ബിസിസിഐ ഉന്നതരുടെ പിന്തുണയില്ലാതിരുന്നതിനാലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കു താൻ തിരഞ്ഞെടുക്കപ്പെടാതിരുന്നതെന്നും ഇനിയൊരിക്കലും ആ പദവിക്കു വേണ്ടി അപേക്ഷിക്കില്ലെന്നും മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. പരിശീലകസ്ഥാനം സംബന്ധിച്ചു ബിസിസിഐയിലെ ഒരുവിഭാഗം തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സേവാഗ് പറഞ്ഞു.
ടീമിന്റെ പരിശീലകനാകുന്നതിനെക്കുറിച്ചു താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പരിശീലകസ്ഥാനം തനിക്കു വച്ചുനീട്ടിയതാണ്. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും ജനറൽ മാനേജർ എം.വി.ശ്രീധറും തന്നെ വന്നു കണ്ടാണ് അപേക്ഷ അയയ്ക്കാൻ നിർബന്ധിച്ചത്.
അപേക്ഷ അയയ്ക്കുന്നതിനു മുൻപ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായവും താൻ തേടി. വിരാട് സമ്മതം മൂളിയതിനു പിന്നാലെയാണ് അപേക്ഷ അയച്ചത്. പരിശീലകനാകാൻ താൽപര്യമില്ലെന്നാണു രവി ശാസ്ത്രി മുൻപ് തന്നോടു പറഞ്ഞത്. ശാസ്ത്രിയുടെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കിൽ താൻ അപേക്ഷിക്കില്ലായിരുന്നു – സേവാഗ് പറഞ്ഞു.