ബെംഗളൂരു ഏകദിനത്തിൽ ഓസ്ട്രേലിയയോടേറ്റ തോൽവി ഇന്ത്യയെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. ഒന്നാമത് പൊരുതി തോറ്റ മൽസരമാണിത്. രണ്ടാമത്, പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകളെ അത് ബാധിക്കാനും പോകുന്നില്ല. എന്നിട്ടും, തോൽവിയുടെ ഉത്തരവാദിത്തം മഹേന്ദ്രസിങ് ധോണിയുടെ തലയിൽ വച്ചുകെട്ടാനുള്ള ചില കടുത്ത ‘ധോണി വിരോധി’കളുടെ ശ്രമം ധോണി ആരാധകരെ കുറച്ചൊന്നുമല്ല ശുണ്ഠി പിടിപ്പിക്കുന്നത്.
‘ജയിച്ചാൽ ഇന്ത്യ, തോറ്റാൽ ധോണി’, ഇതാണ് എപ്പോഴുമുള്ള പതിവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു ഏകദിനത്തിലെ തോൽവിക്കു പിന്നാലെ ധോണിയെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ ചിലത്:
ഇത് ധോണിയോട് കാട്ടുന്ന അനീതി!
∙ അരവിന്ദ് നായർ
മൂന്നാം ഏകദിനത്തിൽ പാണ്ഡ്യയെ നാലാം നമ്പർ പൊസിഷനിൽ കളിപ്പിച്ച് അദ്ദേഹം ജയിപ്പിച്ചു, ശരി തന്നെ. വീണ്ടും അദ്ദേഹത്തിന് ആ നാലാം നമ്പർ വച്ചുനീട്ടിയപ്പോൾ ടോട്ടൽ 330+ റൺസ് ഉണ്ടെന്ന കാര്യം ക്യാപ്റ്റൻ കോഹ്‍ലി മറന്നു എന്നു തോന്നുന്നു! ഈ മാച്ചിൽ പാണ്ഡ്യക്കു പകരം ധോണി നാലാം നമ്പറിൽ വന്ന് ഒരു 40+ റൺസ് കൂടി എടുത്തിരുന്നേൽ, ഒപ്പം ഫിനിഷർ റോളിൽ പാണ്ഡ്യയും കളിച്ചിരുന്നേൽ, ഒരുപക്ഷേ ഈ കളിയുടെ ഗതി മറിച്ചായേനേം!
വീണ്ടും പറയുന്നു, ഒരു മുപ്പത്താറുകാരനോട് കാണിക്കുന്ന അനീതിയാണ് ഇപ്പോഴും അദ്ദേഹത്തെ ആ ഫിനിഷിങ് റോൾ ഏൽപ്പിക്കുന്നത്!
വെറുതെ പഴിക്കരുത്, അയാളത് അർഹിക്കുന്നില്ല!
∙ കൃപൽ ഭാസ്ക്കർ
ഇനി ധോണിയുടെ ശത്രു ആവാൻ പോകുന്നത് ധോണി തന്നെയാണ്, ആ പഴയ ധോണി. കളിയുടെ സമർദ്ദം മുഴുവൻ സ്വയം വലിച്ചെടുത്ത് അവസാന ഓവറുകളിൽ ആ സമ്മർദ്ദം മുഴുവൻ ബോളർക്ക് മുകളിലാക്കി കൂറ്റനടികളിലൂടെ കളി കൈക്കലാക്കുന്ന ആ ധോണി. ധോണി ഇനി നിരന്തരം ആ പഴയ ധോണിയുമായി താരതമ്യം ചെയ്യപ്പെടും. അതിനൊത്തുയാരാതാവുമ്പോൾ വേട്ടയാടപ്പെടും. അത് തന്നെയാണു ഇന്നലെ നടന്നത്. ഇനി നടക്കാൻ പോവുന്നത്.
26 പന്തിൽ 49 റൺസ് എന്ന സാഹചര്യത്തിലാണു ധോണി ഇന്നലെ ക്രീസിൽ എത്തുന്നത്. ഇറങ്ങുന്നത് ധോണിയായത് കൊണ്ട് വിജയം പ്രതീക്ഷിക്കുന്നവരെ എങ്ങനെ കുറ്റം പറയാനാവും?? തന്റെ പ്രതാപകാലത്ത് അയാളങ്ങനെ പലവട്ടം ജയിപ്പിച്ചിട്ടുണ്ട്. അത്ുകൊണ്ട്ു തന്നെ ധോണി അതാവർത്തിക്കുമെന്ന് പലരും കരുതിയിരുന്നു. നിർഭാഗ്യവശാൽ ധോണിക്കതാവുന്നില്ല. ധോണിക്കിനിയതാവില്ലാ എന്നതിനർത്ഥമില്ല. പക്ഷെ ധോണിയോട് ഇനിയും അത്ു ചെയ്യാൻ ആവശ്യപ്പെടുന്നത് ഒരുതരം ക്രൂരതയാണ്.
ഫിനിഷിങ് ജോലി ഏറ്റെടുക്കാൻ യുവ ബാറ്റ്സ്മാൻമാർ കടന്നു വരേണ്ട സമയമായില്ലേ ?? ഇനിയും എത്രകാലം ധോണി ഈ ഷോക്ക് അബ്സോർബർ ജോലി തുടരണം?? 4-5 പൊസിഷൻ അയാൾ അർഹിക്കുന്നു. മറ്റു യുവതാരങ്ങൾ സമർദ്ദം കൈകാര്യം ചെയ്ത്ു തുടങ്ങട്ടെ. അവർക്ക് പിന്തുണയുമായി മറ്റേ അറ്റത്ത് അയാൾ ഉണ്ടാവും, അതെനിക്കുറപ്പുണ്ട്. ആവശ്യത്തിനു അനാവശ്യത്തിനും ഇതിനു മുൻപ് അയാൾ ഒരുപാട് പഴി കേട്ടിട്ടുണ്ട്. ഇനിയും അയാളെ പഴിക്കരുത്, അയാളത് അർഹിക്കുന്നില്ല.
ഇനിയും അടിമപ്പണി ചെയ്യിക്കരുത്!
∙ അഖിൽ ദാസ്
എഴാം നമ്പറിൽ അടിമപ്പണി എടുക്കാൻ ധോണിക്ക് ഇന്നു പ്രായം 26 അല്ല 36 ആണ്.... കൂറ്റൻ അടിക്കാരെ 4, 5, 6 പൊസിഷനിൽ ഇറക്കി ധോണിയെ 7–ാമത് ഇറക്കുമ്പോൾ കോഹ്‌ലിക്ക് ധോണിയിൽ വിശ്വാസം കാണും. കാരണം ഇതിലും മനോഹരമായി ഈ പൊസിഷനിൽ അദ്ദേഹം കളിച്ചിട്ടുണ്ട് എന്ന കാരണത്താൽ (എഴാം നമ്പറിൽ രണ്ടു സെഞ്ചുറി ഉള്ള ഒരേ ഒരു കളിക്കാരൻ).
പക്ഷേ ഇന്നും ലാസ്റ്റ് ഓവറിൽ ധോണിയെ ടീം ഇന്ത്യക്ക് വേണം. അതു 5 ബോൾ നേരിട്ട ധോണിയെ അല്ല, 20-25 ബോൾ നേരിട്ട് സെറ്റ് ആയി കഴിഞ്ഞ ധോണിയെ ആണ് ഇനി നമുക്ക് ലാസ്റ്റ് ഓവറുകളിൽ ആവശ്യം. ധോണി നമ്പർ 4 ലോ 5 ലോ കളിക്കട്ടെ. മറ്റു പവർ ഹിറ്റർമാർ ധോണി എന്ന ബെയിസിൽ നിന്നും സുരക്ഷിതമായി ഷോട്ടുകൾ കളിക്കട്ടെ... ആദ്യ ബോൾ മുതൽ സിക്സ് അടിക്കാൻ കഴിവുള്ള പാണ്ഡ്യയെ ഇങ്ങനെ എല്ലാ കളിയിലും പൊസിഷൻ പ്രമോട്ട് ചെയ്താൽ മറ്റൊരു ഇർഫാൻ പത്താൻ ആയി മാറുകയേ ഉള്ളു. മറ്റു ഗുണം ഒന്നും ഉണ്ടാകില്ല..
പാണ്ഡ്യ ഫിനിഷർ ആകട്ടെ. ജാദവ് സപ്പോർട്ട് കൊടുക്കട്ടെ. ധോണി കോഹ്‌ലിക്ക് പുറകിൽ ബാറ്റിങ്ങിന് ഇറങ്ങട്ടെ... ഇനിയും ഒരുപാട് മികച്ച ഇന്നിങ്ങ്സ് മഹിയിൽ നിന്നും ഉണ്ടാകേണ്ടതാണ്. എഴാം നമ്പറിൽ സ്വന്തം നേട്ടങ്ങൾ മറന്ന് ഇത്രയും കാലം അടിമപ്പണി എടുത്ത ധോണിക്ക് ഇനി ആ പൊസിഷനിൽ പഴയതു പോലെ കഴിയില്ല. പക്ഷേ ആരോടും ധോനിക്കു പരാതി ഇല്ല. പരിഭവം ഇല്ല. ടീം എന്ത് പറയുന്നോ അതു ചെയ്യാൻ ധോനിക്ക് സന്തോഷമേ ഉള്ളു... (ഹാർദ്ദിക് പാണ്ഡ്യ ആദ്യ ബോൾ മുതൽ സിക്സ് അടിക്കുമെങ്കിലും റൺസ് കാൽകുലേറ്റ് ചെയ്തു കളി ഫിനിഷ് ചെയ്യാൻ ഈ ടീമിൽ ഇപ്പോഴും ധോണി മാത്രമേ ഉള്ളു. അല്ലങ്കിൽ കോഹ്‌ലി മിഡിൽ ഓർഡറിൽ ബാറ്റുചെയ്യേണ്ടി വരും)
അയാളിൽ ക്രിക്കറ്റ് ഇനിയും അവശേഷിക്കുന്നു...
∙ സന്ദീപ് ദാസ്
കളിയുടെ അവസാന നിമിഷങ്ങളിൽ ബാറ്റിങ്ങിനിറങ്ങിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് തോൽവിയുടെ ഉത്തരവാദിത്തം മുഴുവനായും മഹേന്ദ്രസിങ് ധോണിയുടെ തലയിൽ ഇട്ടുകൊടുക്കാൻ പലർക്കും സൗകര്യമായി. ധോണിയെ ചുമ്മാ ചൊറിയാൻ വേണ്ടി മാത്രം പോസ്റ്റിടുന്നവരെ അവഗണിക്കാം. പക്ഷേ നാലാം ഏകദിനത്തിലെ തോൽവിക്കു കാരണം ധോണിയാണെന്ന് നിങ്ങൾ സീരിയസ് ആയി വിശ്വസിക്കുന്നുണ്ടെങ്കിൽ, ശക്തമായി വിയോജിക്കുന്നു.
..... ധോണിക്ക് ഇപ്പോൾ നിലയുറപ്പിക്കാൻ കുറച്ചു സമയം ആവശ്യമാണ്. ആദ്യ പന്തു മുതൽ ഷോട്ടുകൾ ബൗണ്ടറി കടത്താൻ കഴിയുന്ന ധോണി ഇന്നില്ല. അതുകൊണ്ടു തന്നെ അയാളെ വീണ്ടും ഏഴാം നമ്പറിൽ ഇറക്കുന്നതുകൊണ്ട് ടീമിനോ ധോണിക്കോ ഗുണമില്ല. എന്നാൽ നാലാമതോ അഞ്ചാമതോ കളിക്കാനായാൽ ധോണിക്ക് ഇന്ത്യയെ ഇനിയും നല്ല രീതിയിൽ സേവിക്കാൻ കഴിയും. ധോണിയുടെ ശാന്തതയ്ക്ക് ചുറ്റും പവർഹിറ്റർമാരുടെ ഇന്നിങ്സുകൾ ജന്മം കൊള്ളുന്ന ഒരു രീതി രൂപപ്പെട്ടുവരണം. സമീപകാല മാച്ചുകളിൽ ഇത് വിജയകരമാവുന്നത് നാം കണ്ടതാണ്.
... ധോണി ബാറ്റിങ്ങിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 26 പന്തിൽ 49 റൺസ്. അപ്പോൾ തന്നെ കളി ഒാസീസിന് അനുകൂലമായിരുന്നു. എങ്കിലും മനീഷ് പാണ്ഡേ ക്രീസിൽ ഉള്ളതുകൊണ്ട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മനീഷ് കൂടി പുറത്തായതോടെ അക്ഷർ പട്ടേലിന്റെ സഹായത്തോടെ 23 പന്തിൽ 46 റൺസ് നേടേണ്ട അവസ്ഥയിലായി ധോണി. കുമ്മിൻസും റിച്ചാർഡ്സണും ഒന്നാന്തരമായി ബൗൾ ചെയ്യുമ്പോൾ ഇത് ഏതാണ്ട് അസാധ്യം തന്നെയായിരുന്നു. സിംഗിൾ എന്നൊരു ഒാപ്ഷൻ ഇല്ലാതായി. എല്ലാ പന്തും അതിർത്തി കടത്തണം എന്ന അവസ്ഥ. അപ്പോൾ വീണുപോയതിൽ ധോണിയെ ഞാൻ കുറ്റക്കാരനായി കാണുന്നില്ല.
.... ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും ഉള്ളിൽ തോന്നുന്നുണ്ടാവും - ധോണി ജയിപ്പിക്കണമായിരുന്നു! തന്റെ പ്രതാപകാലത്ത് പുലർത്തിയ നിലവാരമാണ് ഇവിടെ ധോണിക്കു വിനയാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അയാൾ ജയിപ്പിച്ച പഴയ കളികൾ ആളുകളുടെ ഒാർമ്മയിലെത്തുകയാണ്. ആ ധോണി എങ്ങോ മറഞ്ഞു. എന്നുകരുതി ഇതിന്റെ പേരിൽ ധോണി വിരമിക്കണം എന്നൊക്കെ പറയുന്നവർക്ക് നല്ല നമസ്കാരം. അയാളിൽ ഇനിയും ധാരാളം ക്രിക്കറ്റ് അവശേഷിക്കുന്നു. വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ധോണി ടീമിന് ഇന്നും ഏറ്റവും വലിയ കരുത്താണ്.