ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ടീമിനെ തിരഞ്ഞെടുത്തതിനെച്ചൊല്ലി വിമർശനവുമായി ഒരു വിഭാഗം ആരാധകർ രംഗത്ത്. ഏകദിന പരമ്പരയിലെ രണ്ടാമത്തെ ടോപ്സ്കോററായ അജിങ്ക്യ രഹാനയെ ഒഴിവാക്കിയതും, മുപ്പത്തിയെട്ടുകാരനായ വെറ്ററൻ താരം ആശിഷ് നെഹ്റയെ തിരിച്ചുവിളിച്ചതുമാണ് പ്രധാന വിമർശന വിഷയങ്ങൾ. പ്രിയതാരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവർക്ക് ഇടം നൽകാത്തതും ദിനേഷ് കാർത്തിക്കിന് വീണ്ടും ടീമിൽ ഇടം നൽകിയതും സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ടെസ്റ്റിന് അനുയോജ്യനായ ലോകേഷ് രാഹുലിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലിയും ചെറിയതോതിലെങ്കിലും വിമർശനമുണ്ട്. പതിനഞ്ചംഗ ടീമിലേക്ക് ഓപ്പണർ ശിഖർ ധവാൻ തിരിച്ചുവന്നതോടെയാണ് മികച്ച ഫോമിലുള്ള അജിങ്ക്യ രഹാനയെ സെലക്ടർമാർ കൈവിട്ടത്. ഏകദിന പരമ്പരയിൽ തുടർച്ചയായി നാലു മൽസരങ്ങളിലാണ് രഹാനെ അർധസെഞ്ചുറി നേടിയത്. ഒടുവിൽ കളിച്ച 11 മൽസരങ്ങളിൽ എട്ടിലും അർധസെഞ്ചുറി നേടിയ താരം കൂടിയാണ് രഹാനെ.
അതേസമയം, അടുത്ത ലോകകപ്പിനുള്ള മുന്നൊരുക്കം നടത്തുന്നുവെന്ന് ഒരു വശത്ത് ആവർത്തിക്കുമ്പോഴും, മുപ്പത്തിയെട്ടുകാരനായ നെഹ്റയെ ടീമിൽ ഉൾപ്പെടുത്തിയതാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനത്തിന് പാത്രമായത്. ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരെയാണ് ഏറ്റവും ഒടുവിൽ നെഹ്റ കളത്തിലിറങ്ങിയത്.
ഇങ്ങനെ പോയാൽ നെഹ്റയുടെ ‘എക്സപയറി ഡേറ്റ്’ ക്രിക്കറ്റിലെ പുതിയൊരു റെക്കോർഡ് ആകുമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. നെഹ്റയെ തിരിച്ചുവിളിച്ച സ്ഥിതിക്ക് അജിത് അഗാർക്കറിനെയും മടക്കിക്കൊണ്ടു വരണമെന്ന് ‘ആവശ്യപ്പെടുന്നവരും’ കുറവല്ല. സമ്പൂർണ ശാരീരിക ക്ഷമത തെളിയിച്ചാണ് നെഹ്റയുടെ മടങ്ങിവരവെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. മാത്രമല്ല, ഇന്ത്യൻ ടീമിൽ ഇടംകയ്യൻ പേസ് ബോളർമാരില്ല എന്നതും നെഹ്റയ്ക്ക് അനുകൂല ഘടകമായി.
അതേസമയം, ഇടംകയ്യൻ പേസർ ടീമിലുള്ളത് നല്ലതാണെങ്കിലും അതൊരു മുപ്പത്തെട്ടുകാരനാകുന്നത് ടീമിനെ പിന്നോട്ടടിക്കുമെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ബിസിസിഐ വൃത്തങ്ങളുടെ വിശദീകരം ഇങ്ങനെ:
‘ശാരീരിക ക്ഷമത തെളിയിച്ച സാഹചര്യത്തിലാണ് നെഹ്റയെ ടീമിൽ മടക്കി വിളിച്ചത്. മൂന്നു ട്വന്റി20 മൽസരങ്ങളുള്ള പരമ്പരയിൽ നെഹ്റ ഒരു മുതൽക്കൂട്ടാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്ലുവിളി ഉയർത്താൻ അധികം ആളുകളില്ല. ശാരീരിക ക്ഷമത തന്നെയാണ് സുപ്രധാനം. മാത്രമല്ല, മോശം ഫോമിന്റെ പേരിൽ ടീമിൽനിന്ന് പുറത്താക്കപ്പെട്ടിട്ടില്ലാത്തയാൾ കൂടിയാണ് നെഹ്റ.’
ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിലാണ് ഏറ്റവും ഒടുവിലായി നെഹ്റ കളിച്ചത്. അന്ന് മൂന്ന് ഓവറിൽ വിക്കറ്റൊന്നും നേടിയിരുന്നില്ല. 24 റൺസ് വഴങ്ങുകയും ചെയ്തു. ആറു വിക്കറ്റ് വീഴ്ത്തി യുസ്‌വേന്ദ്ര ചാഹൽ മിന്നിത്തിളങ്ങിയ മൽസരം ഇന്ത്യ 75 റൺസിനാണ് ജയിച്ചത്.
ഇതുവരെ 26 ട്വന്റി20 മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞ നെഹ്റ, 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ, പ്രായം എന്നതു വെറും നമ്പർ മാത്രമാണെന്നാണ് നെഹ്റ പറഞ്ഞത്.