ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ 10 വിജയങ്ങളെന്ന ‘കിട്ടാക്കനി’ ഇന്ത്യയ്ക്കു മുന്നിൽ വച്ചുനീട്ടി പ്രലോഭിപ്പിച്ച ഉദ്യാനനഗരി, ഒടുവിൽ ഓസീസിനെ സഹായിച്ചു. തുടർവിജയങ്ങളുടെ നിറപ്പകിട്ടിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്കു പകരം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം കയ്യയച്ചു സഹായിച്ചത് വിദേശ മണ്ണിൽ 11 തുടർതോൽവികളെന്ന സങ്കടവുമായെത്തിയ ഓസ്ട്രേലിയയെ. ഫലം, പരമ്പരയിലെ നാലാം ഏകദിനത്തിൽ ഓസീസിനെതിരെ ഇന്ത്യയ്ക്ക് 21 റൺസിന്റെ തോൽവി. 335 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 313 റൺസ് നേടനെ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചു മൽസരങ്ങളുടെ പരമ്പര 3–1 എന്ന നിലയിലായി.
ആദ്യ മൂന്നു മൽസരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, ചരിത്രത്തിലാദ്യമായി ഏകദിനത്തിൽ 10 തുടർവിജയങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ബെംഗളൂരുവിൽ നഷ്ടമായത്. കരിയറിലെ 100–ാം ഏകദിനം തകർപ്പൻ സെഞ്ചുറിയുമായി ‘കളർഫുൾ’ ആക്കിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ സെഞ്ചുറിയാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായത്. തുടർച്ചയായ ഒൻപതു വിജയങ്ങൾക്കുശേഷം ഇന്ത്യ ആദ്യ തോൽവി വഴങ്ങിയപ്പോൾ, വിദേശത്തു തുടർച്ചയായ 11 തോൽവികൾക്കുശേഷമാണ് ഓസീസ് വിജയവഴിയിലേക്ക് തിരികെയെത്തിയത്.
തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ രോഹിതും രഹാനെയും മികച്ച തുടക്കം സമ്മാനിച്ചെങ്കിലും തുടർന്ന് വന്നവർക്ക് ഈ മികവു തുടരാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 106 റൺസെടുത്തു. നാലാം വിക്കറ്റിൽ ജാദവ്–പാണ്ഡ്യ സഖ്യവും (78), അഞ്ചാം വിക്കറ്റിൽ ജാദവ്–പാണ്ഡെ സഖ്യവും (61) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.
തോൽവിക്കു കാരണം ആര്?
ബെംഗളൂരു തോൽവി പരമ്പരയിലെ ഇന്ത്യയുടെ സാധ്യതകളെ ബാധിക്കില്ലെങ്കിലും, ആരാണ് ഈ തോൽവിക്കു കാരണക്കാരൻ എന്ന് ആരാധകർ ചികഞ്ഞു തുടങ്ങിക്കഴിഞ്ഞു. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രോഹിത്–ധവാൻ സഖ്യം മികച്ച തുടക്കം സമ്മാനിച്ചശേഷമാണ് ടീം തോൽവി വഴങ്ങിയത് എന്നതാണ് ആരാധകരെ സങ്കടപ്പെടുത്തുന്നത്. തോൽവിക്കു കാരണമായി പല ഘടകങ്ങളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചിലർ ടീമിലെ ‘അനാവശ്യ’ അഴിച്ചുപണിയെ വിമർശിക്കുമ്പോൾ, ബോളർമാരുടെ ‘കൈവിട്ട’ കളിയാണ് തോൽവിക്കു കാരണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ നിലപാട്. നല്ല രീതിയിൽ കളിച്ചുവന്ന രോഹിത് ശർമയെ റണ്ണൗട്ടാക്കിയ കോഹ്‍ലിയെ പഴി പറയുന്നവരും കുറവല്ല. അടുത്തിടെയായി സ്ഥിരതയോടെ കളിച്ചുവന്ന മഹേന്ദ്ര സിങ് ധോണിയുടെ ‘ഉത്തരവാദിത്തരഹിതമായ’ ബാറ്റിങ്ങാണ് ചിലരെ സംബന്ധിച്ച് തോൽവിക്കു കാരണം. തുടർച്ചയായി ഒൻപതു മൽസരങ്ങൾ വിജയിച്ചശേഷം ടീം തോൽക്കുമ്പോൾ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് പറയുന്ന ‘കടുത്ത’ ആരാധകരുമുണ്ട്.
ബോളിങ് പരീക്ഷണത്തിൽ പാളിച്ച?
പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ബോളിങ് ആക്രമണത്തിലെ കുന്തമുനകൾക്കു പകരം പുതിയ താരങ്ങളെ പരീക്ഷിച്ചാണ് ബെംഗളൂരു ഏകദിനത്തിൽ ഇന്ത്യ ഇറങ്ങിയത്. ഭുവേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർക്ക് ഒറ്റയടിക്കു വിശ്രമം അനുവദിച്ച ടീം മാനേജ്മെന്റ് പകരക്കാരായി പരീക്ഷിച്ചത് ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്ഷർ പട്ടേൽ എന്നിവരെ.
പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഇവര്‍ക്കാർക്കും ഓസീസ് ബാറ്റിങ്ങിനുമേൽ കാര്യമായ ആധിപത്യം സ്ഥാപിക്കാനായില്ല എന്നതാണ് സത്യം. ഉമേഷ് യാദവിന്റെ നാലു വിക്കറ്റ് നേട്ടം മറക്കുന്നില്ല. എന്നിരിക്കിലും, ആദ്യ വിക്കറ്റിൽ നിലയുറപ്പിച്ച വാർണർ–ഫിഞ്ച് സഖ്യത്തെ മികച്ച ബോളുകളിലൂടെ ‘ഒതുക്കുന്നതിൽ’ ഉമേഷും ഷാമിയും പരാജയപ്പെട്ടു. വേഗം കൂട്ടിയും കുറച്ചുമെല്ലാം ഓസീസിന്റെ റിച്ചാർഡ്സനും കുമ്മിൻസും ഇന്ത്യയെ പരീക്ഷിച്ച അതേ പിച്ചിലാണ് ഇരുവരും നിരായുധരായിപ്പോയത്.
12 വൈഡുകൾ ഉൾപ്പെടെ ബോളർമാർ വഴങ്ങിയ 23 എക്സ്ട്രാ റണ്‍സും കളി കൈവിട്ടുപോകുന്നതിന് കാരണമായി. ഓസ്ട്രേലിയ ആകെ വഴങ്ങിയത് ഏഴ് എക്സ്ട്രാ റണ്ണുകളാണെന്ന് ഓർക്കണം. ഇന്ത്യൻ നിരയിൽ ആറിനു താഴെ റൺനിരക്കിൽ ബോൾ ചെയ്ത ഒരേയൊരാൾ കേദാർ ജാദവാണ്. ഏഴ് ഓവറിൽ വഴങ്ങിയത് 38 റൺസ്. ഒരു വിക്കറ്റും വീഴ്ത്തി. മറ്റുള്ളവരുടെ പ്രകടനം ഇങ്ങനെ: മുഹമ്മദ് ഷമി: 10-1-62-0, ഉമേഷ് യാദവ്: 10-0-71-4, അക്സർ പട്ടേൽ: 10-066-0, ഹാർദിക് പാണ്ഡ്യ: 5-0-32-0, യുസ്‌വേന്ദ്ര ചാഹൽ: 8-0-54-0.
അതേസമയം, ഏകദിന ക്രിക്കറ്റിൽ ഉമേഷ് യാദവ് 100 വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ വിലപ്പെട്ട വിക്കറ്റു വീഴ്ത്തിയായിരുന്നു ഈ നേട്ടം.
രോഹിത്തിനെ ‘വീഴ്ത്തിയ’ കോഹ്‍ലി
താരതമ്യേന ദൂരം കുറഞ്ഞ ബൗണ്ടറികളുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിൽ, ഓസീസ് ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും കരുത്താകേണ്ടിയിരുന്നത് രണ്ടു താരങ്ങളാണ്. രോഹിത് ശർമയും ഹാർദ്ദിക് പാണ്ഡ്യയും. വമ്പൻ ഷോട്ടുകളുടെ ആശാൻമാരായ ഇരുവരും ക്രീസിൽ നിൽക്കുന്നിടത്തോളം ഇന്ത്യയ്ക്ക് ഭയക്കാനും ഒന്നുമുണ്ടായിരുന്നില്ല. ഇരുവരെയും പോലെ പന്ത് ഗാലറിയിലെത്തിക്കാൻ സാധിരക്കുന്ന താരങ്ങൾ ഇന്ത്യൻ നിരയിൽ വേറെയില്ല.
55 പന്തിൽ 65 റണ്‍സുമായി രോഹിതും 40 പന്തിൽ 41 റൺസുമായി പാണ്ഡ്യയും ഈ പ്രതീക്ഷ കാക്കുകയും ചെയ്തു. ഒരു ബൗണ്ടറി മാത്രം പായിച്ച രോഹിത്, അഞ്ചു പന്തുകളാണ് നിലംതൊടാതെ ഗാലറിയിലെത്തിച്ചത്. പാണ്ഡ്യയും ഒരു ബൗണ്ടറി മാത്രമെ അടിച്ചുള്ളൂവെങ്കിലും മൂന്നു പന്തുകൾ ഗാലറിയിലെത്തിച്ചു. രഹാനെയും രോഹിത്തും ക്രീസിൽ നിൽക്കുമ്പോൾ വിജയം ഉറപ്പിക്കാവുന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. ഓസീസ് ബോളർമാർക്ക് കാര്യമായ പഴുതൊന്നും അനുവദിക്കാതെയായിരുന്നു ഇവരുടെ മുന്നേറ്റം.
രഹാനെ പുറത്തായതിനു പിന്നാലെ, കോഹ്‍ലിയുമായുള്ള ആശയക്കുഴപ്പത്തിൽ രോഹിത് റണ്ണൗട്ടായതാണ് മൽസരത്തിൽ നിർണായകമായതെന്ന് കരുതുന്നവർ കുറവല്ല. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനമാണ് ഈ പുറത്താകലിലേക്കു നയിച്ചതെന്നത് വേറെ കാര്യം. രോഹിത്തിനെ പുറത്താക്കിയ കോഹ്‍ലിക്കാകട്ടെ, മികച്ചൊരു ഇന്നിങ്സ് കളിക്കാനും സാധിച്ചില്ല.
ധോണിയെ ഇങ്ങനെ ഉപയോഗിച്ചാൽ മതിയോ?
ഇന്ത്യയ്ക്ക് ചരിത്രപരമായ പല വിജയങ്ങളും നേടിത്തന്നിട്ടുള്ള നായകനാണ് മഹേന്ദ്രസിങ് ധോണി. പുതുതലമുറ ക്രിക്കറ്റ് ആരാധകരുടെ ക്രിക്കറ്റ് ഓർമകളിൽ ഏറിയ പങ്കും ധോണിയുമായി ബന്ധപ്പെട്ടതുമാണ്. എന്നാൽ ആ പഴയ ധോണി, ആരാധകർക്കിടയിൽ സൃഷ്ടിച്ച ‘ഇമേജ്’ അദ്ദേഹത്തിനു തന്നെ തിരിച്ചടിയാകുന്ന ദൃശ്യം ക്രിക്കറ്റിന്റെ സമകാലീന കാഴ്ചകളിൽ ഏറെയുണ്ട്. ബെംഗളൂരു ഏകദിനത്തിൽ ആരാധകരിൽ ചെറിയ പങ്കെങ്കിലും ധോണിയെ പഴിക്കുമ്പോൾ, വില്ലനാകുന്നത് ആ പഴയ ‘ഇമേജ്’ തന്നെ.
നിർണായക ഘട്ടത്തിൽ ധോണിക്കു ഉത്തരവാദിത്തം കാട്ടാനായില്ലെന്ന് വിമർശിക്കുന്നവരുണ്ടാകാം. എന്നിരിക്കിലും, ധോണിയെ ഇങ്ങനെയാണോ ഉപയോഗിക്കേണ്ടത് എന്നതാണ് പ്രധാന ചോദ്യമെന്ന് കരുതാനാണ് എനിക്കിഷ്ടം. 26 പന്തിൽ 49 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ബെംഗളൂരുവിൽ ധോണി ക്രീസിൽ എത്തുന്നത്. ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചതുപോലെ, ഇറങ്ങുന്നത് ധോണിയായതുകൊണ്ട് വിജയം പ്രതീക്ഷിക്കുന്നവരെ എങ്ങനെ കുറ്റം പറയാനാവും? തന്റെ പ്രതാപകാലത്ത് അയാളങ്ങനെ പലവട്ടം ജയിപ്പിച്ചിട്ടുണ്ട്.
ബെസ്റ്റ് ഫിനിഷർ റോളിനേക്കാൾ നങ്കൂരമിട്ടു കളിക്കുന്ന അനുഭവസമ്പന്നനായ താരത്തിന്റെ റോളിലാണ് ഇനി ധോണിയെ പരീക്ഷിക്കേണ്ടത് എന്നാണ് സാമാന്യ ആരാധകരുടെ പക്ഷം. കുറഞ്ഞത് നാലാമനായോ അഞ്ചാമനായോ ധോണിയെ പരീക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരാം. ഇൻഡോറിൽ ഹാർദിക് പാണ്ഡ്യയെ നാലാമനായിറക്കിയ ചൂതാട്ടം വിജയം കണ്ട ഓർമയിലാകണം ബെംഗളൂരുവിലും സമാനമായ പരീക്ഷണത്തിന് ടീം മാനേജ്മെന്റ് മുതിർന്നത്. എന്നാൽ, സാഹചര്യങ്ങളിലെ വ്യത്യാസം കണക്കിലെടുക്കുന്നതിൽ മാനേജ്മെന്റിനു പിഴച്ചു എന്നാണ് മൽസരഫലം തെളിയിക്കുന്നത്.
ഇൻഡോറിൽ ഇന്ത്യയ്ക്ക് പിന്തുടരാനുണ്ടായിരുന്നത് താരതമ്യേന ചെറിയ സ്കോറായിരുന്നു. ഹാർദ്ദിക്കിനെപ്പോലൊരു താരത്തെ നേരത്തെ ഇറക്കിയുള്ള പരീക്ഷണം പാളിയെങ്കില്‍പ്പോലും അതിനെ ‘മെയ്ക്കപ്പ്’ ചെയ്തെടുക്കാവുന്ന താരങ്ങൾ പിന്നാലെയുണ്ടായിരുന്നു.
എന്നാൽ, ബെംഗളൂരുവിൽ അതായിരുന്നില്ല സ്ഥിതി. തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടു പതറിയ ഇന്ത്യയ്ക്ക് വിജയത്തിലേക്കു സഞ്ചരിക്കാൻ ഏറെ ദൂരം ബാക്കിയായിരുന്നു. നങ്കൂരമിട്ടു നിൽക്കാൻ ഒരാളെയായിരുന്നു ടീമിന് ഇവിടെ ആവശ്യം. അതിന് ഹാർദ്ദിക്കിനു പകരം മനീഷ് പാണ്ഡെയേയോ ധോണിയേയോ പരീക്ഷിക്കുന്നതായിരുന്നു ഉചിതമെന്ന് വ്യക്തം. നാലാം നമ്പർ ബാറ്റ്സ്മാന് ആവശ്യമായ സാങ്കേതികത്തികവിലേക്കു വളരാൻ ഹാർദ്ദിക്കിന് കുറച്ചുകൂടി സമയം നൽകുന്നതല്ലേ നല്ലത്? മാത്രമല്ല, ഏറെക്കാലം ധോണി നിർവഹിച്ച ഫിനിഷിറുടെ റോൾ ഏറ്റെടുക്കാൻ ഹാർദ്ദിക്കിനേക്കാൾ മികച്ച ഓപ്ഷനും നിലവിലില്ല.
വാർണറിനെ മറക്കുന്നതെങ്ങനെ? ഓസീസിനെയും!
ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറക്കുന്ന ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോർഡിട്ട ശേഷമാണ് ഫിഞ്ച്–വാർണർ കൂട്ടുകെട്ട് വഴിപിരിഞ്ഞത്. 2011 ലോകകപ്പിൽ കാനഡയ്ക്കെതിരെ ഓസ്ട്രേലിയയുടെ തന്നെ വാട്സനും ഹാഡിനും ചേർന്ന് പടുത്തുയർത്തിയ 183 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ പഴങ്കഥയാക്കിയത്. 2013നുശേഷം ഇന്ത്യൻ മണ്ണിൽവച്ച് ഇന്ത്യയ്ക്കെതിരെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്ന ആദ്യ സഖ്യമായും ഇവർ മാറി. 2013–14ൽ ഫിഞ്ച്–ഹ്യൂഗ്സ് സഖ്യമാണ് മുൻപ് ഈ നേട്ടം കരസ്ഥമാക്കിയത്.
ഏകദിന ക്രിക്കറ്റ് കരിയറിലെ 100–ാം മൽസരത്തിൽ സെഞ്ചുറി എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ എട്ടാമത്തെ കളിക്കാരനാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസീസ് താരവും കഴിഞ്ഞ 10 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ് വാർണർ. വിൻഡീസ് താരം ഗോഡൻ ഗ്രീനിഡ്ജാണ് ഈ നേട്ടം കൈവരിച്ച ആദ്യതാരം. 1998ൽ പാക്കിസ്ഥാനെതിരെ 100–ാം മൽസരം കളിച്ച ഗ്രീനിഡ്ജ് നേടിയതു 102 റൺസ്. ക്രിസ് കെയ്ൻസ് (ന്യൂസീലൻഡ്), യൂസഫ് യൂഹാന (പാക്കിസ്ഥാൻ), കുമാർ സംഗക്കാര (ശ്രീലങ്ക), ക്രിസ് ഗെയ്ൽ, രാംനരേഷ് സർവൻ (വെസ്റ്റ് ഇൻഡീസ്), മാർക്കസ് ട്രസ്കോത്തിക് (ഇംഗ്ലണ്ട്) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ.
(പിൻകുറിപ്പ്: അടുത്ത ലോകകപ്പ് മുൻനിർത്തി മികച്ച ടീമിനെ വാർത്തെടുക്കാൻ പരീക്ഷണങ്ങൾ നടത്തുകയാണ് ടീമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പരിശീലകൻ രവി ശാസ്ത്രിയും നേരത്തെ ‘ജാമ്യമെടുത്തിട്ടു’താണ്. ഇത്തരം പരീക്ഷണങ്ങൾക്കിടയിൽ തോൽവി വഴങ്ങേണ്ടി വന്നാലും കുഴപ്പമില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നിരിക്കിലും, ‘സെൻസിബിൾ’ അല്ല എന്നു തോന്നിയ ചില പരീക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചത്. പരീക്ഷണങ്ങളാണെങ്കിലും വിജയതൃഷ്ണയാകണമല്ലോ മാനദണ്ഡം...)