കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി 20 മല്‍സരത്തിന് മൂവായിരം പൊലീസുകാര്‍ സുരക്ഷയൊരുക്കും. അരലക്ഷംപേർ കളികാണാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് റേഞ്ച് ഐ.ജി. മനോജ് ഏബ്രഹാം പറഞ്ഞു. ഏഴുനൂറ് , ആയിരം, രണ്ടായിരം രൂപ നിരക്കിലായിരിക്കും ടിക്കറ്റ്.
അടുത്തമാസം ഏഴിനാണ് ഇന്ത്യ-ന്യൂസീലൻഡ് മൽസരം. സ്റ്റേഡിയത്തിലെ സുരക്ഷാസംവിധാനങ്ങൾ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലയിരുത്തി. മൂന്നുകവാടങ്ങളിലൂടെയായിരിക്കും പ്രവേശനം. വേണ്ടിവന്നാൽ ഒന്നുകൂടി അനുവദിക്കും. ബാരിക്കേഡുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ വേണ്ടിവരും. ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ച് കെ.സി.എ ഭാരവാഹികളുമായി ചർച്ച ചെയ്തു. 29 വർഷത്തിനുശേഷം തലസ്ഥാനത്ത് വരുന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരം കാണാൻ അരലക്ഷത്തിലേറെപ്പേർ വരുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതിനനുസരിച്ച് സുരക്ഷയൊരുക്കും.