തുടർച്ചയായ മൂന്നാം മൽസരത്തിലും ഓസ്ട്രേലിയയെ തോൽപ്പിച്ച് പരമ്പര ഉറപ്പിക്കുകയും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയരുകയും ചെയ്ത ടീം ഇന്ത്യയെ വാനോളം പുകഴ്ത്തി ഓസീസ് താരം ആരോൺ ഫിഞ്ച് രംഗത്ത്. ഇപ്പോഴത്തെ അവസ്ഥയിൽ തോൽപ്പിക്കാൻ ഏറെ പ്രയാസമുള്ള ടീമാണ് ഇന്ത്യയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ്സൈറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഫിഞ്ച് പറഞ്ഞു.
ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കായി ഇത്ര മോശം അവസ്ഥയിൽ കളിച്ച ഓർമ്മയില്ലെന്നും ഫിഞ്ച് പറഞ്ഞു. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു ആരോൺ ഫിഞ്ച്. ഇത്തവണ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഫിഞ്ചിന് കളിക്കാൻ സാധിച്ചിരുന്നില്ല. കാൽക്കുഴയ്ക്കേറ്റ പരുക്കായിരുന്നു കാരണം.
പരുക്കമാറി തിരിച്ചെത്തിയ ഇൻഡോർ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഫിഞ്ച് വരവറിയിച്ചെങ്കിലും, മികവു കാട്ടുന്നതിൽ സഹതാരങ്ങൾ പരാജയപ്പെട്ടതോടെ തുടർച്ചയായ മൂന്നാം ഏകദിനത്തിലും തോൽവി രുചിക്കാനായിരുന്നു ഓസീസിന്റെ വിധി. അഞ്ചു വിക്കറ്റ് വിജയവുമായി ഇന്ത്യ മൽസരവും പരമ്പരയും സ്വന്തമാക്കുകയും ചെയ്തു. വ്യാഴാഴ്ച ബെംഗളുരുവിലാണ് പരമ്പരയിലെ നാലാം ഏകദിനം നടക്കുക.
അവസരം നൽകിയാൽ ഇന്ത്യ ഇടിച്ചുകയറും
മികവിന്റെ പൂർണതയിൽ കളിച്ചെങ്കിൽ മാത്രമേ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാനാകൂവെന്ന് ഫിഞ്ച് അഭിപ്രായപ്പെട്ടു. വിജയം അനിവാര്യമാണെന്ന മനോഭാവത്തോടെ കളിച്ചാലേ രക്ഷയുള്ളൂ. മാത്രമല്ല, ജയിക്കാൻ ഒരു അവസരം ലഭിച്ചാൽ അതു പൂർണമായും മുതലെടുക്കണം. ചെറിയൊരു വീഴ്ച സംഭവിച്ചാൽ മൽസരം കൈവിട്ടുപോകും – ഫിഞ്ച് ചൂണ്ടിക്കാട്ടി.
ആദ്യത്തെ മൂന്നു മൽസരങ്ങളിലും ഓസ്ട്രേലിയയ്ക്ക് മുൻതൂക്കം കിട്ടിയ അവസരങ്ങളുണ്ടായിരുന്നു. എന്നാൽ, ചെറിയൊരു മുൻതൂക്കം കിട്ടിയ അവസരങ്ങൾ പോലും ഇന്ത്യ മുതലെടുത്തു. ഇന്ത്യയ്ക്ക് ചെറിയൊരു അവസരമെങ്കിലും കൊടുത്താൽ, 10ൽ ഒൻപതു തവണയും അവർ നമ്മെ തോൽപ്പിച്ചിരിക്കും – ഫിഞ്ച് പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥയിൽ 100 ശതമാനം ശ്രമമുണ്ടെങ്കിൽ മാത്രമെ ഇന്ത്യയെ കീഴടക്കാനാകൂ. 90 ശതമാനം മികച്ച പ്രകടനം പുറത്തെടുത്താലും ഫലമില്ലാത്ത അവസ്ഥയാണ്. പരമ്പരയിൽ അവർ 3–0ന് മുന്നിലെത്തിക്കഴിഞ്ഞു. ലോക ഒന്നാം നമ്പർ ടീമിനെതിരെ കൂടുതൽ മികച്ച പ്രകടനമാണ് നടത്തേണ്ടതെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.
തുടർപരാജയങ്ങള്‍ വിഷമകരം
തുടർച്ചയായ പരാജയങ്ങൾ ഒരിക്കലും അനായാസം നേരിടാനാവില്ലെന്നും ഫിഞ്ച് പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ചെന്ന് വിജയം സ്വന്തമാക്കുകയെന്നത് ഏതൊരു ടീമിന്റെയും സ്വപ്നമാണ്. അതിനു സാധിക്കാതെ വരുന്നതോടെ അതു നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കും. നമ്മുടെ പ്രകടനത്തെയും അതു ബാധിക്കും. അതു പതിവുള്ള കാര്യമാണെന്നും ഫിഞ്ച് ചൂണ്ടിക്കാട്ടി.
വിദേശത്തു കളിച്ച അവസനാത്തെ 13 മൽസരങ്ങളിലും ഓസ്ട്രേലിയയ്ക്ക് വിജയിക്കാനായിട്ടില്ല. രണ്ടു മൽസരങ്ങൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ, ബാക്കി 11 മൽസരങ്ങളിലും അവർ ദയനീയമായി തോറ്റു.