ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനപരമ്പര ഇന്ത്യയ്ക്ക്. ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യ ഓസീസിനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. 294 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറില്‍ ഇന്ത്യ മറികടന്നു.
ചെന്നൈയിലും കൊൽക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മൽസരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടർച്ചയായ മൂന്നാം ജയത്തോടെയാണ് ഇൻഡോറിൽ കിരീടം ഉറപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തപ്പോൾ, 13 പന്തുകൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. വിജയം അഞ്ചു വിക്കറ്റിന്.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച ഓപ്പണർ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറിയാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലെങ്കിൽ, ഓപ്പണർമാരായ രോഹിത് ശർമ (71), അജിങ്ക്യ രഹാനെ (70), യുവ വിസ്മയം ഹാർദിക് പാണ്ഡ്യ (78) എന്നിവരുടെ അർധസെഞ്ചുറികളിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. രണ്ടാം വിക്കറ്റിൽ ഓസീസിനായി ആരോൺ ഫിഞ്ച് – സ്റ്റീവ് സ്മിത്ത് സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടിന് ഓപ്പണിങ് വിക്കറ്റിലെ രോഹിത്–രഹാനെ സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടിലൂടെയും ഇന്ത്യ മറുപടി നൽകി. മൂന്നാം വിക്കറ്റിൽ കോഹ്‍ലി–പാണ്ഡ്യ (56) സഖ്യവും അഞ്ചാം വിക്കറ്റിൽ പാണ്ഡ്യ–പാണ്ഡെ (78) സഖ്യവും കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളും ഇന്ത്യൻ ഇന്നിങ്സിന് മുതൽക്കൂട്ടായി. എന്തായാലും ഇന്ത്യൻ മണ്ണിലേറ്റ ഈ തിരിച്ചടി ഓസീസ് ക്രിക്കറ്റിനെ ഏറെക്കാലം വേട്ടയാടുമെന്നുറപ്പ്!
ഈ വിജയത്തോടെ തുടർച്ചയായ ആറാം പരമ്പര ജയമാണ് ഇന്ത്യ ഉറപ്പിച്ചിരിക്കുന്നത്. പ്രതാപകാലത്തിന്റെ നിഴൽ മാത്രമായ ഓസീസിനിത് തുടർച്ചയായ രണ്ടാം പരമ്പര തോൽവിയും. തുടർച്ചയായ ഒൻപതാം വിജയത്തോടെ ഇന്ത്യ മികവിന്റെ ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ, തുടർച്ചയായ ആറാം തോൽവി വഴങ്ങിയ ഓസീസിനിത് തിരിച്ചിറക്കത്തിന്റെ കാലമാണ്. വിദേശ പിച്ചുകളിൽ തുടർച്ചയായ 11–ാം തോൽവിയാണിതെന്നത് പരാജയത്തിന്റെ കയ്പ് വർധിപ്പിക്കുന്നു.