അണ്ടർ 17 ലോകകപ്പിനുള്ള നാല് ടീമുകളും കൊച്ചിയിലെത്തി. ബ്രസീൽ സ്പെയിൻ ഉത്തരകൊറിയ നൈജർ എന്നീ ടീമുകളാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തിയത്. യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ ആണ് കൊച്ചിയിൽ ആദ്യമെത്തിയ ടീം. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് അബുദാബി വഴിയാണ് പുലർച്ചെ മൂന്നരയോടെ സ്പെയിൻ ടീം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ബ്രസീൽ ടീമും നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങി. മുംബൈയിൽ നിന്നാണ് ബ്രസീൽ ടീം കൊച്ചിയിലെത്തിയത്. പിന്നാലെ ഉത്തരകൊറിയൻ ടീമും നൈജർ ടീമും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി.
കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് താരങ്ങളെ നെടുമ്പാശ്ശേരിയിൽനിന്ന് ടീമുകൾ താമസിക്കുന്ന എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ചത്. നൈജർ താരങ്ങളെയും കൊണ്ട് ഹോട്ടലിലേക്ക് പോവുകയായിരുന്ന ബസ് ദേശീയപാതയിൽ ബ്രേക്ക് ഡൗണായി. തുടർന്ന് 15 മിനിറ്റിനകം തകരാറുകൾ പരിഹരിച്ച് ബസ് യാത്ര പുനരാരംഭിച്ചു.
ബ്രസീൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിലും സ്പെയിൻ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പരിശീലനം നടത്തും. ഉത്തരകൊറിയയുടെയും നൈജറിന്റെയും പരിശീലനം പനമ്പിള്ളി നഗറിൽ നടക്കും. ഈ ശനിയാഴ്ചയാണ് കൊച്ചിയിലെ ആദ്യ മത്സരം. ലോകകപ്പിന്റെ ടിക്കറ്റ് വിൽപന സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. നാലു ടീമുകളും എത്തിയതോടെ കൊച്ചി ഫുട്ബോൾ ആവേശ ലഹരിയിൽ ആയി.