ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇഷ്ട ടീം റയല്‍ മഡ്രിഡ്. കളിക്കുന്നത് അറ്റാക്കിങ് മിഡ്ഫീല്‍ഡറായി. ഗോള്‍ ഏരിയക്ക് അകത്ത് കടക്കുന്നതിന് കുറുക്കുവഴി അറിയുന്നവന്‍. വേഗമാണ് കളത്തിലെ കരുത്ത്. റൊണാള്‍ഡോയെപ്പോലെ കളിക്കാന്‍ ആഗ്രഹിക്കുന്നവന്‍ റൊണാള്‍ഡോയുടെ ഹെയര്‍സ്റ്റൈലുള്‍പ്പെടെ അടിമുടി CR7നെ അനുകരിക്കുന്നു. കാൽപ്പന്തുകളിയോടുള്ള പ്രണയവും കഠിനാധ്വാനവും രാഹുലിനെ എത്തിച്ചതു ഫുട്ബോൾ ലോകകപ്പിലെ ആദ്യ മലയാളി പെരുമയിൽ.
കരിയറിലേക്കുള്ള കിക്കോഫ്
അച്ചാച്ചന്‍ (കെ.എസ്. ഡാലന്‍) തുണിപ്പന്തു കളിയിലെ രാജാവായിരുന്നെങ്കില്‍ കാല്‍പ്പന്തുകളിയിലെ രാജകുമാരനാണ് കൊച്ചുമകന്‍. പത്താം ക്ലാസില്‍ പഠിനം നിര്‍ത്തി ഫുട്ബോളിനായി മുഴുവന്‍ സമയവും മാറ്റിവച്ചു. എല്ലാവരും കരുതും പോലെ സ്കൂളില്‍ നിന്നല്ല ഈ ഫുട്ബോള്‍ രാജകുമാരന്റെ പിറവി. തൃശൂര്‍ മൂക്കാട്ടുകരയില്‍ രാഹുല്‍ പഠിച്ച സെന്റ് ജോര്‍ജസ് സ്കൂളിലും ബത്‌ലഹേം കോണ്‍വെന്റ് സ്കൂളിലും ഫുട്ബോള്‍ ടീം ഉണ്ടായിരുന്നില്ല. എന്തിന് ഫുട്ബോള്‍ കളിക്കാന്‍ പറ്റുന്ന നല്ല ഗ്രൗണ്ടുമില്ലായിരുന്നു.
2012ലെ സമ്മര്‍ കോച്ചിങ് ക്യാംപ് വഴി ജില്ലാ ടീമിലെത്തി. പറപ്പൂർ സ്പോർട്സ് ആൻഡ് എജ്യുക്കേഷനൽ പ്രമോഷനൽ ട്രസ്റ്റ് (സെഫ്റ്റ്) കീഴിലും പരിശീലനം. സന്തോഷ് ട്രോഫി പരിശീലകനായിരുന്ന എം. പീതാംബരനായിരുന്നു സമ്മര്‍ കോച്ചിങ് ക്യാംപിലെ പ്രധാന പരിശീലകന്‍. കോച്ചിങ് ക്യാംപിലെ മികവിലൂടെ തൃശൂര്‍ ജില്ലാ ടീമിലേക്ക്. തുടര്‍ന്ന് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് തൃശൂര്‍ ജില്ലയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അവിടെ നിന്ന് ഓരോ ജില്ലയിലെയും മികച്ച നാലുപേര്‍ പാതാളം ഗ്രൗണ്ടില്‍ കെ.എഫ്.എയുടെ പരിശീലകനു കീഴില്‍ ഫുട്ബോള്‍ പാഠങ്ങള്‍ പാസ്ചെയ്തു കളിച്ചു. അവിടെ നിന്ന് ഗോളടിച്ച് ഇന്ത്യയുടെ അണ്ടര്‍ 14 ടീമില്‍.
കൊല്‍ക്കത്തയില്‍ അണ്ടര്‍ 14 ടീമിനായി കളിക്കുമ്പോള്‍ ഫിഫയുടെയും എ.എഫ്.ഐയുടെയും ആളുകള്‍ പയ്യനെ നോട്ടമിട്ടു. വേഗവും ഗോളടിക്കാനുള്ള മികവും കണ്ടപ്പോള്‍ ലോകകപ്പിനുള്ള പരിശീലന ക്യാംപിലേക്ക് ആദ്യ വിളി. തുടര്‍ന്ന് ഗോവയില്‍ പത്തുദിവസത്തെ പരിശീലനം. അതിനുശേഷം നാട്ടിലേക്ക്. നാട്ടിലെത്തി രണ്ടു മാസം പിന്നിട്ടിട്ടും അനക്കമൊന്നുമില്ല, എല്ലാം കഴിഞ്ഞു എന്ന് കരുതിയിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിളി, പാസ്പോര്‍ട്ട് എടുക്കണം, സ്കൂളില്‍ നിന്ന് ടിസി വാങ്ങണം. നന്നായി കളിച്ചാല്‍ ടീമിലിടം, ഇല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. പെനല്‍റ്റി അടിക്കാന്‍ നില്‍ക്കുന്ന കളിക്കാരന്റെ മനസായിരുന്നു ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിളി ലഭിച്ചപ്പോള്‍ രാഹുല്‍ പ്രവീണിന്. പെനല്‍റ്റി എടുക്കേണ്ടി വന്നാല്‍ എടുത്തേ പറ്റൂ. അതുപോലെ ഇവിടെയും രാഹുലും കുടുംബവും തീരുമാനത്തിലെത്തി. ഒരു കൈ നോക്കാമെന്ന്. അങ്ങനെ ഇന്ത്യന്‍ ടീമിന്റെ ക്യാംപിലേക്ക്. ആദ്യം ബീ ടീമില്‍. അവിടെ നിന്ന് എ ടീമില്‍. തുടര്‍ന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനായി കുറച്ചുകാലം. ഇതിനിടെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകന് മാറ്റം. വീണ്ടും ട്രയല്‍സും സിലക്ഷനും.
2014 മുതല്‍ മൂന്നുവര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ മല്‍സരങ്ങള്‍. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ വിവിധ ടീമുകള്‍ക്കെതിരെ മല്‍സരം. ഒടുവില്‍ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനുള്ള 21അംഗ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി.
പയ്യന്‍'റൊണാള്‍ഡോ'യുടെ ഇഷ്ടങ്ങള്‍
2000 മാര്‍ച്ച് പതിനാറിന് ജനിച്ച പയ്യന് പ്രത്യേകിച്ച് നിര്‍ബന്ധബുദ്ധിയില്ല. അത് ഭക്ഷണകാര്യമായാല്‍പ്പോലും. കുടുംബത്തിന്റെ സാമ്പത്തിക നില അറിഞ്ഞ് തന്നെ ആവശ്യങ്ങള്‍. ഫുട്ബോള്‍ കഴിഞ്ഞാല്‍പിന്നെ ബൈക്ക് റേസാണ് ഇഷ്ടം. റൊണാള്‍ഡോയെപ്പോലെ ഇഷ്ട ജഴ്സി നമ്പര്‍ ഏഴു തന്നെ. പേര് രാഹുല്‍ എന്നാണെങ്കിലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും രാഹുല്‍ 'ചിണ്ടാപ്പി'ആണ്.
വീട്ടില്‍ മെസി Vs റൊണാള്‍ഡോ യുദ്ധം
രാഹുലിന്റെ ഇഷ്ടതാരം റൊണാള്‍ഡോ ആണ്. എന്നാല്‍ അച്ഛന്റെ ഇഷ്ടതാരം ലയണല്‍ മെസിയും. അതുകൊണ്ടുതന്നെ ബാര്‍സിലോന, റയല്‍ മഡ്രിഡ് പോരാട്ടത്തിനൊപ്പം വീട്ടിലും ഒരു പോര് നടക്കും. ഇഷ്ടതാരത്തിനായുള്ള പോര്. പോര്‍ച്ചുഗല്‍ കളിക്കുമ്പോഴും അര്‍ജന്റീന കളിക്കുമ്പോഴും ഇതുതന്നെ സ്ഥിതി.
ഉറച്ച കോട്ടയായി കുടുംബം
മകന്‍ പഠനം വിട്ട് ഫുട്ബോളിനെ സ്നേഹിച്ചപ്പോള്‍ ഏതൊരു പിതാവിെനപ്പോലെയും രാഹുലിന്റെ പിതാവും ആദ്യമൊന്ന് പകച്ചു. എന്നാല്‍ ഫുട്ബോള്‍ ആണ് അവന്റെ മേഖല എന്നു തിരിച്ചറിഞ്ഞതോടെ കുടുംബം ഒന്നാകെ മകനു പിന്നില്‍ അണി നിരന്നു. തൃശൂര്‍ ഒല്ലൂക്കരയില്‍ നിന്ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയ ഏക മലയാളി താരമായി മകന്‍ മാറിയതില്‍ കുടുംബം സന്തോഷത്തിലാണ്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ടീം ഗ്രൂപ്പ് മല്‍സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ ആദ്യ ഇലവനില്‍ കളിക്കാനാകണേ എന്ന പ്രാര്‍ഥനയിലാണ് കുടുംബം. നായ പരിശീലകനായ അച്ഛന്‍ പ്രവീണിനും അമ്മയ്ക്കും മകന്റെ അരങ്ങേറ്റം കാണണം എന്ന് അതിയായി ആഗ്രഹം ഉണ്ട്. ചേട്ടന്‍ ഇന്ത്യന്‍ ടീമിലെത്തിയതോടെ സ്കൂളിലെ താരമായി മാറിയതിന്റെ സന്തോഷത്തിലാണ് അനിയത്തി നന്ദന.