ഇന്ത്യൻ ടീമിൽ നിന്ന് വിശ്രമമെടുത്ത് കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തെ രവിചന്ദ്ര അശ്വിൻ ഇപ്പോൾ പഴിക്കുന്നുണ്ടാകും. പകരക്കാരായെത്തിയ കുൽദീപും ചഹാലും കൈക്കുഴ കൊണ്ട് വിസ്മയം തീർക്കുമ്പോൾ അശ്വിന്റെ തിരിച്ചുവരവ് അത്ര അനായാസമാകില്ല.
ഭാര്യയുടെ അസുഖത്തെത്തുടർന്ന് ഏകദിനങ്ങളിൽ നിന്നു വിട്ടുനിന്ന ശിഖർ ധവാനു ഭീഷണി ഓപ്പണർ റോളിൽ കണ്ണുവച്ച് ബാറ്റുവീശുന്ന അജിങ്ക്യ രഹാനെയെയാണ്. അടുത്ത ലോകകപ്പ് ക്രിക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നടപ്പാക്കുന്ന പരീക്ഷണങ്ങളുടെ ആദ്യഘട്ടം അവസാനിക്കുമ്പോൾ ടീമിനകത്തും പുറത്തും മികച്ചവരുടെ തിക്കും തിരക്കുമാണ്. ബാറ്റിങ്ങിലെ നാലാംസ്ഥാനത്തിനാണ് ഏറ്റവും വലിയ കൂട്ടയിടി.
നാലാമനാകാൻ ഹാർദിക് ?
ഏകദിന ബാറ്റിങ്ങിലെ നാലാംസ്ഥാനത്തേക്ക് ഇന്ത്യ ഈ വർഷം ഇതുവരെ പരീക്ഷിച്ചത് ആറുപേരെയാണ്. ഐസിസി ചാംപ്യൻസ്ട്രോഫി വരെ യുവരാജ് സിങ് അടക്കി വാണ സ്ഥാനത്തേക്ക് പിന്നീടുള്ള മൽസരങ്ങളിൽ കെ.എൽ.രാഹുൽ, കേദാർ ജാദവ്, മനീഷ് പാണ്ഡെ, ദിനേശ് കാർത്തിക് എന്നിവരെ ഇറക്കി നോക്കി. സ്പിന്നർമാരെ ഫലപ്രദമായി നേരിടേണ്ട ഈ പൊസിഷനിലേക്കുള്ള ഏറ്റവും പുതിയ കണ്ടെത്തലാണ് ഹാർദിക് പാണ്ഡ്യ.
ഇൻഡോർ ഏകദിനത്തിൽ നാലാമനായി രവിശാസ്ത്രിയുടെ നിർദേശ പ്രകാരമിറങ്ങിയ ഹാർദിക് 78 റൺസുമായി തിളങ്ങിയിരുന്നു. ഈ വർഷം 11 മൽസരങ്ങളിൽ നിന്ന് 372 റൺസ് നേടിയ യുവരാജിന്റെ പേരിലാണ് നാലാംസ്ഥാനക്കാരന്റെ മികച്ച പ്രകടനം. യുവരാജിനും ദിനേഷ് കാർത്തിക്കിനും ശേഷം നാലാംനമ്പറിൽ ഈ വർഷം അർധ സെഞ്ചുറി പിന്നിട്ട ഏകതാരം ഹാർദിക്കാണ്.
കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിൽ നിന്നായി 17 സിക്സറുകളും അഞ്ചു ഫോറുകളും ഹാർദിക് സ്പിന്നർമാർക്കെതിരെ നേടിയിരുന്നു–179.38 സ്ട്രൈക്ക് റേറ്റിൽ. മൂന്നാം ഏകദിനത്തിൽ ഓസീസ് സ്പിന്നർ ആഷ്ടൻ ആഗറെ കണക്കിനു ശിക്ഷിച്ച ഹാർദിക് പേസർമാരെ സൂക്ഷിച്ചാണ് നേരിട്ടത്. സ്പിന്നർമാരോടുള്ള ഈ മനോഭാവത്തിലാണ് കോച്ചും ക്യാപ്റ്റനും നോട്ടമിടുന്നത്. കോഹ്‌ലി നാലാം നമ്പറിലേക്ക് ഇറങ്ങിക്കളിക്കണമെന്ന അഭിപ്രായവും ഉണ്ട്.
തുടക്കം ഗംഭീരം
ഇന്ത്യൻ ഓപ്പണർമാർ ഈ വർഷം ഇതുവരെ ആറു സെഞ്ചുറി കൂട്ടുകെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. ശിഖർ ധവാനും രോഹിത് ശർമയുമടങ്ങുന്ന ഓപ്പണിങ് സഖ്യം സ്ഥാനമുറപ്പിക്കുമ്പോൾ പാർട് ടൈം ഓപ്പണർ അജിങ്ക്യ രഹാനയെ എവിടെ കളിപ്പിക്കുമെന്നതാണ് ആശങ്ക. കോഹ്‍ലി നാലാംസ്ഥാനത്തേക്കിറങ്ങിയാൽ മൂന്നാം നമ്പറിൽ രഹാനെയെ ധൈര്യമായി പരീക്ഷിക്കാം. അതല്ലെങ്കിൽ അഞ്ചാം സ്ഥാനത്ത്. ലോകേഷ് രാഹുലാണ് ഈ സ്ഥാനങ്ങളിൽ രഹാനെയ്ക്കു വെല്ലുവിളി.
ആ രണ്ടുപേർ ആരൊക്കെ?
കൈക്കുഴ കൊണ്ട് പന്തെറിയുന്ന ഒരു സ്പിന്നറെങ്കിലും ടീമിൽ വേണമെന്നത് പരിശീലകൻ രവിശാസ്ത്രിയുടെ പിടിവാശിയാണ്. അശ്വിൻ– ജഡേജ സഖ്യത്തിൽ നിന്ന് ഇന്ത്യൻ സ്പിന്നാക്രമണം വഴുതിപ്പോകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. ഹാട്രിക്കുമായി തിളങ്ങിയ കുൽദീപ് യാദവും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടി യുസ്‌വേന്ദ്ര ചഹാലും മികച്ചുനിൽക്കുന്നു. ഹാർദിക്കിന്റെ വരവോടെ ഓൾറൗണ്ടർ സ്ഥാനം പ്രതിസന്ധിയിലായ ജഡേജയ്ക്ക് ഇനി സ്പിൻബോളറെന്ന വിലാസത്തിൽ തന്നെ മികവുകാട്ടണം.
ഡെത്ത് ഓവർ
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷലിസ്റ്റുകൾ ഇന്നുള്ളത് ടീം ഇന്ത്യക്കാണ്– പറഞ്ഞത് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് തന്നെ. മൂന്നാം ഏകദിനത്തിൽ മുന്നൂറിനു മുകളിൽ ഓസ്ട്രേലിയ സ്കോർ ചെയ്യുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഭുവനേശ്വറും ബുമ്രയും ഓസീസ് ബാറ്റ്സ്മാൻമാരെ വരിഞ്ഞു മുറുക്കിയത്.
രണ്ടാം ഏകദിനത്തിൽ ആറ് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുനൽകിയ ഭുവനേശ്വർ മൂന്ന് വിക്കറ്റുകൾ എടുത്തു. ആറ് ഓവറിൽ മൂന്നും മെയ്ഡൻ ഓവറുകളുമായിരുന്നു. യോർക്കറുകളിൽ ബുമ്രയ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല. ഉമേഷ് യാദവും മുഹമ്മദ് ഷമിയും അവസരത്തിനായി കാത്തിരിക്കുന്നു.