കളിക്കളത്തിൽ തന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിൽ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയെക്കഴിഞ്ഞേ വേറാരുമുള്ളൂ. അതിൽ ആർക്കും തർക്കമുണ്ടാകില്ല. പലപ്പോഴും ഇന്ത്യ വിജയതീരമെത്തിയത് ആ ധീരവും ബുദ്ധിപരവുമായ നീക്കത്തിലാണ്.
ക്യാപ്റ്റനല്ലെങ്കിലും ധോണിയുടെ തീരുമാനങ്ങളാണ് താൻ ഗ്രൗണ്ടിൽ ചിലപ്പോൾ നടപ്പാക്കാറുള്ളതെന്ന് വിരാട് കോഹ്‌ലി തുറന്നു പറഞ്ഞിട്ടുമുണ്ട്. നിർണായക തീരുമാനങ്ങളെടുക്കും മുൻപ് കോഹ്‌ലി ധോണിയുടെ ഉപദേശം തേടാറുമുണ്ട്. എന്നാൽ നാഗ്പൂരിൽ ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിന പരമ്പരയിൽ ധോണിയുടെ തീരുമാനം പാളിപ്പോയി. അംപയറുടെ തീരുമാനം പുനപരിശോധിക്കുന്ന ഡിആർഎസിലാണ് ധോണിയ്ക്ക് തെറ്റിയത്. മത്സരത്തിന്റെ 37ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ ട്രാവിസ് ഹെഡ് അടിച്ച ഷോട്ട് ധോണിയുടെ ഗ്ളൗസിലൊതുങ്ങി. ഒറ്റനോട്ടത്തിൽ ക്യാച്ചെന്നു തോന്നിപ്പിച്ചു. എന്നാൽ ഔട്ട് വിധിക്കാൻ അംപയർ തയ്യാറായില്ല.
ഇതോടെ ഡിആർഎസിനു വിടാൻ ധോണി കോഹ്‌ലിയോടു ആവശ്യപ്പെട്ടു. എന്നാൽ ധോണിയുടേയും കോഹ്‌ലിയുടേയും കണക്കുകൂട്ടലുകൾ പാളി. പന്ത് ബാറ്റിൽ തട്ടാതെയാണ് ധോണിയുടെ കൈകളിലെത്തിയതെന്നു റീപ്ളേയിൽ വ്യക്തമായി. അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമെന്നായിരുന്നു ധോണിയുടെ ഈ തെറ്റിനോടു ആരാധകർ പ്രതികരിച്ചത്.