തിരുവനന്തപുരത്ത് നടന്ന ദക്ഷിണമേഖല ജൂനിയർ അത്്ലറ്റിക് ചാംപ്യൻഷിപ്പിൽ കേരളത്തിന് ഹാട്രിക് കിരീടം. തൊള്ളായിരത്തി പതിമൂന്ന് പോയിന്റുമായാണ് തമിഴ്നാടിനെ പിന്നിലാക്കിയത്. കർണ്ണാടകയ്ക്കാണ് മൂന്നാം സ്ഥാനം.
അറുപത്തിയൊന്ന് സ്വർണ്ണം, നാൽപ്പത്തിയൊന്ന് വെള്ളി, മുപ്പത്തിമൂന്ന് വെങ്കലം. ദക്ഷിണ മേഖല ജൂനിയർ അത് ലറ്റിക് മീറ്റിൽ ഹാട്രിക് സ്വപ്നം യാഥാർഥ്യമാക്കാനായതിന്റെ സന്തോഷത്തിലാണ് കേരളത്തിന്റെ കായിക പ്രതിഭകൾ. ആദ്യദിനം തമിഴ്നാടുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിൽ കിരീടത്തിനായുള്ള കുതിപ്പിൽ അത് ആതിഥേയർക്ക് സമ്മാനിച്ചത് വ്യക്തമായ മേൽക്കൈ. തൊള്ളായിരത്തി പതിമൂന്ന് പോയിന്റുമായാണ് കേരളത്തിന്റെ കിരീട നേട്ടം. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 748 പോയിന്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
അഞ്ഞൂറ്റി അറുപത്തിയാറ് പോയിന്റുമായി കർണ്ണാടകയാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് ആകെപ്പിറന്ന 10 മീറ്റ് റെക്കോഡുകളിൽ ആറെണ്ണവും കേരളത്തിന്റെ സൃഷ്ടിയായിരുന്നു. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ എണ്ണൂറ് മീറ്ററിൽ എ.എസ്. സാന്ദ്രയും ഇരുപത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റർ ഹര്ഡിൽസിൽ പി.ഒ.സയനയും ആൺകുട്ടികളുടെ നൂറ് മീറ്റർ ഹർഡിൽസിൽ വി.കെ. മുഹമ്മദ് ലാസനും റെക്കോഡ് കുറിച്ചു. 20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ അയ്യായിരം മീറ്ററിൽ എസ്. അഭിനന്ദും 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനുവുമാണ് റെക്കോഡ് കുറിച്ച് മറ്റ് മലയാളി താരങ്ങൾ.