ബാറ്റുകൊണ്ടും പന്തുകൊണ്ടും കനമുള്ള സംഭാവനകളുമായി ഹാർദിക് പാണ്ഡ്യയെന്ന സൂറത്തുകാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ ‘സെൻസേഷനാ’യി വളരുമ്പോൾ, എല്ലാത്തിനും സാക്ഷിയായി ‘ഇതൊക്കെ എന്ത്’ എന്ന മട്ടിൽ വളരെ ‘കൂളായി’ ഇരിക്കുന്നൊരു ആളുണ്ട്. ഇന്ത്യൻ എ ടീം പരിശീലകനും യുവതാരങ്ങളുടെ മെന്ററുമെല്ലാമായ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരേയൊരു വൻമതിൽ! ഇന്ത്യ എ ടീം പരിശീലകനായിരിക്കെ തന്റെ കൺമുന്നിൽ വളർന്നുവന്ന പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റിൽ കാര്യമായ മാറ്റങ്ങൾക്കു കുടപിടിക്കുമ്പോൾ, അതിൽ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാൾ ദ്രാവിഡ് തന്നെ.
സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുന്ന പാണ്ഡ്യ തന്റെ കരിയറിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ കണ്ടെത്തിയെന്ന് അഭിനന്ദനത്തിന്റെ സ്വരത്തിൽ ചൂണ്ടിക്കാട്ടുമ്പോൾ, ദ്രാവിഡിന്റെ മുഖത്തുള്ളത് ആ പഴയ ശാന്തത തന്നെയാണ്. മീറ്ററുകളോളം ഓടിയെത്തി ആഞ്ഞു ബോൾ ചെയ്യുന്ന അക്തറിനെയും ബ്രെറ്റ് ലീയേയുമെല്ലാം ഏറ്റവും അനായാസമായി തടുത്തിട്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്ന അതേ ശാന്തത!
ഇന്ത്യൻ സീനിയർ ടീമിൽ അംഗമാകുന്നതു സ്വപ്നം കാണുന്ന യുവതാരങ്ങൾക്ക് അനുകരണീയമായ മാതൃക കൂടിയാണ് പാണ്ഡ്യയെന്നും ഈ മുൻനായകൻ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡിനു കീഴിൽ ഇന്ത്യൻ എ ടീം കഴിഞ്ഞ വർഷം നടത്തിയ ഓസ്ട്രേലിയൻ പര്യടനത്തിലാണ് പാണ്ഡ്യയെന്ന താരത്തിന്റെ കഴിവുകൾ ഇന്ത്യൻ സെലക്ടർമാർ കാര്യമായി ശ്രദ്ധിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് ബാറ്റു ചെയ്യാനുള്ള കഴിവാണ് അയാളെ സെലക്ടർമാരുടെ ശ്രദ്ധയിലെത്തിച്ചത്.
അവിടുന്നിങ്ങോട്ട് പാണ്ഡ്യയുടെ വളർച്ച ത്വരിതഗതിയിലായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനുള്ള പാണ്ഡ്യയുടെ മികവും അതിനൊപ്പം വളർന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും പാണ്ഡ്യയുടെ ഈ കഴിവിന് തെളിവുകളുണ്ടായി. ആവശ്യമുള്ളപ്പോൾ വേഗം കുറച്ചും അല്ലാത്തപ്പോൾ വേഗം കൂട്ടിയും പാണ്ഡ്യ ആരാധകരുടെ ഹൃദയം കവർന്നു. പാണ്ഡ്യയുടെ ബാറ്റിങ് കാണാൻ ആരാധകർ കാത്തിരിക്കുന്ന സ്ഥിതിപോലുമുണ്ടായി.
ചെന്നൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ എം.എസ്.ധോണിക്കൊപ്പം പാണ്ഡ്യ കളിച്ച ഇന്നിങ്സ് മറക്കുന്നതെങ്ങനെ? മൽസരം തിരിച്ച അർധസെഞ്ചുറിയും പാണ്ഡ്യ ഈ മൽസരത്തിൽ സ്വന്തമാക്കി. കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിൽ അത്ര ശോഭിച്ചില്ലെങ്കിലും ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതിലൂടെ ടീമിന്റെ വിജയത്തിൽ തന്റെ സംഭാവന ഉറപ്പാക്കി. അതിനു പിന്നാലെയിതാ ഇൻഡോർ ഏകദിനത്തിൽ മറ്റൊരു തകർപ്പൻ അർധസെഞ്ചുറിയുമായി വീണ്ടും വരവറിയിച്ചിരിക്കുന്നു. ഒപ്പം കളിയിലെ കേമൻ പട്ടവും സ്വന്തമാക്കി പാണ്ഡ്യ.
‘സ്വാഭാവികമായ കളി’ എന്നൊന്നില്ല
സാഹചര്യങ്ങള്‍ക്കനുസരിച്ച് കളി മാറ്റാൻ സാധിക്കുന്നതാണ് പാണ്ഡ്യയുടെ മികവെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നു. എപ്പോഴും സ്വാഭാവികമായ കളി പുറത്തെടുക്കാനാണ് എല്ലാവരും താൽപര്യപ്പെടുക. എന്നാൽ, സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനാണ് ഹാർദ്ദിക്കിന്റെ ശ്രമം. അതിന്റെ പൂർണ ക്രെഡിറ്റും അവനുതന്നെയാണ്. സ്വന്തം കരിയറിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ കണ്ടെത്തിയ വ്യക്തിയാണ് ഹാർദ്ദിക് – ദ്രാവിഡ് പറഞ്ഞു.
നാലാം നമ്പറിലാണ് അവൻ ബാറ്റു ചെയ്യാനെത്തുന്നതെങ്കിൽ പ്രത്യേക പ്രകടനമാകും അവന്റേത്. ഇനി ആറാം നമ്പറിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിൽ മറ്റൊരു രീതിയിലാകും അവന്റെ ഇന്നിങ്സ്. ചിലപ്പോൾ ടീം നാലിന് 80 എന്ന നിലയില്‍ നിൽക്കുമ്പോഴായിരിക്കും ഹാർദിക് ബാറ്റിങ്ങിനെത്തുക. അപ്പോള്‍ ആദ്യ ഏകദിനത്തിൽ കണ്ടതുപോലെ പിടിച്ചുനിന്ന് കളിക്കാൻ അവനറിയാം. ഒരു താരത്തിൽനിന്ന് നാം പ്രതീക്ഷിക്കുന്നതും അതാണല്ലോ. പണ്ടുതൊട്ടേ കേട്ടുവരുന്ന ‘സ്വാഭാവികമായ കളി’ എന്ന പ്രയോഗം എന്നെ നിരാശപ്പെടുത്താറുണ്ട്. എന്റെ കാഴ്ചപ്പാടിൽ ‘സ്വാഭാവികമായ കളി’ എന്നൊന്നില്ല – ദ്രാവിഡ് പറഞ്ഞു.
ആക്രമണോത്സുകതയെ കെടുത്തിക്കളയരുത്
മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്ന ഋഷഭ് പന്തിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു. ചിലർക്ക് സ്വാഭാവികമായ ചില പ്രത്യേകതകളുണ്ടാകാം. ആക്രമണോത്സുകതയാണ് പന്തിന്റെ ബാറ്റിങ്ങിന്റെ പ്രത്യേകത. അവന്റെ ഈ ആക്രമണ ത്വര നാം എടുത്തുമാറ്റേണ്ടതില്ല. പകരം, സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കളി ക്രമപ്പെടുത്താൻ അവരെ സഹായിക്കുക മാത്രമാണ് ചെയ്യേണ്ടത് – ദ്രാവിഡ് പറഞ്ഞു.
നാം എങ്ങനെയാണ് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രധാനം. ടീമിന്റെ സ്കോർ മൂന്നിന് 30 എന്ന നിലയിൽ നിൽക്കുമ്പോഴും മൂന്നിന് 250 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴും വേണ്ട രീതിയിൽ കളിക്കാൻ നിങ്ങൾക്കാകുന്നുണ്ടോ എന്നതാണ് പ്രധാനം. മൽസരത്തിന്റെ ആദ്യ ഓവറിലും ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറിലും ബാറ്റിങ്ങിന് ഇറങ്ങാൻ നിങ്ങൾ പ്രാപ്തനാണോ എന്നു ശ്രദ്ധിക്കുക. വ്യത്യസ്തമായ സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റിങ് ക്രമപ്പെടത്താനാകണം. ഇപ്പോൾ ഹാർദ്ദിക്ക് കാട്ടുന്ന ഇത്തരം ലക്ഷണങ്ങളാണ് വളരുന്ന ഒരു താരത്തിന്റെ ലക്ഷണങ്ങൾ. ടീമിന് ആവശ്യമായ സംഭാവനകൾ നൽകുന്ന കാര്യത്തിൽ സ്ഥിരത പുലർത്തുന്ന ഇത്തരം താരങ്ങളെയാണ് നമുക്ക് ആവശ്യം. ഇപ്പോൾ ഇന്ത്യ എ ടീമിൽ കളിക്കുന്ന താരങ്ങൾക്കു മുന്നിലുള്ള വെല്ലുവിളിയും സമാനമാണ്. ഓരോ സാഹചര്യത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് കളി ക്രമീകരിക്കുക – ദ്രാവിഡ് പറഞ്ഞു.
Advertisement