മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാത്തതിനു വൻതുക നഷ്ടപരിഹാരം ചോദിച്ച് പാക്ക് ക്രിക്കറ്റ് ബോർഡ്. പാക്കിസ്ഥാനില്‍ രണ്ട് ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാത്തതിനു ബിസിസിഐ 457 കോടി രൂപ നല്‍കണമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുറച്ചു ദിവസങ്ങൾക്കകം ഐസിസിയുടെ തര്‍ക്ക പരിഹാര കമ്മിറ്റിയെ സമീപിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. ‘പാക്കിസ്ഥാന്റെ ക്രിക്കറ്റ് ടീമുമായി ആറ് പരമ്പര കളിക്കാന്‍ 2014ലാണ് ബിസിസിഐ കരാറൊപ്പിട്ടത്. പക്ഷെ ഇതുവരെ കരാർ നടപ്പായില്ല. 2008 മുതൽ ഇന്ത്യ തങ്ങളുമൊത്തുള്ള പരമ്പരകൾ ഒഴിവാക്കുകയാണ്. എന്നാൽ ഐസിസിയുടെ മത്സരങ്ങളിൽ കളിക്കാൻ മടി കാണിക്കുന്നുമില്ല’– പിസിബി ചെയർമാൻ നജം സേത്തി പറഞ്ഞു.
കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. തുടക്കത്തിൽ പാക്കിസ്ഥാനിലായിരിക്കും മത്സരങ്ങൾ. എന്നാല്‍ കളിക്കാൻ സര്‍ക്കാര്‍ അനുമതിയില്ലെന്നാണു ബിസിസിഐ പറയുന്നത്. പാക്കിസ്ഥാനില്‍ നടത്തേണ്ട ആദ്യ പരമ്പര ഇരുകൂട്ടര്‍ക്കും സൗകര്യമുള്ള മറ്റൊരു വേദിയില്‍ നടത്താമെന്നു നിര്‍ദേശം മുന്നോട്ടുവച്ചിട്ടും സ്വീകരിച്ചില്ലെന്നും നജം സേത്തി ചൂണ്ടിക്കാട്ടി.