‘‘മരപ്പണിക്കാരനാണ് എന്റെ അച്ഛൻ. തൗബാലിലെ വീട്ടിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഇംഫാൽ ടൗണിൽ മീൻവിൽപനക്കാരിയാണ് അമ്മ. കൃഷിയില്ലാത്ത സമയങ്ങളിൽ മരപ്പണിക്കു പോകുമ്പോൾ അച്ഛൻ ഒരിക്കലും എന്നെ സഹായത്തിനു വിളിച്ചിട്ടില്ല. അവർ ജോലിക്കു പോയി സമ്പാദിച്ച പണംകൊണ്ട് എന്നെ കളിക്കാൻ വിട്ടു. ആ പിന്തുണയാണ് എന്റെ ഏറ്റവും വലിയ കരുത്ത്.’’ – പറയുന്നത് അമർജിത് സിങ് കിയാമാണ്.
അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യയെ നയിക്കാൻ നിയോഗിക്കപ്പെട്ട അമർജിത്തിന്റെ മാത്രം കഥയല്ലിത്. കുട്ടിലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിലെ കളിക്കാരിൽ മിക്കവരും ചെറിയ സാഹചര്യങ്ങളിൽനിന്നു കളിച്ചെത്തിയവർ. കളിക്കാനൊരു പന്തു വാങ്ങാൻപോലും കാശില്ലാത്തവർ. വിശപ്പും ദാഹവും എന്തെന്നു നന്നായി അറിയുന്നവർ.
സിക്കിമിൽനിന്നുള്ള പതിനേഴുകാരൻ കോമൾ തട്ടാലിനു ചെറുപ്പത്തിലൊരു പന്തു വാങ്ങാൻപോലും പണമുണ്ടായിരുന്നില്ല. മാതാപിതാക്കൾ തയ്യൽ ജോലിക്കാർ. മിച്ചം വരുന്ന തയ്യൽത്തുണി കൂട്ടിക്കെട്ടി പന്തുണ്ടാക്കിയാണു കോമൾ കളി തുടങ്ങിയത്. അതു കണ്ട മാതാപിതാക്കൾ ഒരു ദിവസം കോമളിനെ ഞെട്ടിച്ചു: അച്ഛൻ അരുൺകുമാറും അമ്മ സുമിത്രയും ചേർന്ന് ഒരു ദിവസം മകനൊരു ഫുട്ബോൾ സമ്മാനിച്ചു! അതേക്കുറിച്ചോർത്താൽ ഇപ്പോഴും തന്റെ കണ്ണു നിറയുമെന്നു കോമൾ.
ഇന്ത്യൻ ടീമിലെ പത്താം നമ്പർ ജഴ്സി കോമളിന്റേതാണ്. പടിഞ്ഞാറൻ സിക്കിമിലെ ടിംബെർബോങ്ങിൽനിന്ന് 2011ൽ നാംചി സ്പോർട്സ് അക്കാദമിയിലെത്തിയശേഷം കോമളിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2014ൽ ഗോവയിൽ നടന്ന അണ്ടർ 17 സിലക്‌ഷൻ ട്രയൽസ് വഴി ഇന്ത്യൻ ക്യാംപിലേക്ക്. ഗോവയിൽ കഴിഞ്ഞ വർഷം നടന്ന ബ്രിക്സ് കപ്പിൽ ബ്രസീലിനെതിരെ ഗോളടിച്ചു കോമൾ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തു.
മണിപ്പുരിൽനിന്നു 2010ൽ ചണ്ഡിഗഡിലെ ഫുട്ബോൾ അക്കാദമിയിൽ എത്തിയതോടെയാണ് അമർജിത് സിങ്ങും കളിയിൽ തെളിഞ്ഞത്. ചേട്ടൻ ഉമാകാന്താ സിങ്ങിന്റെ വഴി പിന്തുടർന്നായിരുന്നു മണിപ്പുരിൽനിന്ന് അമർജിത് അവിടേക്കു വണ്ടികയറിയത്. ഹോസ്റ്റൽ ഫീസ് പോലും കൊടുക്കാൻ മാതാപിതാക്കൾക്കു പണമില്ലെന്നു കണ്ട അക്കാദമി അധികൃതർ അമർജിതിനു താമസവും ഭക്ഷണവും സ്കൂൾ വിദ്യാഭ്യാസവും സൗജന്യമായി നൽകി. അക്കാദമിയുടെ ഗോവൻ പര്യടനത്തിനിടെ അമർജിതിന്റെ കളി ദേശീയ സിലക്‌ടർമാരുടെ കണ്ണിലുടക്കി. വൈകാതെ ഇന്ത്യൻ ടീമിന്റെ അനിഷേധ്യനായ മിഡ്ഫീൽഡ് ജനറലായി അമർജിത് മാറുകയും ചെയ്തു.
ബെംഗളൂരുവിലെ ഫുട്പാത്ത് കച്ചവടക്കാരിയുടെ മകനാണ് ഡിഫൻഡർ സഞ്ജീവ് സ്റ്റാലിൻ. അച്ഛൻ ദിവസവേതനക്കാരൻ. വേണ്ടപ്പോഴൊക്കെ മടികൂടാതെ പണം തന്നു തന്നെ കളിക്കാൻ പ്രോൽസാഹിപ്പിച്ച മാതാപിതാക്കളുടെ ജോലി എന്താണെന്നുപോലും തനിക്ക് അറിയില്ലായിരുന്നെന്നു സഞ്ജീവ് പറയുന്നു. ഫുട്പാത്തിൽ തുണി വിറ്റാണ് അമ്മ പണമുണ്ടാക്കുന്നതെന്ന് അറിഞ്ഞതു വലിയ ഞെട്ടലോടെയായിരുന്നു. അവർ ഒരിക്കലും എന്നെ വിഷമിപ്പിച്ചിട്ടില്ല – സഞ്ജീവ് പറയുന്നു.
ഇവർ മൂവരിലും കഥ തീരുന്നില്ല. മണിപ്പുരിലെ മീൻവിൽപനക്കാരിയാണു മറ്റൊരു താരം കുമാന്തേം നിങ്തോയിൻഗൻബയുടെ അമ്മ. കൊൽക്കത്തക്കാരൻ ജിതേന്ദ്ര സിങ്ങിന്റെ അച്ഛൻ സെക്യൂരിറ്റി ജോലിക്കാരൻ; അമ്മ തയ്യൽക്കാരിയും.
സിക്കിമുകാരൻ കോമൾ തട്ടാൽ ഒടുവിൽ പറഞ്ഞു: ഇന്ത്യൻ സീനിയർ ടീമിൽ കളിക്കണമെന്നാണ് എല്ലാവർക്കും ആഗ്രഹം. പക്ഷേ, ഞങ്ങൾക്കു മുന്നിൽ ഈ ലോകകപ്പ് മാത്രമേയുള്ളൂ. ഇവിടെ നൂറു ശതമാനം നന്നായി കളിക്കുകയാണു ലക്ഷ്യം. ബാക്കിയെല്ലാം പിന്നെ!