ബൗണ്ടറി ലൈനുകളിലെ കിടിലൻ സേവുകളോടും അപമര്യാദയായി പെരുമാറുന്ന താരങ്ങളോടും ‘കടക്കു ഗ്രൗണ്ടിനു പുറത്ത്’ എന്ന് ഐസിസി. പന്ത് ബൗണ്ടറി ലൈൻ കടന്നശേഷവും ചാടിപ്പിക്കുന്ന ഏർപ്പാട് പറ്റില്ലെന്നു കട്ടായം പറഞ്ഞിരിക്കുകയാണ് ഐസിസി.
കഴിഞ്ഞ ദിവസം ഇൻഡോറിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന മൽസരത്തിൽ പീറ്റർ ഹാന്‍ഡ്സ്കോംബിനെ പുറത്താക്കാൻ ഇന്ത്യൻ താരം മനീഷ് പാണ്ഡെയെടുത്ത ഇത്തരമൊരു ക്യാച്ച് ആരാധകരുടെ കയ്യടി നേടിയിരുന്നു. അതിനു പിന്നാലെയാണ് ഇതുപോലുള്ള ക്യാച്ചുകളെ ഐസിസി ‘ഔട്ടടി’ച്ചത്.
ഈ മാസം 28 മുതൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക– ബംഗ്ലാദേശ്, പാക്കിസ്ഥാൻ– ശ്രീലങ്ക പരമ്പരകൾ മുതലാണ് പുതിയ നിയമങ്ങള്‍ ഐസിസി നടപ്പിൽ വരുത്തുന്നത്.
∙ ക്യാച്ച് ഇനി പരിധിക്കുള്ളിൽ
ബൗണ്ടറി ക്യാച്ചുകളിൽ ഫീൽഡർ ബോളുമായുള്ള അവസാന കോൺടാക്ട് ബൗണ്ടറി ലൈനിനു മുൻപായി നടത്തണമെന്നാണ് പുതിയ നിയമം. അല്ലാത്തപക്ഷം ബാറ്റിങ് ടീമിന് അനുകൂലമായി റൺസ് അനുവദിക്കും. ബൗണ്ടറി ലൈൻ കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന ‘സാഹസികത’ ഇനി പറ്റില്ലെന്ന് ചുരുക്കം.
∙ നിലവിട്ടാൽ ‘ഗെറ്റ് ഔട്ട് ഗ്രൗണ്ട്’
പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ ഫീൽഡിൽ നിന്നു പുറത്താക്കാനുള്ള ഭേദഗതിയും പുതിയ ഐസിസി ചട്ടത്തിലുണ്ട്. ലെവൽ ഫോർ നിയമലംഘനങ്ങൾ നടത്തുന്ന താരങ്ങളെയാണ് പുറത്താക്കുക. അമ്പയറെ ഭീഷണിപ്പെടുത്തുക, കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കാനോ ഭയപ്പെടുത്താനോ ശ്രമിക്കുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കൽ കാരണങ്ങൾക്കുള്ളിൽപെടും.
∙ ബാറ്റ് സൈസ്
‘സ്പ്രിങ് ബാറ്റിനെ’ക്കുറിച്ച് കിംവദന്തികൾ കേൾക്കാത്ത ക്രിക്കറ്റ് പ്രേമികൾ ചുരുക്കമായിരിക്കും. ബാറ്റിന്റെ കാര്യത്തിലും ചില്ലറ പരിഷ്കാരങ്ങൾ ഐസിസി കൊണ്ടുവന്നിട്ടുണ്ട്. ക്രിക്കറ്റ് ബാറ്റിന്റെ എഡ്ജുകളിലെ(വശങ്ങളുടെ) കട്ടി ഇനിമുതൽ 40 മില്ലിമീറ്ററിനുള്ളിലാവണം. ബാറ്റിന്റെ ഡെപ്ത് 67 മില്ലീമീറ്ററിനുള്ളിലുമായിരിക്കണമെന്നും പുതിയ ചട്ടം നിഷ്കർഷിക്കുന്നു.
∙ ഡിആർഎസ്
അമ്പയറുടെ തീരുമാനത്തിൽ മാറ്റം സംഭവിച്ചില്ലെങ്കിൽ ഇനി മുതല്‍ റിവ്യൂ നഷ്ടപ്പെടില്ല. ടെസ്റ്റുകളിൽ ഒരു ഇന്നിങ്ങ്സിലെ 80 ഓവറിനു ശേഷം ഇനി റിവ്യൂകൾ അനുവദിക്കില്ല. ട്വന്റി –ട്വന്റി മൽസരങ്ങളിലും ഇനിമുതൽ ഡിആർഎസ് ഉപയോഗിക്കാൻ അനുമതിയുണ്ട്.
∙ വായുവിൽ നിന്നാലും ‘നോട്ടൗട്ട്’
റണ്ണിനായി ഓടുന്ന ബാറ്റ്സ്മാൻ ക്രീസിലേക്കു ഡൈവ് ചെയ്യുന്ന അവസരങ്ങളിൽ ബാറ്റ് ക്രീസിൽ സ്പർശിച്ചു കഴിഞ്ഞാൽ പിന്നെ അവരെ പുറത്താക്കാനാകില്ലെന്നും ഭേദഗതിയുണ്ട്. അതായത്, ബാറ്റ് ഒരിക്കൽ ക്രീസിൽ സ്പര്‍ശിക്കുന്നു എന്നു കരുതുക. പിന്നീട് വിക്കറ്റ് തെറുപ്പിക്കുന്ന അവസരത്തിൽ ബാറ്റ് ക്രീസിൽ തൊടാത്ത അവസ്ഥയിലാണെങ്കിലും ബാറ്റ്സ്മാൻ ഔട്ടാകില്ല. സ്റ്റംപിന്റെ കാര്യത്തിലും ഈ ചട്ടം ബാധകമാണ്.