ഇന്ത്യൻ കായിക വിപണിയുടെ ചരിത്രം തിരുത്തിയെഴുതി അടുത്ത അഞ്ചുവർഷത്തേക്കുള്ള ഐപിഎൽ ടെലിവിഷൻ, ഡിജിറ്റൽ അവകാശം 2.55 ബില്യൺ യുഎസ് ഡോളറിന് (ഏകദേശം 16,347.5 കോടി രൂപ) സ്റ്റാർ ഇന്ത്യ സ്വന്തമാക്കി. 2018–2022 വർഷ കാലയളവിലേക്കുള്ള അവകാശമാണു പണം വാരിയെറിഞ്ഞു സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. 2008 മുതൽ 2018 വരെയുള്ള പത്തുവർഷ കാലയളവിലെ അവകാശം സോണി സ്വന്തമാക്കിയതിന്റെ (8200 കോടി രൂപ) ഇരട്ടിയിലേറെ തുകയ്ക്കാണു സ്റ്റാർ ഇത്തവണ അവകാശം സ്വന്തമാക്കിയത്.
ഡിജിറ്റൽ മീഡിയ അവകാശത്തിനായി 3900 കോടി രൂപയുടെ വൻതുകയുമായി ഫെയ്സ്ബുക്കും ടിവി അവകാശത്തിനായി 11,050 കോടി രൂപയുമായി സോണിയും രംഗത്തുണ്ടായിരുന്നെങ്കിലും ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു.
സ്റ്റാർ പ്രഖ്യാപിച്ച മൊത്തം തുക വേർതിരിച്ചുള്ള മറ്റു ബിഡുകളെയെല്ലാം മറികടന്നതാണു നിയമപ്രകാരം അവരെ തുണച്ചത്. ഇതുപ്രകാരം സ്റ്റാർ കൺസോർഷ്യം ഒഴിച്ചുള്ളവയുടെ ആകെത്തുക 15,819.51 കോടി രൂപയായിരുന്നു. സ്റ്റാറിന്റേത് 16,347.5 കോടി രൂപയും.
അന്തിമഫലത്തിൽ ഏകദേശം അഞ്ഞൂറുകോടി രൂപയുടെ ഈ വ്യത്യാസം നിർണായകമായി. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി ടിവി, മൊബൈൽ, ഇന്റർനെറ്റ് എന്നിവയിലൂടെ മത്സരങ്ങൾ സംപ്രേഷണം ചെയ്യാനുള്ളതാണ് അവകാശം. സ്റ്റാറിന്റെ മൊബൈൽ പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാറിലൂടെയാകും ഐപിഎൽ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്. ടെൻഡറിനുള്ള അപേക്ഷ വാങ്ങിയ 24 കമ്പനികളിൽ പതിനാലെണ്ണമാണ് ഇന്നലെ ലേലത്തിനെത്തിയത്.
ഇവയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബാംടെക്കിനെ ഒഴിവാക്കി. ലോധ സമിതി പരിഷ്കാരങ്ങൾ നടപ്പിലാക്കാത്തതുമൂലം പ്രതിസന്ധിയിലായ ബിസിസിഐക്ക് ആശ്വാസം പകരുന്നതാണു വൻതുകയ്ക്കുള്ള കരാർ. സമൂഹമാധ്യമം എന്ന നിലയിൽനിന്നു വിഡിയോ പ്ലാറ്റ്ഫോം എന്ന തലത്തിലേക്കും കടന്ന ഫെയ്സ്ബുക്കിന്റെ സാന്നിധ്യമായിരുന്നു ലേലത്തിൽ ശ്രദ്ധേയം. ഡിജിറ്റൽ അവകാശത്തിനായി 3900 കോടി രൂപയുടെ വൻതുകയാണു ഫെയ്സ്‌ബുക് മുന്നോട്ടുവച്ചത്. സ്റ്റാറിന്റെ തന്ത്രപരമായ ഒന്നിച്ചുള്ള തുകയിൽ അതു യാഥാർഥ്യമായില്ലെന്നു മാത്രം.
∙ അഞ്ചു വർഷത്തേക്കുള്ള (2018–2022) ഐപിഎൽ ടെലിവിഷൻ ആൻഡ് ഡിജിറ്റൽ അവകാശത്തിനായി സ്റ്റാർ ഇന്ത്യ നൽകുന്നത്: 2.55 ബില്യൺ യുഎസ് ഡോളർ (16347.5 കോടി രൂപ).
∙ ടെലിവിഷൻ+ഡിജിറ്റൽ അവകാശമാണിത്. മിക്കവാറും സ്പോർട്സ് ലീഗുകളിൽ ഇവ വ്യത്യസ്തമായിട്ടാണ് നൽകുന്നത്.
∙ ഓരോ ഐപിഎൽ മൽസരത്തിൽനിന്നും ബിസിസിഐയ്ക്കു ലഭിക്കുന്ന വരുമാനം: 8.47 ദശലക്ഷം യുഎസ് ഡോളർ (55 കോടി രൂപ).
∙ ഐപിഎല്ലിൽ എറിയുന്ന ഓരോ പന്തിനും ബിസിസിഐയ്ക്കു ലഭിക്കുന്നത് 23.3 ലക്ഷം രൂപ.
∙ അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗിലെ ഓരോ മൽസരത്തിൽനിന്നുമുള്ള വരുമാനം 22.47 ദശലക്ഷം യുഎസ് ഡോളർ (150 കോടി രൂപ).
∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ഓരോ മൽസരത്തിൽനിന്നുമുള്ള വരുമാനം 13.15 ദശലക്ഷം യുഎസ് ഡോളർ (84 കോടി രൂപ).
∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓരോ രാജ്യാന്തര മൽസരത്തിനും ലഭിക്കുന്നത് 43 കോടി രൂപ.
∙ നാഷനൽ ബാസ്കറ്റ് ബോൾ അസോസിയേഷനിലെ ഓരോ മൽസരത്തിനും ലഭിക്കുന്നത് 1.99 ദശലക്ഷം യുഎസ് ഡോളർ (18 കോടി രൂപ).
∙ 2009–2018 കാലഘട്ടത്തിലെ ഒൻപതു വർഷ കാലയളവിലേക്കായി സോണി നൽകിയിരുന്നത് 1.63 ബില്യൺ യുഎസ് ഡോളർ (ഏകദേശം 10,436 കോടി രൂപ). ഇതിന്റെ 182 ശതമാനം വർധനയാണ് ഇപ്പോൾ സ്റ്റാർ ഇന്ത്യ നൽകിയിരിക്കുന്നത്.
∙ ഇന്ത്യ ആതിഥ്യം വഹിച്ച 2011 ലോകകപ്പിന്റെ സംപ്രേഷണാവകാശം ഇഎസ്പിഎൻ സ്റ്റാർ സ്പോർട്സ് നേടിയത് ഏകദേശം 2 ബില്യൺ യുഎസ് ഡോളറിന്.