ഭാവിയിലെ കപില്‍ദേവാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. കപിലിന്റെ പത്തുശതമാനമെങ്കിലും പുറത്തെടുക്കാനായാല്‍ അഭിമാനമെന്ന് ഹാര്‍ദിക്. സച്ചിൻ– കോഹ്‍ലി താരതമ്യത്തിന് താൽക്കാലിക ഇടവേള നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കപില്‍–ഹാര്‍ദിക് താരതമ്യ പഠനത്തിനു തുടക്കമിട്ടു കഴിഞ്ഞു.
കളിയെണ്ണത്തിലും മികവിലും കപിലിലെത്താൻ ദൂരമേറെയുണ്ടെങ്കിലും പന്തിലും ബാറ്റിലും സ്ഥിരതയുള്ള പ്രകടനത്തിലൂടെ ഇന്ത്യ കാത്തിരുന്ന ലക്ഷണമൊത്ത ഓള്‍റൗണ്ടറാണ് താനെന്ന് വിളിച്ചുപറയുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റിങ്ങിനെ കൂട്ടത്തകര്‍ച്ചയില്‍നിന്നു കരകയറ്റുന്ന, വാലറ്റത്ത് വെടിക്കെട്ടു നടത്തുന്ന, പന്തുകൊണ്ടും മികവറിയിക്കുന്ന ഇങ്ങനെയൊരു താരത്തെയല്ലേ ഇന്ത്യ തേടിനടന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ തകർന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ സുരക്ഷിത ടോട്ടലിലെത്തിച്ച ചെപ്പോക്ക് ഏകദിന ഇന്നിങ്സിലൂടെ ഹാര്‍ദിക് ആരാധകര്‍ക്കു വീണ്ടും പ്രിയങ്കരനാകുകയാണ്. വാലറ്റത്തെ ആഞ്ഞടിക്കാരനെന്ന പേരുമാത്രമുള്ള ഹാര്‍ദിക് ഉത്തരവാദിത്ത ബാറ്റിങ്ങിലൂടെ സ്കോർ ബോർഡ് ഉയർത്തുന്നത് ചെപ്പോക്കിൽ കണ്ടു. കമന്റേറ്ററായ മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞതിങ്ങനെ ‘കൂറ്റനടിക്കാരനായ ഹാര്‍ദിക്കിനെക്കുറിച്ച് ഞാന്‍ മുന്‍പേ കേട്ടിരുന്നു. പക്ഷേ, അദ്ദേഹം സിംഗിളുകളുമായി സ്ട്രൈക്ക് മാറുന്നത് അദ്ഭുതപ്പെടുത്തുന്നു’.
ഞായറാഴ്ച ശ്രദ്ധാപൂര്‍വം ക്രീസിലുറച്ചു നിന്ന ഹാര്‍ദിക് മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുകയായിരുന്നു. ആദം സാംപയെ ഒരോവറില്‍ മൂന്നു സിക്സറുകള്‍ പറത്തിയ ഹാര്‍ദിക് ആ ഓവറില്‍ നേടിയത് 22 റണ്‍സ്. ഇന്ത്യൻ മുൻനിര താരങ്ങളെ വീഴ്ത്തിയ പേസർമാർക്കെതിരെ സൂക്ഷിച്ചു കളിക്കുകയും ചെയ്തു. കളിയുടെ ഒരുഘട്ടത്തില്‍ ധോണി 28 റണ്‍സ്, ഹാര്‍ദിക് 35 റണ്‍സ് എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.
പിന്നീട് 83 റണ്‍സ് നേടി ഹാർദിക് പുറത്താകുമ്പോള്‍ ധോണിയുടെ സമ്പാദ്യം 35 റണ്‍സ്. ‘ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിലും ഒരുപോലെ മികവു കാട്ടുന്ന ഹാര്‍ദിക് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമാണ്. നമ്മള്‍ അവനെ വിശ്വസിക്കുമ്പോള്‍ അവന്‍ സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കുന്നു’ –കോഹ്‍ലിയുടെ ഈ വാക്കുകളാണ് ഹാര്‍ദിക്കിനു കിട്ടിയ ഏറ്റവും പുതിയ സര്‍ട്ടിഫിക്കറ്റ്.
കപിലിനുശേഷം ഇന്ത്യ വളര്‍ത്തിയെടുത്ത ഓൾറൗണ്ടർ ഇര്‍ഫാന്‍ പഠാനെ ഗ്രൗണ്ടിനു പുറത്തേക്കു പലതവണ പറത്തിയാണ് മുൻപ് ഹാര്‍ദിക് ഇന്ത്യന്‍ സിലക്ടരുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റിയത്. നാലുവര്‍ഷം മുന്‍പു നടന്ന പരിശീലന മല്‍സരത്തില്‍ ഒരോവറില്‍ പഠാനെതിരായ 22 റണ്‍സ് നേടിയായിരുന്നു. കഴിഞ്ഞവര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ എട്ടാമനായി ഇറങ്ങി വാലറ്റത്തെ വെടിക്കെട്ട്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മിന്നും പ്രകടനം, ലോകകപ്പ് ട്വന്റി 20യിൽ ബംഗ്ലദേശിനെതിരായ അവസാന ഓവറിൽ പന്തുകൊണ്ട് കാട്ടിയ വിസ്മയം.
ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ 43 പന്തില്‍ നേടിയ 76 റണ്‍സ്, ഇപ്പോഴിതാ ഓസീസിനെതിരെ കരിയറിലെ മികച്ച പ്രകടനവും. വെറും ഒന്നര വര്‍ഷത്തെ പ്രായം മാത്രമുള്ള കരിയറില്‍നിന്ന് 23 കാരൻ ഇന്ത്യയ്ക്ക് സമ്മാനിച്ചത് എത്രയെത്ര അഭിമാന മുഹൂര്‍ത്തങ്ങളാണ്. മനസ്സു നിറച്ച പ്രകടനങ്ങളെല്ലാം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ആരാധകര്‍ ഹാർദികിനെ നോക്കി ധൈര്യമായി വിളിച്ചുതുടങ്ങുന്നു... ഓള്‍റൗണ്ടര്‍!