ഐപിഎൽ മാധ്യമ അവകാശം 16,347.5 കോടി രൂപയ്ക്ക് സ്റ്റാർ ഇന്ത്യ സ്വന്തമാക്കുമ്പോൾ, ക്രിക്കറ്റിന്റെ വാണിജ്യ വളർച്ചയെക്കുറിച്ച് ചലച്ചിത്ര, പരസ്യ സംവിധായകൻ പ്രിയദർശൻ
ക്രിക്കറ്റ് സിനിമയെ വെല്ലുവിളിക്കുന്ന എന്റർടെയ്ൻമെന്റ് വ്യവസായമായി വളരാൻ തുടങ്ങിയിട്ടു കുറച്ചുനാളുകളായി. അഞ്ചുവർഷത്തേക്ക് 16000 കോടിയുടെ ടെലിവിഷൻ സംപ്രേഷണാവകാശത്തിലേക്ക് അതു കുതിക്കുമ്പോൾ ബോളിവുഡ് പോലും മൂക്കത്ത് വിരൽവച്ചു നിൽക്കുന്നു.
ക്രിക്കറ്റിന് ഇവിടെ കൃത്യമായ വളർച്ചയുടെ ഗ്രാഫ് ഉണ്ട്. ബ്രിട്ടിഷുകാരിൽ നിന്ന് രാജാക്കൻമാരും അവരിൽ നിന്ന് ഇന്ത്യയിലെ മധ്യവർഗവും ഏറ്റെടുത്ത കളിയുടെ യഥാർഥ വളർച്ച അറുപതുകളുടെ ഒടുവിലാണ് തുടങ്ങുന്നത്. രാജകുടുംബാംഗങ്ങൾ ക്രിക്കറ്റിനെ ക്ലാസിക് ശൈലിയിൽ ഡിഫൻസീവാക്കിയപ്പോൾ ഇന്ത്യയുടെ തെരുവിൽ അത് സിക്സറുകളും ബൗണ്ടറികളുമായി പൊട്ടിത്തെറിച്ചു. മഹാരാഷ്ട്രയും തമിഴ്നാടും ബംഗാളും കളിച്ചു തുടങ്ങിയതോടെ ക്രിക്കറ്റ് പതിയെ ഇന്ത്യ മുഴുവനും വേരുപിടിച്ചു. ചെന്നൈയിൽ ഡോൺബോസ്കോയുടെ ക്രിക്കറ്റ് അക്കാദമിയുടെ മുന്നിലൂടെ പതിനഞ്ചു വർഷമായി പ്രഭാത സവാരി നടത്തുന്ന ആളാണ് ഞാൻ. അന്നൊക്കെ പത്തോ പതിനഞ്ചോ കുട്ടികൾ കളിച്ചിരുന്ന അക്കാദമിയിൽ ഇന്ന് നൂറുകണക്കിന് കുട്ടികളാണ് പഠിക്കുന്നത്. അവരെക്കാത്ത് രക്ഷാകർത്താക്കൾ പുറത്ത് കാറുമായി കാത്തു നിൽക്കുന്നു. ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന ആദരവും പ്രശസ്തിയും ഇന്ത്യയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. സത്യത്തിൽ കെറിപാർക്കർ ക്രിക്കറ്റിൽ തുടങ്ങിവച്ച പരിഷ്കാരം അന്നേറ്റെടുക്കാൻ ആരെങ്കിലും ധൈര്യം കാണിച്ചിരുന്നുവെങ്കിൽ ക്രിക്കറ്റ് ഇപ്പോൾ മറ്റൊരു തലത്തിൽ എത്തിയേനെ. 1983ലെ ലോകകപ്പ് വിജയം ഇന്ത്യയെ ടെലിവിഷനു മുന്നിലെത്തിച്ചു. ഗ്രൗണ്ടിലല്ല, കാണികളും ബിസിനസും ടെലിവിഷനിലാണ് എന്ന നിലയിലേക്ക് ക്രിക്കറ്റ് വളർന്നു.
ദേശീയ കായികമൽസരമായ ഹോക്കിയുടെ തകർച്ചയും ക്രിക്കറ്റിന് പരോക്ഷമായി ഗുണം ചെയ്തു. പാക്കിസ്ഥാനുമായുള്ള മൽസരമുയർത്തിയ ദേശീയ വികാരവും അതുയർത്തിയ മൽസരച്ചൂടുമായിരുന്നു ക്രിക്കറ്റിന്റെ ‘ടിആർപി ’ വിപണികളെ കോടികളിലെത്തിച്ചത്.
അറിയപ്പെടാനാഗ്രഹിക്കുന്നവരാണ് മിക്ക പണക്കാരും. അവരെല്ലാം തങ്ങളുടെ ബ്രാൻഡ് ഇമേജിനും ഒപ്പം കൂടുതൽ പണത്തിനും വേണ്ടി ക്രിക്കറ്റുമായി കൈകോർത്തതോടെ ഐപിഎല്ലും വലിയ വിപണിയായി. അതെല്ലാം പ്രഫഷനലായി മാർക്കറ്റ് ചെയ്യാൻ ബിസിസിഐക്കും കഴിഞ്ഞതോടെ തൊട്ടതെല്ലാം പൊന്നായി. ബോളിവുഡിനേക്കാൾ വിലയേറിയ താരങ്ങൾ ക്രിക്കറ്റിലായി. ക്രിക്കറ്റ് പവർഗെയിമായി. ആദ്യബോൾ മുതൽ സ്ട്രൈക്ക് ചെയ്യാമെന്ന അവസ്ഥ വന്നതോടെ കളി ഒരു ബോളും വിടാതെ ആസ്വദിക്കണമെന്ന ചിന്ത വന്നു. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിനെ വെല്ലുന്ന ലീഗായി ഐപിഎല്ലും ഇന്ത്യൻ ക്രിക്കറ്റും മാറുമെന്നതിൽ എനിക്ക് സംശയമില്ല.