ആശാനെ, നിങ്ങൾ ഒരു മരക്കുറ്റിയാണെന്ന് ഒരുകൂട്ടർ; മഹേന്ദ്രജാലം കണ്ടു മതിയായില്ലെന്ന് വേറൊരു കൂട്ടർ. എന്തായാലും, ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്രസിങ് ധോണിയെന്ന വെറ്ററൻ താരം തിമിർത്തു പെയ്യുകയാണ്. ഏറെക്കാലത്തിനു ശേഷം കേരളത്തെ നനച്ചെത്തിയ മഴ പോലെ... കോരിച്ചൊരിയുന്ന മഴയെന്ന പ്രയോഗമൊക്കെ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുമ്പോഴാണ് 14 ജില്ലകളെയും ഒരുപോലെ നനച്ച് മഴയുടെ വരവ്. അതും മഴക്കാലം എന്ന പ്രയോഗം എല്ലാവിധത്തിലും അന്വർഥമാക്കുന്ന വിധം തന്നെ. അൽപം വൈകിയാണ് എത്തിയതെങ്കിലും അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഈ മഴപ്പെയ്ത്തെന്നതും ശ്രദ്ധേയം.
ഔദ്യോഗികമായി നായക പദവി യുവതാരം വിരാട് കോഹ്‍ലിക്കു കൈമാറിയെങ്കിലും യുവതാരങ്ങൾക്ക് വഴികാട്ടിയായി ഇപ്പോഴും മുന്നിൽ നിന്നു നയിക്കുന്നത് ധോണി തന്നെ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ആടിയുലഞ്ഞ ഇന്ത്യൻ ബാറ്റിങ്ങിനെ നങ്കൂരമിട്ട് താങ്ങിനിർത്തിയ ധോണിയുടെ മികവ് നാം കയ്യടികളോടെ അംഗീകരിച്ചതാണ്. സ്ഫോടകശേഷി ഏറെയുള്ള ഹാർദിക് പാണ്ഡ്യയെന്ന യുവതാരം ധോണിയെന്ന വൻമരത്തിന്റെ തണലിൽ ഓസീസ് ബോളർമാരെ തച്ചുതകർക്കുന്നതും നാം കണ്ടു.
എന്നാൽ, ഓസീസിനെതിരായ മൽസരത്തിൽ വിക്കറ്റിനു പിന്നിലും യുവതാരങ്ങൾക്കു മാർഗദർശിയായി ധോണിയുണ്ടായിരുന്നു എന്നു തെളിയിക്കുന്ന ചില സംഭാഷണ ശകലങ്ങളാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ട്രെൻഡ്. മുന്‍നിര താരം ആർ.അശ്വിന്റെ അഭാവത്തിൽ സ്പിൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ യുവതാരങ്ങളായ യുവസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് തുടങ്ങിയവരെ വിക്കറ്റിനു പിന്നിൽനിന്ന് ധോണി നിയന്ത്രിക്കുന്ന സംഭാഷണങ്ങൾ സ്റ്റംപ് മൈക്കിലാണ് പതിഞ്ഞത്.
‘പന്ത് അകത്തേക്കു പുറത്തേക്കോ തിരിഞ്ഞാലും പ്രശ്നമില്ല, അയാൾ പന്ത് അടിക്കുന്നിടത്തേക്കു ബോൾ ചെയ്യൂ’ എന്ന് കുൽദീപിനോട് ധോണി നിർദ്ദേശിക്കുന്നത് മൈക്കിൽനിന്ന് വ്യക്തമാണ്. ‘പന്ത് നന്നായി ടേൺ ചെയ്യിക്കൂ’ എന്നും കുൽദീപിനോടും ചാഹലിനോടും ധോണി തുടർച്ചയായി പറയുന്നതു കേൾക്കാം.
വമ്പൻ അടികളുമായി ഇന്ത്യൻ ബോളർമാരുടെ മേൽ അധീശത്വം സ്ഥാപിച്ചുവന്ന ഗ്ലെൻ മാക്‌സ്‌വെൽ ക്രീസിൽ നിൽക്കെ ബോളർമാർക്ക് ധോണി ആവർത്തിച്ചു നിർദ്ദേശങ്ങൾ നൽകുന്നത് വ്യക്തമാണ്. കുൽദീപിന്റെ ബോളുകളിലെ ലൈനിലും ലെങ്തിലും ധോണി മാറ്റം നിർദ്ദേശിക്കുന്നതും സുവ്യക്തം. ഇടയ്ക്ക് പറയുന്നത് കേൾക്കാത്തതിന് ഇരുവരെയും സ്നേഹപൂർവം ശാസിക്കുന്നുമുണ്ട്. എന്തായാലും അപകടകാരികളായ ഡേവിഡ് വാർണറെയും മാർക്കസ് സ്റ്റോയ്നിസിനെയും കുൽദീപും മാക്‌സ്‌വെൽ, മാത്യു വെയ്ഡ്, പാറ്റ് കുമ്മിൻസ് എന്നിവരെ ചാഹലും പുറത്താക്കിയതോടെ ധോണിയുടെ ഇടപെടൽ വെറുതെയായില്ലെന്നും വ്യക്തം.
ഇന്ത്യൻ ക്രിക്കറ്റിലെ ‘ധോണിക്കാലം’!
ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ധോണിക്കാലത്തിനു കേരളത്തിൽ കോരിച്ചൊരിയുന്ന മഴയോടുള്ള സാമ്യം യാദൃച്ഛികമാകാം. കേരളത്തിലെ മഴ കണക്കെ ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആനന്ദലഹരിയിൽ ആറാടിച്ചിരുന്ന ഇടവപ്പാതിയാണ് ഈ ധോണിയെന്നത് വിമർശകർ പോലും അംഗീകരിക്കുന്ന സത്യം! ഗതകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന അതേ മികവുമായി ധോണി വീണ്ടും നീലക്കുപ്പായത്തിൽ അവതരിക്കുമ്പോൾ ഓർമയിലേക്കെത്തുന്നത് കോരിച്ചൊരിയുന്ന ഈ മഴപ്പെയ്ത്തല്ലാതെ എന്താണ്?
എന്തായാലും, ഇടക്കാലത്ത് നിശബ്ദമായിപ്പോയ ധോണിയുടെ ബാറ്റ് വീണ്ടും ശബ്ദിച്ചുതുടങ്ങിയതോടെ ചാകരക്കോളു ലഭിച്ചത് കടുത്ത ധോണി ഫാൻസിനാണ്. ഇതുവരെ കേട്ടുവന്ന വിമർശന ശരങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ അവർക്കിന്ന് സാധിക്കുന്നത് സ്ഫോടനശേഷി വീണ്ടെടുത്ത ആ ബാറ്റിന്റെ കരുത്തിലാണ്.
ഈ ധോണിക്കാലം ആവോളം ആസ്വദിച്ച് മതിയാകാതെ ആരാധകർ ആവർത്തിച്ചു പറയുന്നു: 2004 മുതൽ ഈ നിമിഷം വരെ ധോണിയുടെ സ്ഥാനത്ത് വേറൊരാളെ സങ്കൽപിക്കാൻ പോലും കഴിഞ്ഞിട്ടില്ല..ഇനി എത്ര നാൾ എന്നറിയില്ല, ആസ്വദിക്കണം ഞങ്ങൾക്ക് ഈ മഹേന്ദ്ര ജാലത്തിനെ..!!
ആശാനെ, നിങ്ങൾ ഒരു മരക്കുറ്റിയാണ്. അതിൽ ആടിനെയും ആനയെയും കെട്ടാം... ആട് കയറു പൊട്ടിച്ചു പോയാലും ആന ചങ്ങല പൊട്ടിച്ചു പോയാലും ആ കുറ്റി ഇളകുകയില്ല. അവിടെ തന്നെ കാണും. അതുപോലെ എത്ര വിക്കറ്റ് വീണാലും കളികണ്ടവർക്ക് ധോണിയെ ചുറ്റി കളിച്ചുകൊണ്ടേയിരിക്കാം... എന്നു മറ്റൊരാൾ.