ്ങൾ തട്ടി പഠിച്ചു. സ്കൂളിൽ പഠിക്കുമ്പോഴും കാൽപന്തു കളിയായിരുന്നു മുഖ്യം. നാംമ്ചി സ്പോർട്സ് അക്കാദമിയാണ് കോമളിന്റെ മികവ് കണ്ടെത്തിയത്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പത്താം നമ്പർ ജേഴ്സിയുടെ ഉടമ കോമളാണ്.
സഞ്ജീവ് സ്റ്റാലിൻ
ഇന്ത്യൻ പ്രതിരോധനിരയിലെ വൻമതിലാണ് സഞ്ജീവ് സ്റ്റാലിൻ. ലെഫ്റ്റ് ബാക്കും, ഒപ്പും ഫ്രീകിക്കെടുക്കുന്നതിൽ മിടുക്കനും. മകൻ ലോക വേദിയിൽ ഫുട്ബോൾ തട്ടുമ്പോൾ മാതാപിതാക്കൾ ഫുട്പാത്തിൽ തുണിക്കച്ചവടം നടത്തുകയായിരിക്കും. ബെംഗളൂരുവിൽ വഴിയോരത്ത് തുണിക്കച്ചവടമാണ് മാതാപിതാക്കളുടെ തൊഴിൽ. അച്ഛൻ പണ്ട് ഫുട്ബോൾ കളിക്കാരനായിരുന്നു. പ്രൊഫഷണൽ കളിക്കാരനല്ല. ഭാഗ്യം കൂടെയുണ്ടായിരുന്നില്ല. പക്ഷെ സ്വപ്നം മകൻ പൂവണിയിച്ചു. പത്താം വയസ്സിൽ സഞ്ജീവ് സ്റ്റാലിൻ ചണ്ഡിഗഡ് അക്കാദമിയിലെത്തി. ഏഴുവർഷം അവിടെ മികവ് തേച്ചുമിനുക്കി. പിന്നാലെ ദേശീയ ക്യാമ്പിലേക്ക്.
ജിതേന്ദർ സിങ്
കൊൽക്കത്തക്കാരൻ ജിതേന്ദർ സിങിന്റെ അച്ഛൻ കാവൽക്കാരനാണ്. അമ്മയ്ക്ക് തുന്നൽ ജോലിയും. ക്രിക്കറ്റ് വിട്ടെറിഞ്ഞ് ഫുട്ബോൾ തിരഞ്ഞെടുത്ത ജിതേന്ദറിന് തെറ്റിയില്ല. ലോകവേദിയിൽ പന്തു തട്ടുന്ന ഇന്ത്യൻ നിരയിലെ പ്രധാന കാവൽക്കാരനാണ് ജിതേന്ദർ സിങ്.
ഇന്ത്യൻ ടീമിനെ മൊത്തത്തിൽ ഒന്ന് സൂക്ഷിച്ച് നോക്കൂ. മണിപ്പൂരെന്ന സംസ്ഥാനത്തിന്റെ സംഭാവനയാണ് എട്ട് കളിക്കാർ. ഉയരം കുറവാണെങ്കിലും കളി തീരുന്നതുവരെ ശാരീരികക്ഷമത നിലനിർത്തുന്നവർ. ജീവിതപ്രയാസങ്ങളുടെ കുന്നും മലകളും താണ്ടിയാണ് ഇവരിൽ ഭൂരിഭാഗവും ഇന്ത്യൻ ടീമിലേക്ക് അർഹത നേടിയത്.
ബാഴ്സയിൽ നിന്നും റയൽമാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ചെൽസിയിൽ നിന്നും കളി പഠിച്ച പിള്ളേരോടാണ് ഇവർ ഏറ്റുമുട്ടാൻ പോവുന്നത്. നമ്മൾ ടെലിവിഷനിൽ മാത്രം കണ്ട് ശീലിച്ച മെസ്സിയേയും, റൊണോയെയും സുവാരസിനെയുമൊക്കെ അടുത്ത് പരിചയമുള്ളവരുമുണ്ട് അക്കൂട്ടത്തിൽ പക്ഷെ കളിക്കളത്തിൽ അനുഭവം നന്നേ കുറഞ്ഞവരാണ് നമ്മുടെ കുട്ടികൾ. പക്ഷെ പിന്നിട്ട ചില ജീവിതാനുഭവം മതിയാകും ഇന്ത്യൻ കൗമാരക്കാർക്ക് ഒന്ന് പിടിച്ചുനിൽക്കാൻ.